Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 5:37 AM IST Updated On
date_range 28 Feb 2022 5:37 AM ISTവെടിവെപ്പ് : ഭീതി ഒഴിയാതെ നന്മണ്ട
text_fieldsbookmark_border
നന്മണ്ട: ഗുണ്ടാസംഘത്തിന്റെ വെടിവെപ്പ് നടന്ന നന്മണ്ട 12ൽ ഭീതി വിട്ടുമാറിയില്ല. മഠത്തിൽ വിത്സന്റെ വീട് ഒഴിപ്പിക്കാൻ നന്മണ്ടയിൽ ശനിയാഴ്ച നടത്തിയ വെടിവെപ്പാണ് ഗ്രാമീണ ജനതയെ ചകിതരാക്കിയത്. വെടിവെപ്പും ഗുണ്ടാവിളയാട്ടവും കേട്ടറിവ് മാത്രമുള്ളവരാണ് ഗ്രാമീണർ. രാവിലെ കോടതി വിധി നടപ്പാക്കാൻവന്നവരുടെ കൂട്ടത്തിൽപ്പെട്ട സംഘം രാത്രി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് ഉൾക്കൊള്ളാൻ വിത്സന്റെ കുടുംബത്തിനും കഴിഞ്ഞില്ല. വീട് ഒഴിഞ്ഞുകൊടുക്കാൻ സാധനങ്ങൾ പുറത്തുവെച്ച് കാത്തിരിക്കുകയായിരുന്ന വിത്സന്റെ മുന്നിലേക്ക് സംഘം വെടി ഉതിർക്കുകയായിരുന്നു. ഒരു റൗണ്ട് ആകാശത്തേക്ക് വെടി ഉതിർത്ത ശേഷം വിത്സനുനേരെയും വെടി ഉതിർത്തു. ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘത്തെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. വിത്സന്റെ മനസ്സിൽ നാമ്പിട്ട സിനിമാമോഹമാണ് കടക്കെണിയിൽപ്പെട്ട് വീടില്ലാതെ വഴിയാധാരമാവാൻ ഇടയാക്കിയത്. 2012 ൽ സിനിമയുടെ നിർമാണത്തിലേക്ക് ഇറങ്ങി. 'വൈഡൂര്യം' എന്ന സിനിമ ഷൂട്ടിങ് പൂർത്തിയായെങ്കിലും റിലീസ് ചെയ്യാൻ 50 ലക്ഷം രൂപ കൂടി വേണ്ടിവന്നു. കൈവശമുള്ള തൃശൂരിലെ 32 സൻെറ് സ്ഥലം പനായി സ്വദേശിക്ക് കൈമാറി. അതിർത്തി പ്രശ്നം വന്നതോടെ നന്മണ്ടയിലുള്ള 30 സൻെറ് സ്ഥലവും വീടും പനായി സ്വദേശിയുടെ ഭാര്യയുടെ പേരിൽ രജിസ്റ്റർ ചെയ്തുകൊടുത്തു. എന്നാൽ, തൃശൂരിലുള്ള സ്ഥലം വിൽക്കുമ്പോൾ നന്മണ്ടയിലുള്ള സ്ഥലം തിരിച്ച് രജിസ്റ്റർ ചെയ്യണമെന്ന തീരുമാനം നടപ്പാക്കാതെ പനായി സ്വദേശി വീട് ഒഴിഞ്ഞുകൊടുക്കാൻ കേസ് കൊടുക്കുകയായിരുന്നു. കോടതി വിധി നടപ്പാക്കിയതോടെ വിൽസൻ വീടില്ലാതെ വഴിയാധാരമായി. പത്രവാർത്തയും ടി.വി. വാർത്തയും കണ്ട് പരിചിതരും അപരിചിതരും മഠത്തിൽ വീട് അന്വേഷിച്ചെത്തുമ്പോൾ പരിസരവാസികൾ ഭീതിയിലാണ്. ഗുണ്ടകളുടെ ആളുകളാണോ സാന്ത്വനപ്പെടുത്താൻ വരുന്നവരാണോ എന്നൊന്നും അറിയാൻ കഴിയുന്നില്ല. നാട്ടുകാർ കടകൾ നേരത്തേ അടച്ച് വീടണയുന്നു. വീട് വിട്ടുകിട്ടാൻ സുപ്രീംകോടതിയിൽ ഹരജി ഫയൽ ചെയ്തതായി വിൽസൺ പറഞ്ഞു. സഹോദരൻ പവിത്രന്റെ വീട്ടിലാണ് വിത്സനും കുടുംബവും ഇപ്പോൾ കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
