Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2022 5:38 AM IST Updated On
date_range 13 March 2022 5:38 AM ISTവിടപറഞ്ഞത് കായക്കൊടിയുടെ പ്രിയപ്പെട്ട മുൻഷി
text_fieldsbookmark_border
കുറ്റ്യാടി: കായക്കൊടിക്കാർക്ക് മുൻഷി എന്ന് പറഞ്ഞാൽ വി.വി. അബൂബക്കർ മൗലവിയാണ്. ഒരുപാട് തലുറകൾക്ക് അറിവ് പകർന്ന അധ്യാപകൻ, മതവിജ്ഞാനത്തിന്റെ നിറകുടമായ പണ്ഡിതൻ, പ്രദേശത്തിന്റെ ഇസ്‍ലാമിക നവോത്ഥാനത്തിന് കരുത്തുനൽകിയ നേതാവ്, ശ്രോതാക്കളെ പിടിച്ചിരുത്തുന്ന ശൈലിയുള്ള പ്രഭാഷകൻ...എന്നിങ്ങനെ വിശേഷണങ്ങൾ ഏറെ. അറബി മാഷാണെങ്കിലും അദ്ദേഹം സ്കൂളിൽ മലയാളം പഠിപ്പിച്ചിരുന്നു. സുന്ദരമായിരുന്നു ആ കൈയെഴുത്ത്. വലുപ്പച്ചെറുപ്പമില്ലാതെ അദ്ദേഹം ആളുകളുടെ ഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെന്നു. പണ്ഡിത സദസ്സുകളിൽ തലയെടുപ്പുള്ള നേതാവായി. സാധാരണക്കാരോട് വിശേഷങ്ങൾ തിരക്കി തമാശ പങ്കിട്ട് അവരിലൊരാളായി. കുട്ടികളോടൊപ്പം കളിച്ചും ചിരിച്ചും പ്രായാതിർത്തികൾ മായ്ച്ചുകളഞ്ഞു. പരിചയക്കാരിൽ ആരെങ്കിലും രോഗിയായാൽ കാണാൻ ഒന്നിലധികം തവണ മുൻഷി വീട്ടിലെത്തും. മരണവീടുകളിൽ ആരെക്കാളും മുന്നേ മുൻഷിയും ഭാര്യയും എത്തും. മതവും പാർട്ടിയും കൊണ്ട് അതിരുകെട്ടാത്ത യഥാർഥ വിശ്വാസിയുടെ പ്രാതിനിധ്യം അദ്ദേഹത്തിലൂടെ ആളുകൾ അനുഭവിച്ചറിഞ്ഞു. സംഘടന പ്രവർത്തനത്തിനിടയിലും സഹോദര സംഘടന നേതാക്കളുമായും പ്രവർത്തകരുമായും ഊഷ്മള ബന്ധം പുലർത്തി. കോവിഡ് കാലത്ത് അച്ചിട്ട അദ്ദേഹത്തിന്റെ കൂടി നേതൃത്വത്തിലുള്ള കായക്കൊടി ടൗണിലെ പള്ളി സർക്കാറിന്റെ ഭക്ഷ്യക്കിറ്റ് പാക്ക് ചെയ്യാൻ തുറന്നുകൊടുത്ത് മാതൃക കാട്ടി. കായക്കൊടി ജുമാമസ്ജിദ് ഖബറിടത്തിൽ നടന്ന ഖബറടക്കത്തിൽ വൻ ജനാവലി പങ്കെടുത്തു. സർവകക്ഷി അനുശോചന യോഗത്തിൽ പഞ്ചായത്തംഗം കെ.പി. ബിജു അധ്യക്ഷത വഹിച്ചു. കെ.കെ. കുഞ്ഞബ്ദുല്ല, സുരേന്ദ്രൻ മാസ്റ്റർ, പ്രേംരാജ് കായക്കൊടി, ടി.ടി. നാണു, എ.എഫ്. റിയാസ്, എം.ടി. മൊയ്തു, പയപ്പറ്റ അമ്മദ്, റഫീഖ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story