Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2020 11:58 PM GMT Updated On
date_range 4 Aug 2020 11:58 PM GMTമാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് രക്ഷപ്പെട്ടയാൾക്ക് കോവിഡ്
text_fieldsbookmark_border
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് രക്ഷപ്പെട്ട് പിന്നീട് പിടിയിലായയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത് ബന്ധപ്പെട്ടവർ അറിയുന്നത് ദിവസങ്ങൾ കഴിഞ്ഞ്. മലപ്പുറം താനൂര്‍ സ്വദേശിയായ 25കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ച മൂന്ന് വിചാരണ തടവുകാർക്കൊപ്പമാണ് അന്തേവാസിയായ ഇദ്ദേഹം ജൂലൈ 22ന് രാത്രി രക്ഷപ്പെട്ടത്. തുടർന്ന് തിരുവനന്തപുരത്തെത്തുകയും അവിടെ കറങ്ങിനടക്കവെ 24ന് പിടിയിലാവുകയുമായിരുന്നു. തുടര്‍ന്നാണ് കോവിഡ് പരിശോധന നടത്തിയത്. ഫലം പോസിറ്റിവെങ്കിൽ അറിയിക്കാമെന്നാണ് കോവിഡ് സെല്ലില്‍നിന്ന് പൊലീസിനോട് പറഞ്ഞത്. എന്നാല്‍, സാമ്പ്ള്‍ ശേഖരിച്ച് പത്തു ദിവസത്തിനുശേഷവും വിവരങ്ങള്‍ ലഭ്യമല്ലാത്തതിനെ തുടർന്ന് മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടുകയായിരുന്നു. അപ്പോഴാണ് യുവാവ് പോസിറ്റിവാണെന്ന് അറിയിച്ചത്. സംഭവത്തില്‍ ആരോഗ്യവകുപ്പിൻെറ ഭാഗത്തുനിന്ന് ഗുരുതരവീഴ്ചയാണുണ്ടായതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ഇതോടെ ഇദ്ദേഹവുമായി സമ്പർക്കമുണ്ടായിരുന്ന മെഡിക്കൽ കോളജ് സ്റ്റേഷനിലെ പൊലീസുകാരും മാനസികാരോഗ്യ കേന്ദ്രത്തിലുള്ള ജീവനക്കാരും നിരീക്ഷണത്തിലായി. ഇവർക്ക് അടുത്ത ദിവസം ആൻറിജൻ പരിശോധന നടത്തും. തിരുവനന്തപുരത്ത് താമസിച്ചതിനാല്‍ അതിജാഗ്രതയോടെയായിരുന്നു പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. പി.പി.ഇ കിറ്റ് ധരിപ്പിച്ചിരുന്നു. അതിനാല്‍ സമ്പര്‍ക്കം കുറവായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പിടിയിലായശേഷവും മാനസികാരോഗ്യ കേന്ദ്രത്തിലായിരുന്നെങ്കിലും ഇദ്ദേഹത്തിന് കൂടുതൽ പേരുമായി സമ്പർക്കമുണ്ടായിട്ടില്ല. ഇയാൾക്കൊപ്പം രക്ഷപ്പെട്ട വിചാരണ തടവുകാരായ മറ്റ് മൂന്നുപേരും അറസ്റ്റിലായിട്ടുണ്ട്. ഇവർക്കാർക്കും രോഗമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story