Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2022 5:39 AM IST Updated On
date_range 15 May 2022 5:39 AM ISTചിത്താരി വാഹനാപകടം: മരണം മൂന്നായി
text_fieldsbookmark_border
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്-കാസര്‍കോട് കെ.എസ്.ടി.പി റോഡില്‍ ചാമുണ്ഡിക്കുന്നിൽ വ്യാഴാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടുപേര്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം മൂന്നായി. കൂട്ടക്കനി തോട്ടത്തില്‍ ചോയി എന്ന ബാലകൃഷ്ണന്‍-പുഷ്പ ദമ്പതികളുടെ മകന്‍ സുധീഷ് (28), മുക്കൂട് കാരക്കുന്നിലെ കെ.ഇ. ഷാഫി- റുഖിയ ദമ്പതികളുടെ മകനും മുന്‍ പ്രവാസിയുമായ കെ.ഇ. സാബിര്‍ (26) എന്നിവരാണ് മരിച്ചത്. സാബിര്‍ വെള്ളിയാഴ്ച രാത്രി 11.30 ഓടെയും സുധീഷ് ശനിയാഴ്ച പുലര്‍ച്ചയുമാണ് മരിച്ചത്. ഇരുവരും അവിവാഹിതരാണ്. ഷിബുലാല്‍ (ഗള്‍ഫ്), അഭിഷേക് (വിദ്യാർഥി) എന്നിവരാണ് സുധീഷിന്‍റെ സഹോദരങ്ങള്‍. സര്‍ഫാന, സഫീറ, ജംഷീദ് എന്നിവര്‍ സാബിറിന്റെ സഹോദരങ്ങളാണ്. അപകടത്തില്‍ മുക്കൂട് കൂട്ടക്കനി കാടാമ്പള്ളിയിലെ മൊയ്തുവിന്റെ മകന്‍ സാദത്ത് (32) വ്യാഴാഴ്ച രാത്രിതന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ കൂട്ടക്കനിയിലെ നാരായണന്റെ മകന്‍ പ്രസാദ് (34) ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് അപകടം. കാഞ്ഞങ്ങാടു ഭാഗത്തുനിന്നും മുക്കൂട് ഭാഗത്തേക്ക് വരുകയായിരുന്ന, സാദത്തും സുഹൃത്തുക്കളും സഞ്ചരിച്ച കെ.എല്‍ 60 എല്‍ 6677 ആള്‍ട്ടോ കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ വീട്ടുമതിലിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിരുന്നു. ഓടിയെത്തിയ നാട്ടുകാര്‍ കാർ വെട്ടിപ്പൊളിച്ചാണ് അകത്തു കുടുങ്ങിയവരെ പുറത്തെടുത്ത് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. നാലുപേരുടെയും നില അതിഗുരുതരമായതിനാല്‍ പ്രഥമശുശ്രൂഷ നല്‍കി മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. വഴിമധ്യേ തന്നെ സാദത്ത് മരിച്ചിരുന്നു. sabir accident sudheesh accident
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story