വെള്ളൂർ സഹകരണബാങ്ക്; വർഷങ്ങളായി ഓഡിറ്റില്ലെന്ന് നിക്ഷേപകർ
text_fieldsകോട്ടയം: വെള്ളൂർ സർവിസ് സഹകരണബാങ്കിൽ ഓഡിറ്റ് മുടങ്ങിയിട്ട് വർഷങ്ങളായെന്ന് നിക്ഷേപകർ. വർഷം തോറും ഓഡിറ്റ് നടത്തുകയും അതിന്റെ റിപ്പോർട്ടും കണക്കുകളും പൊതുയോഗം ചേർന്ന് നിക്ഷേപകർക്ക് ലഭ്യമാക്കുകയും ചെയ്തിരുന്നതാണ്. എന്നാൽ, 2016 മുതൽ ഓഡിറ്റ് റിപ്പോർട്ടുകൾ നിക്ഷേപകർക്ക് ലഭ്യമാക്കുകയോ പൊതുയോഗം വിളിക്കുകയോ ചെയ്തിട്ടില്ല.
ബിനാമികളുടെ പേരിൽ നിക്ഷേപിച്ച വൻ തുക ഒറ്റയടിക്ക് പിൻവലിച്ചതാണ് ബാങ്കിനെ നഷ്ടത്തിലാക്കിയതെന്നും നിക്ഷേപകർ ആരോപിക്കുന്നു. സി.പി.എം ഭരണത്തിലുള്ള ബാങ്കില് 1999 മുതൽ 2016 വരെ കാലഘട്ടത്തിലാണ് ക്രമക്കേട് നടന്നത്. ഈടില്ലാതെ വായ്പ നൽകി ക്രമക്കേട് നടത്തിയതിന് സഹകരണവകുപ്പ് അന്നത്തെ 21 ഭരണസമിതിയംഗങ്ങളും ആറ് ജീവനക്കാരും കൂടി 38.33 കോടി തിരിച്ചടക്കണമെന്ന് ഉത്തരവിട്ടിരുന്നു.
സഹകരണസംഘം ജോയന്റ് രജിസ്ട്രാർ നടത്തിയ അന്വേഷണത്തിലായിരുന്നു നടപടി. ബാങ്കിന്റെ യഥാർഥ നഷ്ടം 38 കോടിയിൽ ഒതുങ്ങില്ലെന്നാണ് നിക്ഷേപകരുടെ വാദം. 1999 മുതൽ വായ്പ തിരിച്ചടവ് ഇനത്തിൽ ബാങ്കിന് ലഭിക്കാനുള്ളത് ഇതിലും ഇരട്ടി വരും. വായ്പ തിരിച്ചുപിടിക്കാൻ ഭരണസമിതി യഥാസമയം നടപടിയെടുക്കാത്തതിനാൽ മുതലും പലിശയുമടക്കം വൻതുകയായി മാറിയിട്ടുണ്ട്.
മതിയായ ഈട് വാങ്ങാതെയും സ്വർണ ഉരുപ്പടികളുടെ തൂക്കത്തിൽ കൃത്രിമം കാട്ടിയും ഒരേ ആധാരത്തിന്റെ പകർപ്പുകൾവെച്ച് പല വായ്പകൾ നൽകിയും ജീവനക്കാർ പരിധിയിൽ കൂടുതൽ വായ്പ എടുത്തിട്ട് തിരിച്ചടക്കാതെയും ചിട്ടി പിടിച്ച് അടക്കാതെയും തിരിച്ചടവു വന്ന മുതലും പലിശയും കണക്കിൽ കാണിക്കാതെയുമാണ് നഷ്ടം വരുത്തിയത്. 54 കോടി രൂപയോളം നിക്ഷേപകർക്ക് തിരിച്ചുനൽകി എന്ന ഭരണസമിതിയുടെ പ്രസ്താവന വാസ്തവമല്ല.
2018 ൽ ബാങ്കിന്റെ തകർച്ച മുന്നിൽ കണ്ട് അന്നത്തെ ഭരണസമിതി രാജിവെച്ച് ഒഴിയുന്നതിനു മുമ്പ് ചുരുങ്ങിയ കാലയളവിൽ 38 കോടി രൂപ തൽപരകക്ഷികൾക്കും പാർട്ടിക്കാർക്കും ബിനാമികൾക്കും നൽകി.
ഇത് 54 കോടി രൂപയിൽ പെടുമോ എന്ന് ഭരണസമിതി വ്യക്തമാക്കണം. പുതിയ ഭരണസമിതി വന്നശേഷം പണം കിട്ടാത്തവരായി ആരുമില്ല എന്ന പ്രസിഡന്റിന്റെ വാദം കള്ളമാണ്. നിക്ഷേപകർക്ക് നൽകാൻ പണമില്ലെന്നു പറയുന്ന ഭരണസമിതി കെട്ടിടം പുതുക്കിപ്പണിയലും മോടിപിടിക്കലും അടക്കം അനാവശ്യ ചെലവുകൾ നടത്തിയെന്നും നിക്ഷേപകരുടെ കൂട്ടായ്മയായ സംരക്ഷണസമിതി പറയുന്നു.
2017 ൽ നടന്ന ഓഡിറ്റിലാണ് ബാങ്കിലെ തട്ടിപ്പ് പുറത്തുവന്നത്. ഇതോടെ നിക്ഷേപകർ ബാങ്കിനെ സമീപിച്ചു. പണം കിട്ടാത്തതിനെ തുടർന്ന് സംരക്ഷണസമിതി രൂപവത്കരിച്ച് കേസുമായി നീങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

