Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2022 5:37 AM IST Updated On
date_range 14 Jun 2022 5:37 AM ISTയാത്രാപ്രശ്നം രൂക്ഷമായി; ദ്വീപിലേക്കുള്ള കാത്തിരിപ്പിന് അവസാനമില്ല
text_fieldsbookmark_border
ബേപ്പൂർ: കാലവർഷം കനക്കുന്നതിന് മുമ്പുതന്നെ, ലക്ഷദ്വീപിലേക്കുള്ള യാത്രാപ്രശ്നം ദ്വീപ് നിവാസികളെ പ്രതിസന്ധിയിലാക്കി. ലക്ഷദ്വീപിലേക്കുള്ള ഏഴ് കപ്പലുകളിൽ രണ്ടെണ്ണം മാത്രമാണ് നിലവിൽ കൊച്ചിയിൽനിന്ന് സർവിസ് നടത്തുന്നത്. സർവിസ് നടത്തുന്ന കപ്പലുകളിൽ ടിക്കറ്റുകൾ ലഭിക്കാതെ ആയിരത്തോളം ആളുകളാണ് ബേപ്പൂരിൽ കുടുങ്ങിക്കിടക്കുന്നത്. മൺസൂൺകാല നിരോധനം സെപ്റ്റംബർ 15വരെ നിലനിൽക്കുന്നതിനാൽ ബേപ്പൂർ തുറമുഖത്തുനിന്നും യാത്രാക്കപ്പൽ സർവിസ് ഇല്ല. കൊച്ചിയിൽനിന്ന് ദ്വീപിലേക്ക് പുറപ്പെടുന്ന കപ്പലിൽ ടിക്കറ്റ് നൽകുന്നതിന് ടിക്കറ്റ് കൗണ്ടർ ബേപ്പൂരിൽ പ്രവർത്തിക്കുന്നുണ്ട്. തിരിച്ചുപോകുന്നതിനുള്ള ടിക്കറ്റിനായി ബേപ്പൂരിലെ കൗണ്ടറിന് മുന്നിൽ രാപ്പകലില്ലാതെ സ്ത്രീകളും കുട്ടികളും പ്രായമേറിയവരും വരിനിൽക്കുന്ന കാഴ്ച ദയനീയമാണ്. ഭക്ഷണവും വെള്ളവുമില്ലാതെ വരിനിന്നിട്ടും ടിക്കറ്റ് കിട്ടാത്തതിൽ രോഷാകുലരാണ് ദ്വീപ് നിവാസികൾ. നിശ്ചിതസമയത്ത് ഓൺലൈനിൽ ടിക്കറ്റ് ഓപ്പൺ ആകുമ്പോൾ ബേപ്പൂർ, മംഗളൂരു, കൊച്ചി കൗണ്ടറുകളിൽനിന്ന് ഒരേസമയം ടിക്കറ്റ് നൽകുന്നതിനാൽ പെട്ടെന്ന് തീർന്നുപോവുകയാണെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. എം.വി. കവരത്തി, എം.വി. ലഗൂൺ, ലക്ഷദ്വീപ് സീ, എം.വി. അമീനി, എം.വി. മിനിക്കോയി എന്നീ അഞ്ചു കപ്പലുകളാണ് സർവിസ് നടത്താതെ അറ്റകുറ്റപ്പണികൾക്കായി നങ്കൂരമിട്ടിരിക്കുന്നത്. 750 യാത്രക്കാരെ വഹിക്കാൻകഴിയുന്ന എം.വി. കവരത്തി ഡിസംബറിലുണ്ടായ തീപിടിത്തത്തെ തുടർന്ന് കൊച്ചിയിൽ നിർത്തിയിട്ടിരിക്കുകയാണ്. ആറ് മാസം കഴിഞ്ഞിട്ടും കപ്പലിന്റെ അറ്റകുറ്റപ്പണി പൂർത്തീകരിച്ചിട്ടില്ല. എം.വി. അറേബ്യൻ സീയും എം.വി. കോറൽസും മാത്രമാണ് ഇപ്പോൾ കൊച്ചിയിൽനിന്ന് സർവിസ് നടത്തുന്നത്. മൺസൂൺകാല നിരോധനം ആയതിനാൽ സെപ്റ്റംബർ 15വരെ ബേപ്പൂർ തുറമുഖത്തുനിന്ന് യാത്രാക്കപ്പലുകൾ ഇല്ല. ദിവസങ്ങളോളം ബേപ്പൂരിൽ വരിനിന്ന് ടിക്കറ്റുകൾ തരപ്പെടുത്തി കൊച്ചിയിൽ പോയി യാത്രചെയ്യുകയാണ് ദ്വീപുകാർ. കപ്പലിന് ടിക്കറ്റുകൾ യഥാസമയം ലഭിക്കാതെ, യാത്രാമാർഗം അനിശ്ചിതമായി നീളുന്നതോടെ വിവിധ ആശുപത്രികളിൽനിന്ന് ചികിത്സ കഴിഞ്ഞ് മടങ്ങേണ്ടുന്ന ദ്വീപുകാർ, ലോഡ്ജുകളിലും മറ്റും തങ്ങി വലിയ സാമ്പത്തിക ബാധ്യതയിലാണ്. പ്രതിഷേധത്തെ തുടർന്ന് കൂടുതൽ യാത്രാക്കപ്പലുകൾ അനുവദിക്കാമെന്ന ലക്ഷദ്വീപ് അധികൃതരുടെ വാക്ക് വെറുംവാക്കായി തുടരുകയാണ്. ഗതാഗതപ്രശ്നം പരിഹരിക്കാൻ ദ്വീപ് ഭരണകൂടം അടിയന്തര ഇടപെടലുകൾ നടത്താത്തതിനെതിരെ രാഷ്ട്രീയ കക്ഷികൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
