Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2022 5:38 AM IST Updated On
date_range 23 Feb 2022 5:38 AM IST'ആരോഗ്യ സുരക്ഷക്ക് മാലിന്യമുക്ത പരിസരം': മഴക്കാലരോഗങ്ങൾ തടയാൻ പുതിയ പദ്ധതി
text_fieldsbookmark_border
കോഴിക്കോട്: സംസ്ഥാനത്ത് മഴക്കാലത്തെ പകർച്ചവ്യാധികളെ ഫലപ്രദമായി തടയുന്നതിന് സമഗ്ര പദ്ധതികളുമായി തദ്ദേശസ്വയംഭരണ വകുപ്പ്. പ്രതിരോധ പ്രവർത്തനങ്ങൾക്കായി 'ആരോഗ്യസുരക്ഷക്ക് മാലിന്യമുക്ത പരിസരം' എന്ന പ്രചാരണത്തിനാണ് തുടക്കമിടുന്നത്. ആരോഗ്യവകുപ്പുമായി ചേർന്ന്, ബഹുജനപങ്കാളിത്തത്തോടെ മാലിന്യ സംസ്കരണവും ശുചീകരണവും കൊതുകുനിവാരണവുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അശാസ്ത്രീയമായി മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നത് രോഗങ്ങൾ വർധിക്കാനും വെള്ളം മലിനമാക്കാനും കാരണമാകുന്നുവെന്ന തിരിച്ചറിവും പുതിയ പ്രതിരോധ യജ്ഞത്തിന് പിന്നിലുണ്ട്. വീടുകളിലും സ്ഥാപനങ്ങളിലും പൊതുഇടങ്ങളിലുമായി ശുചീകരണ പ്രവർത്തനങ്ങൾ നടത്താനാണ് നിർദേശം. ആരോഗ്യസുരക്ഷക്കും പരിസ്ഥിതിക്കും ദോഷം ചെയ്യുന്ന തരത്തിൽ മാലിന്യം വലിച്ചെറിഞ്ഞാലും കത്തിച്ചാലും കർശന നടപടിക്ക് തദ്ദേശസ്വയംഭരണ വകുപ്പ് നിർദേശം നൽകി. ഹരിതകർമസേനയുടെ സേവനം ഉറപ്പുവരുത്തും. 50 വീടുകളും സ്ഥാപനങ്ങളും ഒരു ക്ലസ്റ്ററാക്കി മാറ്റിയാകും പ്രതിരോധ പ്രവർത്തനങ്ങൾ. കുടുംബശ്രീ, ആശ വർക്കർമാർ, റസിഡൻറ്സ് അസോസിയേഷനുകൾ, വ്യാപാരിസംഘടനകൾ, ക്ലബുകൾ, വിദ്യാർഥികൾ എന്നിവയുടെ സഹായവും തേടും. വാർഡ് തലം മുതൽ ജില്ലതലം വരെ കോർ കമ്മിറ്റികളും രൂപവത്കരിക്കും. വിവിധ തലത്തിലുള്ള ശിൽപശാലകളും സംഘടിപ്പിക്കും. കൊതുകുകളുടെ നശീകരണത്തിനും ജലസ്രോതസ്സുകളുടെ ശുചീകരണത്തിനുമായി പ്രത്യേകശ്രദ്ധ പതിപ്പിക്കും. ക്ലീൻ കേരള കമ്പനിയുടെ സഹകരണത്തോടെ ശേഖരിച്ച മാലിന്യങ്ങൾ നീക്കം ചെയ്യും. പ്രവർത്തനങ്ങൾക്കായി ഗ്രാമപഞ്ചായത്ത്, നഗരസഭ വാർഡുകൾക്ക് 30,000 രൂപ വീതം അനുവദിക്കും. ഇതിൽ 10,000 രൂപ വീതം ശുചിത്വമിഷനും ദേശീയ ആരോഗ്യദൗത്യവും നൽകും. കോർപറേഷൻ വാർഡുകളിൽ 40,000 രൂപ ചെലവഴിക്കാമെന്നും അഡീഷനൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകിയ സർക്കുലറിൽ വ്യക്തമാക്കുന്നു. സ്വന്തം ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story