Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2020 5:28 AM IST Updated On
date_range 7 Sept 2020 5:28 AM ISTബിഷപ് പോൾ ചിറ്റിലപ്പിള്ളി: കൃപയുടെ വഴികളിലെ ധന്യജീവിതം
text_fieldsbookmark_border
കോഴിക്കോട്: താമരശ്ശേരി രൂപതയുടെ അധിപനെന്ന നിലയിൽ വിശിഷ്ട സേവനങ്ങൾ ചെയ്ത വൈദികനെയാണ് ബിഷപ് പോൾ ചിറ്റിലപ്പിള്ളിയുടെ മരണത്തോടെ വിശ്വാസികൾക്ക് നഷ്ടമാകുന്നത്. നിർണായകമായ സന്ദർഭങ്ങളിൽ പക്വതയോടെ നേർവഴിക്ക് നയിച്ച ഇടയനായിരുന്നു ചിറ്റിലപ്പിള്ളി. 'നവീകരിക്കുക, ശക്തിപ്പെടുത്തുക'എന്ന ആദർശവാക്യമായിരുന്നു ചുമതലയേറ്റപ്പോൾ മുതൽ അദ്ദേഹം പ്രാവർത്തികമാക്കിയത്. കൃഷിയെ സ്നേഹിച്ചിരുന്ന ബിഷപ്പിന് ജൈവകൃഷിയോടായിരുന്നു ഏറെ ഇഷ്ടം. മതകാര്യങ്ങൾക്കൊപ്പം സാമൂഹിക വിഷയങ്ങളിലും അദ്ദേഹം ഇടപെട്ടിരുന്നു. സർക്കാറിൻെറ തെറ്റുകളെ മുഖംനോക്കാതെ വിമർശിക്കുകയും സമ്മേളനങ്ങൾ വരെ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ പോൾ ചിറ്റിലപ്പിള്ളിയെ അധിക്ഷേപിച്ച് സംസാരിച്ചത് വൻവിവാദമായിരുന്നു. വി.എസ്. അച്യുതാനന്ദൻ സർക്കാറിൻെറ വിദ്യാഭ്യാസ നയങ്ങൾക്കെതിരെ താമരശ്ശേരി രൂപത സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ ബിഷപ് ചിറ്റിലപ്പിള്ളി സി.പി.എമ്മിനെതിരെ സംസാരിച്ചു. എം.എൽ.എയായിരുന്ന മത്തായി ചാക്കോയുടെ സംസ്കാരം സി.പി.എം ഏറ്റെടുത്ത് നടത്തിയതിനെ അധ്യക്ഷനായിരുന്ന ബിഷപ് വിമർശിച്ചിരുന്നു. മത്തായി ചാക്കോ മരിക്കുന്നതിന് മുമ്പ് വിശ്വാസപ്രകാരം രോഗീലേപനം നൽകിയിരുന്നെന്നും സഭ നിയമങ്ങളനുസരിച്ച് സംസ്കാരം നടത്താൻ ഇതുമതിയെന്നുമായിരുന്നു ബിഷപ്പിൻെറ പ്രസംഗം. തുടർന്നാണ് തിരുവമ്പാടിയിൽ മത്തായി ചാക്കോ അനുസ്മരണത്തിൽ ബിഷപ്പിനെ ഉദ്ദേശിച്ച് പിണറായിയുടെ പദപ്രയോഗം. ഇപ്പോഴും രാഷ്ട്രീയ എതിരാളികൾ പിണറായിയെ വിമർശിക്കുേമ്പാൾ താമരശ്ശേരി ബിഷപ്പിനെതിരായ പ്രയോഗം ഓർമപ്പെടുത്താറുണ്ട്. എന്നാൽ, പിന്നീട് തൻെറ ആത്മകഥയായ 'കൃപയുടെ വഴികളിൽ' പോൾ ചിറ്റിലപ്പിള്ളി ഇങ്ങനെ കുറിച്ചു, 'ആത്മാര്‍ഥമായി പറഞ്ഞാല്‍ എൻെറ മനസ്സിനെ ഒരുതരത്തിലും ആ പ്രേയാഗം മുറിപ്പെടുത്തിയിട്ടില്ല. ഒരു ക്രിസ്തുശിഷ്യന്‍ എന്ന നിലയില്‍ ഇത്തരത്തിലുള്ള അവസരങ്ങള്‍ ഉണ്ടാകുമെന്ന് ഈശോനാഥന്‍ മുന്നറിയിപ്പു നല്‍കിയിട്ടുള്ളത് ഞാന്‍ പൂര്‍ണമായും സ്വീകരിക്കുന്നു. പിണറായി വിജയന്‍ എന്നെ വ്യക്തിപരമായി അധിക്ഷേപിച്ചതിന് ഞാന്‍ അദ്ദേഹത്തോടു പൂര്‍ണമായി ക്ഷമിക്കുകയും അദ്ദേഹത്തിൻെറ നന്മക്കുവേണ്ടി പ്രാർഥിക്കുകയും ചെയ്യുന്നു'. 2013ൽ പിണറായി വിജയന്‍ താമരശ്ശേരി ബിഷപ് ഹൗസ് സന്ദർശിച്ചിരുന്നു. എന്നാൽ, ചിറ്റിലപ്പിള്ളി അന്ന് തൃശൂരിലായിരുന്നു. ഈ വിഷയത്തെക്കുറിച്ച് പിണറായിയും ബിഷപ്പും തമ്മിൽ പിന്നീട് സംസാരിച്ചിട്ടില്ല. താമരശ്ശേരി രൂപതക്ക് അതിമനോഹരമായ കത്തീഡ്രൽ നിർമിച്ചത് ചിറ്റിലപ്പിള്ളിയുടെ കാലത്തായിരുന്നു. എല്ലാ ഇടവകകളിലും അദ്ദേഹം ഓടിയെത്തുമായിരുന്നു. രോഗികളെ വീടുകളിലെത്തി പ്രാർഥിച്ച് ആശ്വസിപ്പിച്ചിരുന്നു. ഇതര മതസ്ഥരോടും എക്കാലത്തും സ്നേഹവും സൗഹൃദവും കാത്തുസൂക്ഷിക്കാനും ബിഷപ്പിന് കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story