Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2020 5:28 AM IST Updated On
date_range 9 Aug 2020 5:28 AM ISTമുറിഞ്ഞ വിമാനത്തിൽനിന്ന് തിരിച്ചുകിട്ടിയ ജീവിതം; പോറലേൽക്കാതെ അയിഷയും സലീഖയും
text_fieldsbookmark_border
കോഴിക്കോട്: മുറിഞ്ഞുതൂങ്ങിപ്പോയ വിമാനത്തിൻെറ ഒരു പകുതിയുടെ വക്കിലായിരുന്നു ആയിഷയുടെ സീറ്റ്്. രണ്ടു വയസ്സുകാരി നൂഹ മടിയിലായിരുന്നു. വിമാനം അപകടത്തിൽപെട്ടപ്പോൾ മകൾ മേലോട്ട് തെറിച്ചുപോയി തിരിച്ച് മടിയിൽ വീണു. പൊടുന്നനെ കാണുന്നത്് തുറന്ന ആകാശമായിരുന്നു. മാനം നോക്കിക്കിടക്കുന്നതിനിടെ രക്ഷാപ്രവർത്തകൻെറ കൈ തനിക്കുേനരെ നീണ്ടു. മകളെ ആ കൈകളിലേക്ക് കൊടുത്തു. ഒന്നും വിശ്വസിക്കാനാവാതെ വിറങ്ങലിച്ചു കിടന്നു. പിന്നിലെ സീറ്റിനടിയിൽ നിന്നെല്ലാം യാത്രക്കാരായ കുട്ടികളുടെ കരച്ചിലും രക്ഷ തേടിയുള്ള കൈനീട്ടലുമുണ്ട്. അവർക്കു നേരെ ഒന്ന് കൈനീട്ടാൻ പോലുമാവാതെ നിസ്സഹായയായി നിലവിളിച്ചു കിടക്കാനേ സാധിച്ചുള്ളൂ... -കരിപ്പൂർ വിമാനാപകടത്തിൽ രക്ഷപ്പെട്ട കോഴിക്കോട് ഫ്രാൻസിസ് റോഡിലെ അയിഷ 'മാധ്യമ'ത്തോട് ദുരന്ത നിമിഷങ്ങൾ ഒാർത്തെടുത്തു പറഞ്ഞു. തൻെറ സീറ്റിന് മുന്നിലുള്ള ഭാഗമാണ് അപകടത്തിൽ പിളർന്നുപോയത്. അപകടമുണ്ടായപ്പോൾ ചെറിയ തോതിൽ സീറ്റിനടിയിൽ തീ പുകഞ്ഞിരുന്നു. സീറ്റിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ ചവിട്ടിയാണ് പുറത്തേക്ക്് ഇറങ്ങിയത്. മകളെ മെഡി. കോളജിലേക്കാണ് കൊണ്ടുപോയതെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. മകളെ കണ്ടെത്തിയത് വളരെ വൈകിയാണ്. മകളെവിടെയാണെന്നറിയാതെ കോഴിേക്കാട് മെഡി. കോളജിൽ മണിക്കൂറുകൾ മുൾമുനയിൽ കഴിഞ്ഞു. പിന്നീടാണ് മകൾ കൊണ്ടോട്ടിയിലെ ആശുപത്രിയിലാണെന്നറിഞ്ഞത്. അഞ്ചുമാസം മുമ്പ് സന്ദർശകവിസയിൽ ദുബൈയിലുള്ള ഭർത്താവ് നൗഷീറിൻെറ അടുത്തേക്ക് പോയതായിരുന്നു അയിഷയും മകൾ നൂഹയും. തൊട്ടടുത്ത സീറ്റിലിരുന്ന പേരാമ്പ്ര കാരയാട് നന്മന കുനിയിൽ സലീഖക്കും സമാനമായ അനുഭവമാണ് പറയാനുള്ളത്. ഒന്നര വയസ്സുകാരി മകളെയുമായാണ് സലീഖ ദുബൈയിൽനിന്ന് നാട്ടിലേക്ക് തിരിച്ചത്. അപകടത്തിൽപെട്ട മകൾക്ക് നേരിയ പരിക്കേറ്റു. അവളെയും കൊണ്ടോട്ടിയിലെ ആശുപത്രിയിലാണ് എത്തിച്ചിരുന്നത്. രാത്രി വളരെ വൈകിയാണ് മകൾ എവിടെയാണുള്ളെതന്ന് കണ്ടെത്തിയത്. ആ നിമിഷങ്ങൾ ഒാർക്കാനാവുന്നില്ല. മകളെ ഭർത്താവ് അഫ്സലിനെ കാണിക്കാൻ വേണ്ടിയാണ് സലീഖ ദുബൈയിലേക്ക് പോയിരുന്നത്. -പി. ഷംസുദ്ദീൻ പടങ്ങളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story