Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2022 5:48 AM IST Updated On
date_range 2 Feb 2022 5:48 AM ISTനിർമാണ പ്രവൃത്തികളിൽ കാലതാമസം അനുവദിക്കില്ല -മന്ത്രി റിയാസ്
text_fieldsbookmark_border
കോഴിക്കോട്: പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള നിർമാണ പ്രവൃത്തികളിലെ കാലതാമസം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. റോഡുകളും കെട്ടിടങ്ങളും ഉൾപ്പെടെ ജില്ലയിലെ നിർമാണ പ്രവൃത്തികൾ അവലോകനം ചെയ്യാൻ ചേർന്ന യോഗത്തിലാണ് മന്ത്രി കർശന നിർദേശം നൽകിയത്. പല പ്രവൃത്തികളിലും ഭരണാനുമതി ലഭിച്ച ശേഷവും സാങ്കേതികാനുമതിയിലേക്ക് കടക്കുന്നതിൽ വലിയ കാലതാമസം വരുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഈ സ്ഥിതി തുടരാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. ചുമതലയുള്ള ഉദ്യോഗസ്ഥർ ഓരോ പദ്ധതിയുടെയും നിർമാണ പുരോഗതി കൃത്യമായി വിലയിരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഭരണാനുമതി ലഭിച്ച ശേഷവും സാങ്കേതികാനുമതി വൈകുന്ന പദ്ധതികളെ സംബന്ധിച്ച വിശദ റിപ്പോർട്ട് ഉടൻ ലഭ്യമാക്കാൻ പൊതുമരാമത്ത് വിഭാഗം ചീഫ് എൻജിനീയർക്ക് നിർദേശം നൽകി. ബാലുശ്ശേരി മിനി സിവിൽ സ്റ്റേഷൻ, വടകര താലൂക്കാശുപത്രി, മെഡിക്കൽ കോളജ് എൻ.ജി.ഒ ക്വാർട്ടേഴ്‌സ് ഫ്ലാറ്റ് സമുച്ചയം, ഫറോക്ക് െറസ്റ്റ് ഹൗസ് എന്നിവയുൾപ്പെടെ ജില്ല പ്രധാന നിർമാണ പ്രവർത്തനങ്ങൾ യോഗത്തിൽ വിലയിരുത്തി. പൊതുമരാമത്ത് വകുപ്പ് ജോയന്‍റ് സെക്രട്ടറി എസ്. സാംബശിവ റാവു, കലക്ടർ തേജ് ലോഹിത റെഡ്ഢി എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story