Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Nov 2020 5:30 AM IST Updated On
date_range 4 Nov 2020 5:30 AM ISTനഗരത്തിലെ വലിയ കഞ്ചാവ് വേട്ട
text_fieldsbookmark_border
പന്തീരാങ്കാവ്: കോഴിക്കോട് സിറ്റി പൊലീസ് പരിധിയിൽ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് ചൊവ്വാഴ്ച പന്തീരാങ്കാവിൽ നടന്നത്. ജില്ലയിൽ എക്സൈസും പൊലീസും നടത്തിയ റെയ്ഡുകളിൽ 10 മുതൽ 50 കിലോ വരെയാണ് ഇതുവരെ പിടികൂടിയത്. എന്നാൽ, മറ്റു ചരക്കുകളൊന്നുമില്ലാതെ 125 കിലോ കഞ്ചാവ് ലോറിയിൽ കടത്തിക്കൊണ്ടുവന്നതിൽ ഒരേസമയം ആശങ്കയും അമ്പരപ്പുമുണ്ട്. ലോക്ഡൗൺ തുടങ്ങിയതോടെ കഞ്ചാവ് വിൽപനയും ഉപയോഗവും വർധിച്ചിട്ടുണ്ട്. മുമ്പ് ഉണ്ടായിരുന്നതിനെക്കാൾ പതിന്മടങ്ങാണ് ഇപ്പോൾ കഞ്ചാവിന് വിപണി വില. ട്രെയിനിലൂടെ കടത്താനുള്ള സാഹചര്യം കുറഞ്ഞതോടെയാണ് ചരക്ക് ലോറികൾ വഴി വലിയ അളവിൽ കഞ്ചാവ് കടത്ത് കൂടിയത്. ആന്ധ്ര, ഒഡിഷ തുടങ്ങിയ സ്ഥലങ്ങളിലെ മാവോവാദി ശക്തികേന്ദ്രങ്ങളിൽനിന്നും കേരളത്തിലേക്ക് കടത്തിയിരുന്ന കഞ്ചാവ് നിലവധി തവണ പൊലീസ് പിടികൂടിയിരുന്നു. റായ്ഘട്ടിലെ രഹസ്യകേന്ദ്രത്തെകുറിച്ച് കോഴിക്കോട് ഡിസ്ട്രിക്റ്റ് ആൻറി നാർകോട്ടിക് സ്പെഷൽ ഫോഴ്സ്ന് ലഭിച്ച വിവരത്തെ തുടർന്നാണ് പൊലീസ് ലോറി പിടികൂടിയത്. ഇതരസംസ്ഥാനങ്ങളിൽ ചരക്ക് നീക്കം നടത്തുന്ന ലോറികളെ നിരീക്ഷിക്കാൻ കോഴിക്കോട് ഡെപ്യൂട്ടി പൊലീസ് കമീഷണർ സുജിത്ത്ദാസ് നാർകോട്ടിക് സെൽ എ.സി.പി സുനിൽകുമാറിന് നിർദേശം നൽകിയിരുന്നു. ഇതിനെ തുടർന്നാണ് സ്പെഷൽ സ്ക്വാഡ് 'ഡൻസാഫ്' ദൗത്യം ഏറ്റെടുത്തത്. മറ്റു സംസ്ഥാനങ്ങളുമായി വിവരകൈമാറ്റം നടത്തിയാണ് പൊലീസ് വാഹനങ്ങൾ നിരീക്ഷിച്ചത്. കുടകിൽനിന്ന് ചെന്നൈയിലേക്ക് ഇഞ്ചിയുമായിപോയ ലോറി ചരക്കൊന്നുമില്ലാതെ തമിഴ്നാട് അതിർത്തി കടന്നവിവരം പൊലീസിൻെറ ശ്രദ്ധയിൽപെട്ടു. കുറച്ചുദിവസങ്ങളായി ലോറി ചരക്കെടുക്കാതെ കറങ്ങി നടന്നതാണ് സംശയത്തിനിടയായത്. തുടർന്ന്കോഴിക്കോട് സിറ്റി പൊലീസ് പരിധിയിൽ പ്രവേശിക്കുന്ന എല്ലാ ചരക്കുലോറികളും പരിശോധിക്കുന്നതിനിടയിലാണ് ലോറി പിടിയിലായത്. ശീലാബതി വിഭാഗത്തിൽ പെടുന്ന കഞ്ചാവാണ് പ്രതിയിൽനിന്ന് കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു. ആറു മാസത്തിനിടെ റെയിൽവേ സ്റ്റേഷൻ റോഡിൽനിന്ന് 10 കിലോ കഞ്ചാവുമായി കോഴിക്കോട് സ്വദേശിയും എട്ട് കിലോയുമായി യുവതിയും എക്സൈസ് പിടിയിലായിരുന്നു. പന്തീരാങ്കാവിൽ ഓട്ടോയിൽ കടത്തുന്നതിനിടെ 10 കിലോ കഞ്ചാവ് പിടികൂടിയത് ഈയിടെയാണ്. വരും ദിവസങ്ങളിലും വാഹന പരിശോധനയടക്കം ശക്തമായ നടപടികൾ കൈക്കൊള്ളാനാണ് പൊലീസ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story