അസൗകര്യങ്ങളിൽ വീർപ്പുമുട്ടി വൈക്കം ആയുർവേദ ആശുപത്രി
text_fieldsവൈക്കം: ഭരണം മാറിമാറി വന്നിട്ടും വൈക്കം ഗവ. ആയുർവേദ ആശുപത്രി അസൗകര്യങ്ങളാൽ വീർപ്പുമുട്ടുന്നു. ആശുപത്രിയുടെ ഇന്നത്തെ അവസ്ഥ പരിതാപകരമാണ്. 1996ൽ മടിയത്തറ കാരയിൽ ഭാഗത്തേക്ക് മാറ്റിയ അവസരത്തിലും ഇന്നും നിർമിതി കേന്ദ്രം പണിത പഴയ കെട്ടിടത്തിലാണ് ആശുപത്രിയുടെ പ്രധാന ഭാഗം പ്രവർത്തിക്കുന്നത്.
50 സെന്റ് സ്ഥലത്ത് 800 മുതൽ 1300 അടി വരെയുള്ള 5 ബ്ലോക്കുകളിലാണ് ആശുപത്രിയുടെ പ്രവർത്തനം. അന്നത്തെ നിർമാണത്തിലെ അപാകത കൊണ്ട് ഫാർമസി ബ്ലോക്കിന്റെ മേൽക്കൂരയുടെ ഭാഗങ്ങൾ ജീവനക്കാരുടെയും ചികിത്സ തേടിയെത്തുന്നവരുടെയും ദേഹത്ത് അടർന്നുവീഴുന്ന അവസ്ഥയിലാണ്. ഫാർമസി വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ല.
ഫാർമസിയുടെ മുൻഭാഗത്ത് രണ്ട് വർഷം മുൻപ് നിർമാണം ആരംഭിച്ച ഒ.പി കെട്ടിടം കരാർ പ്രകാരം കഴിഞ്ഞ ജൂണിൽ പണിതീർക്കേണ്ടതായിരുന്നു. എന്നാൽ, പണി പൂർത്തീകരിക്കാതെ കോൺക്രീറ്റ് തൂണിൽ ഒതുങ്ങിനിൽക്കുന്നു. സംരക്ഷണവേലി പോലെ ഫാർമസിയുടെ മുന്നിൽ പടുത കെട്ടിയിട്ടുണ്ട്.
മൂന്ന് നിലകളിലുള്ള കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലകളിൽ ഒമ്പത് മുറികളുള്ള പേവാർഡുണ്ടെങ്കിലും രോഗികളെ എത്തിക്കുന്നതിന് ലിഫ്റ്റ് സൗകര്യമില്ല. ഒരോ മുറിക്കും പ്രത്യേകമായി ശുചിമുറിയുണ്ടെങ്കിലും ഫലപ്രദമല്ല. ഗ്രൗണ്ട് ഫ്ലോറിലാണ് നിലവിൽ ഒ.പി വിഭാഗം പ്രവർത്തിക്കുന്നത്. പരിമിതമായ സൗകര്യങ്ങളിലാണ് ഡോക്ടർമാർ രോഗികളെ പരിശോധിക്കുന്നത്. പുരുഷൻമാർക്കും സ്ത്രീകൾക്കും 10 വീതം ബെഡാണുള്ളത്. രണ്ടിലും ഓരോ ശുചിമുറിയുണ്ടെങ്കിലും ശോച്യാവസ്ഥയിലാണ്. പഴയ രീതിയിൽ റിങ് ഇറക്കിയാണ് ശുചിമുറി ടാങ്കുകൾ സ്ഥാപിച്ചിരിക്കുന്നത്. മഴക്കാലത്ത് ടാങ്കിൽനിന്ന് മലിനജലം പുറത്തേക്ക് ഒഴുകുന്നത് പ്രശ്നമുണ്ടാക്കുന്നു.
ആറ് സ്ഥിരം ഡോക്ടർമാർ ഉൾപ്പെടെ എട്ട് ഡോക്ടർമാരും 18 സ്ഥിരം ജീവനക്കാർ ഉൾപ്പടെ 23 ജീവനക്കാരുമാണ് ആശുപത്രിയിലുള്ളത്. രണ്ടു വർഷം മുമ്പ് വരെ ചേർത്തല, വൈക്കം ഭാഗങ്ങളിലെ 200ലധികം രോഗികൾ ഒ.പി വിഭാഗത്തിൽ ചികിത്സ തേടിയെത്തിയിരുന്നു. മഴക്കാലത്തെ വെള്ളക്കെട്ട് ഉൾപ്പടെയുള്ള പോരായ്മകൾ വന്നതോടെ ചികിത്സ തേടിയെത്തുന്നവർക്ക് രണ്ടാഴ്ചത്തെ മരുന്നു കൊടുത്തുവിടുകയാണ്. എന്നിട്ടും നൂറിലധികം രോഗികൾ ആശുപത്രിയിൽ എത്തുന്നുണ്ട്.
താലൂക്ക് ആശുപത്രിയാക്കുമെന്ന് പ്രഖ്യാപനം അധികാരികളുടെ ഭാഗത്ത് നിന്നുണ്ടായെങ്കിലും നടപ്പായിട്ടില്ല. ആശുപത്രിയിലെ പഴയ വയറിങ്ങും ഭീഷണിയാണ്. കെട്ടിടങ്ങളിലെ കതകുകളും ജനലുകളും ഇല്ലാത്ത നിലയിലാണ്. തറയിൽ പാകിയിരിക്കുന്ന ടൈലുകളും പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. ആശുപത്രിയുടെ ശോച്യാവസ്ഥ കഴിഞ്ഞ എം.എൽ.എയുടെ കാലത്ത് പരിഹരിക്കുമെന്ന വാക്കും നൽകിയെങ്കിലും നടപ്പായില്ല. ശോച്യാവസ്ഥ പരിഹരിച്ച് താലൂക്ക് ആശുപത്രിയാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

