Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2022 5:40 AM IST Updated On
date_range 5 March 2022 5:40 AM ISTപേരാമ്പ്രയിലെ കട അടച്ചത്; ലേബർ ഓഫിസർ നടത്തിയ ചർച്ച പരാജയം
text_fieldsbookmark_border
പേരാമ്പ്ര: ചുമട്ടുതൊഴിലാളികളും കട ഉടമയും തമ്മിലുള്ള തർക്കം തീർക്കാൻ ജില്ല ലേബർ ഓഫിസർ ബിനോയ് ജയിംസ് വിളിച്ചുചേർത്ത യോഗം പരാജയപ്പെട്ടു. തൊഴിൽ നിഷേധിച്ചതിനെതിരെ സംയുക്ത ചുമട്ടുതൊഴിലാളികൾ പേരാമ്പ്രയിലെ സി.കെ. മെറ്റീരിയൽസിനുമുന്നിൽ അനിശ്ചിതകാല സമരം നടത്തിയപ്പോൾ ഉടമ സി.കെ. ബിജു സ്ഥാപനം അടച്ചുപൂട്ടി. ഈ സാഹചര്യത്തിലാണ് ലേബർ ഓഫിസർ ട്രേഡ് യൂനിയൻ ഭാരവാഹികളെയും ഉടമയെയും ചർച്ചക്ക് വിളിച്ചത്. ഉടമയും ട്രേഡ് യൂനിയനും അവരവരുടെ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു. സി.കെ. മെറ്റീരിയൽസ് എന്ന സ്ഥാപനം ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിനു കീഴിലാണ് പ്രവർത്തിക്കുന്നത്. ഇവിടെ സാധനങ്ങൾ ഇറക്കിയിരുന്നത് ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളായിരുന്നു. എന്നാൽ, ഉടമ ഹൈകോടതിയിൽ പോയി ആറു തൊഴിലാളികൾക്ക് ലേബർ കാർഡ് സംഘടിപ്പിച്ചു. തന്റെ കടയിലെ ചുമട്ടുതൊഴിലാളികളെ ഒഴിവാക്കുകയും ചെയ്തു. ഇതിനെ തുടർന്നാണ് ഫെബ്രുവരി 12 മുതൽ സി.ഐ.ടി.യു, എസ്.ടി.യു, എച്ച്.എം.എസ് സംഘടനകൾ കടക്കുമുന്നിൽ പന്തലുകെട്ടി സമരം ആരംഭിച്ചത്. ഉടമ കടപൂട്ടിയതോടെ ഇത് സംസ്ഥാനതലത്തിൽ ശ്രദ്ധ നേടി. കട പൂട്ടിയതിന്റെ ഉത്തരവാദിത്തം തങ്ങൾക്കല്ലെന്ന് തൊഴിലാളികളും വ്യക്തമാക്കി. തന്റെ സ്ഥാപനത്തിൽ നിയമാനുസൃതമായി തൊഴിലെടുക്കുന്നവർ ഉള്ളപ്പോൾ ചുമട്ടുതൊഴിലാളികളുടെ ആവശ്യം അംഗീകരിക്കില്ലെന്ന ഉറച്ച നിലപാടാണ് ഉടമ ചർച്ചയിൽ കൈക്കൊണ്ടത്. ഈ സ്ഥാപനത്തിന്റെ നിലപാട് അംഗീകരിച്ചാൽ മറ്റു സ്ഥാപനങ്ങളും ഇതേ വഴി പിന്തുടരുമെന്നും അപ്പോൾ പേരാമ്പ്രയിലെ ചുമട്ടുതൊഴിലാളികൾ തൊഴിൽരഹിതരാവുമെന്നും ട്രേഡ് യൂനിയൻ നേതാക്കൾ ചൂണ്ടിക്കാട്ടി. പ്രശ്നം പരിഹരിക്കാനുള്ള ശ്രമം തുടരുമെന്ന് ലേബർ ഓഫിസറും വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് ഒ.പി. മുഹമ്മദും മാധ്യമത്തോട് പറഞ്ഞു. ഇവരെ കൂടാതെ ചർച്ചയിൽ പി. നാസർ, എ.ടി. അബ്ദു, പി. എം. രാമദാസൻ, കൂളിക്കണ്ടി കരീം, എൻ.എം. അഷ്റഫ്, ക്ഷേമനിധി ബോർഡ് സൂപ്പർ വൈസർ സിന്ധു എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story