Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2022 5:39 AM IST Updated On
date_range 20 Jun 2022 5:39 AM ISTദലിത് സമൂഹ വികസനത്തിന് രാഷ്ട്രീയമുന്നേറ്റം ശക്തിപ്പെടണം -വെൽഫെയർ പാർട്ടി
text_fieldsbookmark_border
കോഴിക്കോട്: ദലിത് സമൂഹ വികസനത്തിന് രാഷ്ട്രീയമുന്നേറ്റം ശക്തിപ്പെടണമെന്ന് വെൽഫെയർ പാർട്ടി സംഘടിപ്പിച്ച ദലിത് സംഗമം അഭിപ്രായപ്പെട്ടു. വികസനകേരളത്തിലെ ദലിത് ജീവിതം എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച ദലിത് സംഗമം വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി കേരള വൈസ് പ്രസിഡന്‍റ് സുരേന്ദ്രൻ കരിപ്പുഴ അധ്യക്ഷത വഹിച്ചു. കേരളീയവികസനം എന്നത് ലോക മോഡലായി കേരളത്തിലെ ഭരണപക്ഷങ്ങൾ ഉയർത്തിക്കാട്ടുമ്പോഴും വികസനത്തിന്റെ അത്തരം ഗുണഫലങ്ങള്‍ അനുഭവിക്കാനാവാതെ ഇപ്പോഴും മുഖ്യധാരയുടെ പുറമ്പോക്കിൽ കുടിയിരുത്തപ്പെട്ടവരാണ് കേരളത്തിലെ ദലിത് സമൂഹം. ആദ്യ കമ്യൂണിസ്റ്റ് സർക്കാറിന്റെ കാർമികത്വത്തിൽ ആരംഭിച്ച ഭൂപരിഷ്കരണം ദലിത് വിഭാഗത്തെ ഭൂ ഉടമസ്ഥതയിൽനിന്ന് അകറ്റി കോളനിജീവിതത്തിലേക്ക് തള്ളിവിടുകയാണുണ്ടായത്. ഇപ്പോഴും കേരളത്തിലെ ഭൂരഹിതരിൽ 90 ശതമാനത്തിലധികവും ദലിതരാണ്. ആദിവാസി സമൂഹത്തിന്റെ അവസ്ഥ ഇതിലും പരിതാപകരമാണ്. കേരളീയ നവോത്ഥാനത്തിന് തുടർച്ചയുണ്ടാകാതെവന്നതും ജാതിമേധാവിത്വം ഇപ്പോഴും കേരളീയസമൂഹത്തിൽ രൂഢമൂലമായതും ദലിത് സമൂഹത്തിന്റെ പിന്നാക്കാവസ്ഥയുടെ കാരണമാണെന്നും ഈ പ്രശ്നങ്ങളെ രാഷ്ട്രീയമായി അഡ്രസ് ചെയ്യാനാണ് വെൽഫെയർ പാർട്ടി ആഗ്രഹിക്കുന്നതെന്നും നേതാക്കൾ പറഞ്ഞു. എഫ്.ഐ.ടി.യു ദേശീയ പ്രസിഡന്‍റ് റസാഖ് പാലേരി സമാപന പ്രഭാഷണം നടത്തി. രാജു, പി.ടി. വേലായുധൻ, കെ.കെ. ഗംഗാധരൻ, കെ.കെ. സഹദേവൻ തുടങ്ങി വിവിധ ദലിത് സംഘടന പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു. വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്‍റ് അസ്‌ലം ചെറുവാടി സ്വാഗതവും ഷഫീഖ് ചോഴിയക്കോട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story