Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2022 5:41 AM IST Updated On
date_range 2 March 2022 5:41 AM ISTമിനി സ്റ്റേഡിയത്തിൽ കെട്ടിട നിർമാണം: കിഫ്‌ബി ഫണ്ട് അനുവദിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖ
text_fieldsbookmark_border
വടകര: പുത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിന് നഗരസഭ മിനി സ്റ്റേഡിയത്തിൽ നിർമിക്കുന്ന കെട്ടിടത്തിനുള്ള ഫണ്ട് കിഫ്ബി അനുവദിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖ. സ്റ്റേഡിയത്തിൽ സ്കൂളിന് കെട്ടിടം നിർമിക്കാൻ മൂന്നു കോടി രൂപ അനുവദിച്ചെന്നും പെട്ടെന്ന് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചില്ലെങ്കിൽ ഫണ്ട് നഷ്ടപ്പെടുമെന്നും കഴിഞ്ഞ ദിവസം ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിൽ ചെയർപേഴ്സൻ മറുപടി നൽകി. നടക്കുതാഴ സ്വദേശി കെ.ടി.കെ. അജിത്ത് വിവരാവകാശ പ്രകാരം നൽകിയ അപേക്ഷയിലാണ് കിഫ്ബിയിൽനിന്നും സ്കൂൾ കെട്ടിടം പണിയാൻ ഫണ്ട് അനുവദിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് നഗരസഭ പബ്ലിക് ഇൻഫർമേഷൻ ഓഫിസർ ഇല്ല എന്ന മറുപടി നൽകിയത്. എന്നാൽ, സ്റ്റേഡിയം നിർമിച്ചത് ഏതു പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് എന്ന ചോദ്യത്തിന് 1996-97 കാലഘട്ടത്തിൽ നിർമാണം ആരംഭിച്ചെന്നാണ് മറുപടി നൽകിയത്. സ്റ്റേഡിയം നിർമാണത്തിന് ഇതിനു മുമ്പ് എത്ര തുക അനുവദിച്ചു എന്ന ചോദ്യത്തിന് മറുപടി ലഭിച്ചിട്ടില്ല. സ്റ്റേഡിയം നഗരസഭയുടെ കീഴിലാണോ എന്ന ചോദ്യത്തിന് നഗരസഭക്ക് വിട്ടുകിട്ടിയ ഗവ.സ്ഥാപനങ്ങളുടെ ആസ്തിയിൽപെട്ട വസ്തുവാണെന്നാണ് മറുപടി. ഗ്രൗണ്ട് സ്കൂൾ ആവശ്യത്തിനാണ് നിർമിച്ചതെന്നും പൊതുആവശ്യത്തിന് ഉപയോഗിക്കാൻ കൗൺസിൽ തീരുമാനം നിലവിലില്ലെന്നും വിവരാവകാശ രേഖയിൽ പറഞ്ഞു. നിലവിൽ സ്റ്റേഡിയത്തിൽ കെട്ടിട നിർമാണം നടത്തുന്നതിന് നഗരസഭയുടെ അനുമതി ഇല്ലെന്നും നഗരസഭ പരിധിയിൽ അനുമതി കൂടാതെ, കെട്ടിടം പണിയാൻ കഴിയില്ലെന്നും, കെട്ടിടം പണിയുന്നതുമായി ബന്ധപ്പെട്ട് കൗൺസിൽ തീരുമാനം എടുത്തിട്ടില്ലെന്നും വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയിൽ പറഞ്ഞു. കൗൺസിൽ യോഗത്തിൽ ചെയർപേഴ്സൻ അംഗങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നതായി സ്റ്റേഡിയം സംരക്ഷണ സമിതി ആരോപിച്ചു. സ്റ്റേഡിയം സംരക്ഷിച്ചുകൊണ്ട് കെട്ടിട നിർമാണം തൊട്ടടുത്ത സ്ഥലത്തേക്ക് മാറ്റി പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്റ്റേഡിയം സംരക്ഷണ സമിതിയും കായിക താരങ്ങളും ചേർന്ന് സ്റ്റേഡിയത്തിൽ ബുധനാഴ്ച വൈകീട്ട് 3.30ന് സ്റ്റേഡിയം സംരക്ഷണ പ്രതിജ്ഞയും ബഹുജന ധർണയും നടത്തും. കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story