സമരാനുഭവത്തിന്റെ കരുത്തിൽ ആം ആദ്മി പാർട്ടി സ്ഥാനാർഥി
text_fieldsആം ആദ്മി പാർട്ടി കോട്ടയം മണ്ഡലം സ്ഥാനാർഥി ഡോ. സെലിൻ ഫിലിപ് പ്രചാരണത്തിനിടയിൽ
കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വലിയ ആവേശത്തിലാണ്. അതിലേറെ ആവേശമുണ്ട് കോട്ടയം മണ്ഡലത്തിലെ സ്ഥാനാർഥി ഡോ. സെലിൻ ഫിലിപ്പിന്. പ്രചാരണം കൊടിയിറങ്ങുമ്പോൾ ആത്മവിശ്വാസം കൊടിയേറുന്നുവെന്ന് സെലിൻ പറഞ്ഞു.
മുഖ്യ മുന്നണികൾ പൊടിപാറുന്ന പ്രചാരണം നടത്തുമ്പോൾ കോട്ടയം മണ്ഡലത്തിലെ ആം ആദ്മി പാർട്ടി സ്ഥാനാർഥിയും ഒരു കുറവും വരുത്തിയിട്ടില്ല. മൈക്കും അനൗൺസ്മെന്‍റും പാട്ടുകളും നിറപ്പകിട്ടാർന്ന ബോർഡും പോസ്റ്ററുകളുമെല്ലാമായി സജീവമായുണ്ട്. മണ്ഡലത്തിൽ എല്ലായിടത്തും ഇതിനകം എത്തിക്കഴിഞ്ഞു. ഗൃഹയോഗങ്ങൾ, കോർണർ മീറ്റിങ്ങുകൾ... എല്ലായിടത്തും നല്ല സ്വീകരണമാണ് ലഭിക്കുന്നതെന്നും 64കാരിയായ സെലിൻ പറയുന്നു.
മൂന്നു പതിറ്റാണ്ടിലേറെ കോട്ടയം ബി.സി.എം കോളജിൽ ബോട്ടണി വിഭാഗത്തിൽ അധ്യാപികയായിരുന്ന സെലിന് മണ്ഡലത്തിലുടനീളം വിപുലമായ ശിഷ്യസമ്പത്തുമുണ്ട്. നഗരത്തിലെ കുടിവെള്ളക്ഷാമത്തിനെതിരെ സമരം നടത്തി 10000 ഹർജികൾ നൽകിയ സമരാനുഭവം കൂട്ടിനുണ്ട്. ആശാ വർക്കർമാരുടെ സമരത്തിന് ഐക്യദാർഡ്യവുമായി സമരപ്പന്തലിൽ നിരാഹാരമനുഷ്ഠിച്ച സെലിന് സ്ത്രീ വോട്ടർമാരിൽ നിന്ന് നല്ല സ്വീകരണമാണ് ലഭിക്കുന്നത്. അഴിമതി രഹിത രാഷ്ട്രീയത്തിന് ശക്തിപകരാനാണ് ആം ആദ്മി പാർട്ടിയുടെ വഴി സ്വീകരിച്ചതെന്ന് സെലിൻ കൂട്ടിച്ചേർത്തു. സാധാരണ പ്രവർത്തകയായി തുടങ്ങിയ സെലിൻ ഇപ്പോൾ പാർട്ടിയുടെ സംസ്ഥാന വർക്കിങ് പ്രസിഡന്‍റാണ്.
ജില്ലയിൽ പാലാ (റോണി ജോസ് നെടുമ്പള്ളി), കടുത്തുരുത്തി (ഡൊമിനിക് സൈമൺ), ചങ്ങനാശ്ശേരി (സാജു കണ്ണന്തറ) എന്നീ മണ്ഡലങ്ങളിലും ആം ആദ്മി പാർട്ടി മത്സരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

