Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2022 5:43 AM IST Updated On
date_range 10 Feb 2022 5:43 AM ISTറേഷൻ മുൻഗണന അപേക്ഷയും ഓൺലൈനാവുന്നു
text_fieldsbookmark_border
പി.എ.എം ബഷീർ തൃശൂർ: റേഷൻ ഗുണഭോകൃത പട്ടികയിൽ ഉൾപ്പെടാനുള്ള അപേക്ഷയും ഓൺലൈനിലാവുന്നു. നിലവിൽ വെള്ളക്കടലാസിൽ നൽകുന്ന അപേക്ഷയാണ് അടുത്ത സാമ്പത്തിക വർഷത്തോടെ ഓൺലൈനിലേക്ക് ചുവടുമാറുന്നത്. പൊതുവിതരണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.civilsupplieskerala.comൽ ഇതിനായി പ്രത്യേക മെഡ്യൂൾ ഒരുക്കൽ പുരോഗമിക്കുകയാണ്. വെബ്സൈറ്റിൽ സിറ്റിസൺ, അക്ഷയ ലോഗിനുകളിൽ കയറി വ്യക്തികൾക്ക് സ്വന്തമായും അക്ഷയകളിലൂടെ പണം നൽകിയും അപേക്ഷ സമർപ്പിക്കാം. അന്ത്യോദയ, മുൻഗണന വിഭാഗങ്ങളാണ് കേരളത്തിലെ റേഷൻ ഗുണഭോക്താക്കൾ. ഒരു റേഷൻ കാർഡിലും പേരില്ലാത്ത കുടുംബം പുതിയ കാർഡെടുക്കുമ്പോൾ സാമ്പത്തിക ഭേദമന്യേ വെള്ള കാർഡാണ് (പൊതു) ലഭിക്കുക. ശേഷം മുൻഗണന പട്ടികയിൽ ഉൾപ്പെടുന്നതിന് അപേക്ഷ നൽകുകയാണ് വേണ്ടത്. എന്നാൽ, താലൂക്ക് സപ്ലൈ ഓഫിസിൽ അപേക്ഷ നൽകുന്നതിന് പുറമേ മന്ത്രിക്കും എം.എൽ.എക്കും ജില്ല കലക്ടർക്കും അടക്കം അപേക്ഷ നൽകുകയാണ് ജനം. ഒരാൾ തന്നെ നാലു അപേക്ഷകൾ ചുരുങ്ങിയത് നൽകുന്നുണ്ട്. ഇത് ഒഴിവാക്കാനാണ് അപേക്ഷ ഓൺലൈനിലേക്ക് മാറ്റുന്നത്. റേഷൻ കാർഡിനുള്ളതടക്കം വിവിധ അപേക്ഷകൾ ഓൺലൈനിലേക്ക് നേരത്തേ തന്നെ മാറ്റിയിട്ടുണ്ട്. വിവിധ ക്ലേശ ഘടകങ്ങൾ പരിഗണിച്ചാണ് മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തുക. ആയിരം ചതുരശ്ര അടയിൽ കുറഞ്ഞ വീട്, 25000 രൂപയിൽ താഴെ മാസവരുമാനം, നാലുചക്ര വാഹനമില്ലാത്തവർ, ഒരു ഏക്കറിൽ താഴെ ഭൂമിയുള്ളവർ, പട്ടിക ജാതിക്കാർ, പരമ്പരാഗത തൊഴിലാളികൾ, കൂലിവേലക്കാർ, നിരാലംബയായ വിധവ, നിരാലംബരായ വയോധികർ, മാനസികരോഗികളും ഭിന്നശേഷിക്കാരും മാറാരോഗികളുമുള്ള കുടുംബം എന്നിങ്ങനെയാണ് ക്ലേശഘടകങ്ങൾ. ഓൺലൈൻ അപേക്ഷ സ്വീകരിക്കുമ്പോൾ ക്ലേശഘടകങ്ങൾക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകളും രേഖകളും അപ്ലോഡ് ചെയ്യണം. താലൂക്ക് സപ്ലൈ ഓഫിസുകൾ കേന്ദ്രീകരിച്ച് റേഷനിങ് ഇൻസ്പെക്ടർമാർ അപേക്ഷ പരിശോധിച്ച് ഉറപ്പുവരുത്തി ക്ലേശമാർക്ക് രേഖപ്പെടുത്തും. കൂടുതൽ മാർക്ക് ലഭിച്ചവർ മുൻഗണന പട്ടികയിൽ ഇടം പിടിക്കും. നിലവിലുള്ള 92,08,497 കാർഡുകളിൽ 5,92,268 അന്ത്യോദയയും 33,74,466 മുൻഗണന കാർഡുകളുമാണ്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ നേരത്തെ ഇടംപിടിച്ച രണ്ടര ലക്ഷത്തോളം അനർഹരെ പുറത്താക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story