Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2022 5:34 AM IST Updated On
date_range 13 Jun 2022 5:34 AM ISTസഭക്കും സർക്കാറിനും വിവിധ മേഖലകളിൽ സഹകരിക്കാനാവും -മുഖ്യമന്ത്രി
text_fieldsbookmark_border
കോഴിക്കോട് രൂപത ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കോഴിക്കോട്: നാടിന്‍റെ ക്ഷേമവും പുരോഗതിയും മുൻനിർത്തി സഭക്കും സർക്കാറിനും വിവിധ മേഖലകളിൽ സഹകരിക്കാനാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് രൂപത ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഗോള ക്രൈസ്തവസഭയെ നയിക്കുന്ന ഫ്രാൻസിസ് മാർപാപ്പ സാമൂഹികനീതിക്ക് വലിയ പ്രാധാന്യമാണ് തന്‍റെ ഉദ്ബോധനങ്ങളിൽ നൽകുന്നത്. സാഹോദര്യത്തിലധിഷ്ടിതമായ സമൂഹത്തിന്റെയും അനീതികളെയും ഉച്ഛനീചത്വങ്ങളെയും ദാരിദ്ര്യത്തെയും ഇല്ലായ്മചെയ്യുന്നതിന്‍റെയും വക്താവായി അദ്ദേഹം നിലകൊള്ളുകയാണ്. അതിദാരിദ്ര്യ നിർമാർജനം മുതൽ ജൻഡർ ബജറ്റിങ് വരെയുള്ള സർക്കാർ പ്രവർത്തനങ്ങൾ മാർപാപ്പ മുന്നോട്ടുവെക്കുന്ന ആശയങ്ങളുമായി ചേർന്നുനിൽക്കുന്നവയാണ്. സഭയും സർക്കാറും തമ്മിലുള്ള സഹകരണത്തെ അർഥവത്താക്കുന്നവയാണ് ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായ പരിപാടികളെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്ഷേമവും വികസനവും സമന്വയിപ്പിച്ച സർക്കാർ പ്രവർത്തനങ്ങളുടെ ഫലങ്ങൾ കോഴിക്കോട് രൂപതയുടെ ഭാഗമായ മലബാറിന്‍റെ പ്രദേശങ്ങളിൽ ദൃശ്യമാണ്. ഇന്ന് വിദ്വേഷം പരത്താനുള്ള ആസൂത്രിത ശ്രമംനടക്കുന്നുണ്ട്. മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘർഷങ്ങളെക്കാൾ മാരകമായവിധത്തിൽ മനുഷ്യരും മനുഷ്യരും തമ്മിലുള്ള സംഘർഷങ്ങൾക്ക് തിരകൊളുത്താനാണ് ചിലരുടെ ശ്രമം. മതേതരത്വത്തിന്റെ കാവൽക്കാരായി പ്രവർത്തിച്ച പാരമ്പര്യമാണ് കോഴിക്കോട് രൂപതക്കുള്ളത്. സഭക്കുകീഴിലെ സ്ഥാപനങ്ങളിൽ ഇതര സമുദായത്തിൽപെട്ടവർക്കും വേണ്ട പ്രാധാന്യം നൽകുന്നത് ഇതിന്റെ തെളിവാണ്. മലബാറിലെ ക്രൈസ്തവരിലേറെയും വരുന്ന കുടിയേറ്റ കർഷകരുടെയടക്കം ദുരിതത്തിന് അറുതിവരുത്താനും വരുമാനം 50 ശതമാനം വർധിപ്പിക്കാനുമാണ് സർക്കാർ വിവിധ കാർഷിക പദ്ധതികൾ ആവിഷ്കരിച്ചത്. പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട സർക്കാർ ഇടപെടലും ഇതിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായ 'ബെത്‌ലഹേം' ഭവനപദ്ധതി അദ്ദേഹം ഉദ്ഘാടനം ചെയ്തു. സെന്‍റ് ജോസഫ്സ് ദേവാലയാങ്കണത്തിൽ നടന്ന ചടങ്ങിൽ ആർച്ച് ബിഷപ് കർദിനാൾ ജോർജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു. പരിസ്ഥിതിലോല മേഖല പ്രശ്നത്തിൽ സർക്കാർ കർഷകർക്ക് അനുകൂല നിലപാട് സ്വീകരിക്കണമെന്നും ഇത് കർഷകരുടെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു. തലശ്ശേരി അതിരൂപത അധ്യക്ഷൻ ജോസഫ് പാംപ്ലാനി മുഖ്യപ്രഭാഷണം നടത്തി. ഹോം മിഷൻ പദ്ധതിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. വിവാഹ സഹായപദ്ധതി മന്ത്രി പി.എ. മുഹമ്മദ് റിയാസും കൗൺസലിങ് സെന്‍റർ കണ്ണൂർ ബിഷപ് അലക്സ് വടക്കുംതലയും വിദ്യാഭ്യാസ ഹബ് ഇരിഞ്ഞാലക്കുട ബിഷപ് പോളി കണ്ണൂക്കാടനും റിട്രീറ്റ് സെന്‍റർ ബത്തേരി ബിഷപ് ജോസഫ് മാർ തോമസും ഉദ്ഘാടനം ചെയ്തു. കോഴിക്കോട് രൂപത ചരിത്രപദ്ധതി തോമസ് തീത്തോസ് എപ്പിസ്കോപ്പയും വിദ്യാഭ്യാസ സ്കോളർഷിപ് ഫാ. ഇ.പി. മാത്യുവും യൂത്ത് മാപ്പിങ് പദ്ധതി മേയർ ഡോ. ബീന ഫിലിപ്പും ജീവൻസുരക്ഷ പദ്ധതി തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എയും വയനാട് യൂത്ത് ഗൈഡൻസ് സെന്‍റർ അഡ്വ. ടി. സിദ്ദീഖ് എം.എൽ.എയും ഉദ്ഘാടനം ചെയ്തു. ജോൺ ഒറവങ്കര, പോൾ മുണ്ടോളിക്കൽ, സി. മരിയ ജെസ്സീന, ജോസഫ് റെബെല്ലെ എന്നിവർ സംസാരിച്ചു. കോഴിക്കോട് രൂപത ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ സ്വാഗതവും രൂപതവികാരി ജനറാൾ ജെൻസൺ പുത്തൻവീട്ടിൽ നന്ദിയും പറഞ്ഞു. സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ, വയനാട് ഡി.സി.സി പ്രസിഡന്‍റ് എൻ.ഡി. അപ്പച്ചൻ, മുൻ മേയർ സി.ജെ. റോബിൻ തുടങ്ങിയവർ പങ്കെടുത്തു. ---------------- പടം...ab4,5
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story