പാലാ നഗരസഭയിൽ അനിശ്ചിതത്വം തുടരുന്നു; ക്വോറം തികഞ്ഞില്ല; മൂന്നാംദിനവും കൗൺസിൽ യോഗം ചേരാനായില്ല
text_fieldsപാലാ: നഗരസഭയിൽ അടുത്ത ദിവസങ്ങളിൽ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത കൗൺസിൽ യോഗങ്ങൾ ക്വോറം തികയാത്തതിനെ തുടർന്ന് പരാജയപ്പെട്ടു. അടുത്തടുത്ത മൂന്ന് കൗൺസിലുകളും ചെയർപേഴ്സൺ പിരിച്ചുവിട്ടു. 26 അംഗ കൗൺസിലിലെ അഞ്ചുപേർ മാത്രം എത്തിയതോടെ ക്വോറം തികയാനാകാതെ തുടർച്ചയായ മൂന്നാം ദിനവും കൗൺസിൽ യോഗം ചേരാനായില്ല.
ചെയർപേഴ്സൻ ദിയ ബിനു, ബിനു പുളിക്കക്കണ്ടം, പ്രിൻസി സണ്ണി, സിജി ടോണി, ബിജു വരിക്കാനി എന്നിവർ മാത്രമാണ് കഴിഞ്ഞ കൗൺസിൽ യോഗത്തിനെത്തിയത്. പ്രതിപക്ഷവും കോൺഗ്രസ് അംഗങ്ങളും വിട്ടുനിന്നു.
21ന് അവിശ്വാസ പ്രമേയം ചർച്ച ചെയ്യാനിരിക്കേ പ്രതിപക്ഷം ഉന്നയിച്ച വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാനാണ് നാലു ദിവസം തുടർച്ചയായി ചെയർപേഴ്സൻ കൗൺസിൽ യോഗം വിളിച്ചത്.
എന്നാൽ, ഒരു ദിവസം ചർച്ച ചെയ്യാനുള്ള കാര്യങ്ങൾ മാത്രമേയുള്ളൂവെന്നും നാലു ദിവസം കൗൺസിൽ നടത്തേണ്ട ആവശ്യമില്ലെന്നുമാണ് പ്രതിപക്ഷ നിലപാട്. ഇക്കാര്യം ഉന്നയിച്ച പ്രതിപക്ഷം കൗൺസിൽ ബഹിഷ്‌കരിക്കുകയും ചെയ്തു.
ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റികളിൽ കേരള കോൺഗ്രസ് എം പ്രതിനിധികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തെ 12 കൗൺസിലർമാർ ഒപ്പിട്ടു നൽകിയ കത്ത് ചർച്ച ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും ക്വോറം തികക്കാൻ കൗൺസിലർമാർ എത്താതിരുന്നത് കാരണം യോഗം ആരംഭിക്കാൻ കഴിഞ്ഞില്ല. അവിശ്വാസ പ്രമേയ ചർച്ചയും വോട്ടെടുപ്പും കഴിയുന്നതു വരെ പാലാ നഗരസഭയിൽ അനിശ്ചിതത്വം തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

