പൊൻപള്ളിയിൽ പിടിയിലായവരെ ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞത് എട്ട് കേസുകൾ
text_fieldsകോട്ടയം: കഴിഞ്ഞ ദിവസം പൊൻപള്ളി ഭാഗത്തുനിന്ന് രാത്രി പിടികൂടിയവരെ ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞത് എട്ടു മോഷണക്കേസുകൾ. കഴിഞ്ഞ ചൊവ്വാഴ്ച ശിവരാത്രി ദിവസമാണ് അയർകുന്നം സ്വദേശി ശരത് ശശി (23), തിരുവഞ്ചൂർ സ്വദേശി അശ്വിൻ (19) എന്നിവരെ മോഷണശ്രമത്തിനിടെ നാട്ടുകാരുടെ സഹായത്തോടെ പൊൻപള്ളി ഭാഗത്തുനിന്ന് പിടികൂടിയത്. ഇവരെ ചോദ്യംചെയ്തപ്പോൾ ഇറഞ്ഞാൽ പാലത്തിന് സമീപമുള്ള ക്‌നാനായ പള്ളിയുടെ കുരിശ്ശടിയിലുള്ള കാണിക്കവഞ്ചി തകർത്ത് പണം മോഷ്ടിച്ച കാര്യവും പൊൻപള്ളി പള്ളിയിൽ മോഷണം നടത്തിയ കാര്യവും തെളിഞ്ഞു. പ്രതികൾ മോഷണത്തിനെത്തിയത് അയർകുന്നം സ്‌റ്റേഷൻ പരിധിയിലുള്ള ഒറവക്കൽ ഭാഗത്തുനിന്ന് മോഷ്ടിച്ചെടുത്ത ബൈക്കിലായിരുന്നു. ഈ ബൈക്കും കണ്ടെത്തിയിട്ടുണ്ട്. ഇതേ ബൈക്കിൽ അന്നേ ദിവസം വൈകീട്ട് ഇവർ രണ്ടുപേരും ചേർന്ന് പാലാ കെഴുവംകുള്ളത്ത് ലോട്ടറി കച്ചവടക്കാരന്‍റെ കൈയിൽനിന്ന് പണവും ലോട്ടറി ടിക്കറ്റുകളും തട്ടിപ്പറിച്ചെടുത്തിരുന്നു. ഇതു സംബന്ധിച്ച് പാലാ സ്‌റ്റേഷനിൽ കേസുണ്ട്.
ഇവരെ വിശദമായി ചോദ്യംചെയ്തപ്പോൾ കൂട്ടാളികളായ മണർകാട് സ്വദേശികളായ ബിമൽ മണിയൻ(23), സുധീഷ് മോൻ(21), ജിബുമോൻ പീറ്റർ(22) എന്നിവർ പിടിയിലായി. കുറ്റകൃത്യങ്ങളിൽ ഇവർക്കൊപ്പം ഉണ്ടായിരുന്ന പ്രായപൂർത്തിയാകാത്തയാളെയും പിടികൂടി. കഴിഞ്ഞ ഡിസംബറിൽ കോട്ടയം ഇറഞ്ഞാൽ ദേവീക്ഷേത്രത്തിൽ നടന്ന മോഷണത്തിനു പിന്നിലും ഈ സംഘമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
അമ്പലത്തിൽനിന്ന് കിട്ടിയ സി.സി ടി.വി ദൃശ്യങ്ങൾ ശാസ്ത്രീയമായി പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിൽ സംഘത്തെ ചോദ്യംചെയ്താണ് പൊലീസ് ഈ കേസ് തെളിയിച്ചത്.
ഇറഞ്ഞാൽ അമ്പലത്തിലെ മോഷണത്തിന് ഇവർ എത്തിയത് പാമ്പാടി, മീനടം എന്നിവിടങ്ങളിൽനിന്ന് മോഷ്ടിച്ചെടുത്ത ബൈക്കിലായിരുന്നു. വെസ്റ്റ് സ്‌റ്റേഷൻ പരിധിയിലെ പരിപ്പ് ശങ്കരനാരായണ ക്ഷേത്ത്രിൽ ഡിസംബറിൽ നടന്ന മോഷണത്തിന് പിന്നിലും ഇതേ സംഘമാണെന്ന് കണ്ടെത്തി. ക്ഷേത്രത്തിലെ ഏഴു ഭണ്ഡാരക്കുറ്റികൾ തകർത്താണ് ഇവർ പണം അപഹരിച്ചത്.
പിടിയിലായവർ മുമ്പ് വിവിധ സ്‌റ്റേഷനുളിൽ അടിപിടി, കഞ്ചാവ് കേസുകളിൽ പ്രതികളായിട്ടുള്ളവരാണ്. കോട്ടയം ഡിവൈ.എസ്.പി ജെ. സന്തോഷ്‌കുമാറിന്‍റെയും ഈസ്റ്റ് എസ്.എച്ച്.ഒ യു. ശ്രീജിത്തിന്‍റെയും മേൽനോട്ടത്തിലാണ് കേസുകൾ അന്വേഷിക്കുന്നത്. എസ്.ഐ എം.എച്ച്. അനുരാജ്, ഷിബുക്കുട്ടൻ, ശ്രീരംഗൻ, ലാലൻ, അനിൽകുമാർ പ്രതീഷ്‌രാജ്, വിപിൻ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

