Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2022 5:40 AM IST Updated On
date_range 18 May 2022 5:40 AM ISTശരീരഭാരം കുറക്കാൻ ശസ്ത്രക്രിയ; നടി മരിച്ചു
text_fieldsbookmark_border
ചികിത്സാ പിഴവെന്ന് പിതാവ് ബംഗളൂരു: ശരീരഭാരം കുറക്കാനുള്ള ശസ്ത്രക്രിയക്ക് വിധേയയായ കന്നട സീരിയൽ നടി ചേതന രാജ് (21) മരിച്ചു. തിങ്കളാഴ്ച രാത്രി ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഗീത, ദൊരെസനി തുടങ്ങിയ സീരിയലുകളിലൂടെ ശ്രദ്ധേയയായ നടിയാണ് ചേതന. ബംഗളൂരുവിലെ ചിക്കബാനവാര സ്വദേശിനിയാണ്. തിങ്കളാഴ്ച രാവിലെയാണ് ചേതന ഡോ. ഷെട്ടീസ് കോസ്മെറ്റിക് സെന്ററില്‍ കൊഴുപ്പു കുറക്കാനുള്ള ശസ്ത്രക്രിയക്ക് വിധേയയായത്. ശസ്ത്രക്രിയക്ക് പിന്നാലെ ശ്വാസതടസ്സം അനുഭവപ്പെട്ടു. വൈകീട്ടോടെ ശ്വാസകോശത്തില്‍നിന്ന് ദ്രാവകം വന്നുതുടങ്ങിയതോടെ ആരോഗ്യനില വഷളായി. കോസ്മെറ്റിക് സെന്ററിൽ ഐ.സി.യു ഇല്ലാത്തതിനാൽ ഉടനെ മഞ്ജുനാഥ നഗറിലെ കാഡെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെ ഹൃദയാഘാതമുണ്ടായെന്നാണ് ഡോക്ടർമാർ പറയുന്നത്. 45 മിനിറ്റോളം സി.പി.ആർ നൽകിയെങ്കിലും രക്ഷിക്കാനായില്ല. ശസ്ത്രക്രിയ നടത്തിയതിലെ ചികിത്സ പിഴവാണ് മരണകാരണമെന്ന് ചേതനയുടെ പിതാവും ബിസിനസുകാരനുമായ വരദരാജു ആരോപിച്ചു. സംഭവത്തിൽ വരദരാജുവിന്റെ പരാതിയിൽ അസ്വഭാവിക മരണത്തിന് കോസ്മെറ്റിക് സെന്ററിനെതിരെ സുബ്രഹ്മണ്യ നഗർ പൊലീസ് കേസെടുത്തു. ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരുടെ അനാസ്ഥയെ തുടർന്നാണ് മകൾ മരിച്ചതെന്നും മാതാപിതാക്കളുടെ സമ്മതം വാങ്ങാതെയാണ് ശസ്ത്രക്രിയ നടത്തിയതെന്നുമാണ് പരാതിയിൽ പറയുന്നത്. കോസ്മെറ്റിക് ക്ലിനിക്കിൽനിന്ന് കാഡെ ആശുപത്രിയിലെത്തിക്കുന്നതിനുമുമ്പ് തന്നെ ചേതന രാജ് മരിച്ചിരുന്നുവെന്നും സുരക്ഷാ ജീവനക്കാരെ ഉൾപ്പെടെ ഭീഷണിപ്പെടുത്തിയാണ് ഐ.സി.യുവിൽ പ്രവേശിപ്പിച്ചതെന്നും ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു. ക്ലിനിക്കിലെ ഡോക്ടറുടെ അസാധാരണമായ ഇടപെടലിനെതിരെ റിപ്പോർട്ട് നൽകുമെന്നും അവർ അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് മെഡിക്കൽ കൗൺസിലിന് നൽകിയശേഷം ക്ലിനിക്കിനെതിരെ തുടർ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. ശരീരത്തിലെ വിവിധയിടങ്ങളിലായുള്ള കൊഴുപ്പ് നീക്കം ചെയ്ത് ഭാരം കുറക്കുന്നതിനുള്ള ശസ്ത്രക്രിയക്കാണ് നടി വിധേയമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story