കാഞ്ഞിരപ്പള്ളിയിൽ ഗതാഗത പരിഷ്കരണം നടപ്പാക്കുന്നു
text_fieldsകാഞ്ഞിരപ്പള്ളി: പഞ്ചായത്തില്‍ ട്രാഫിക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന യോഗ നിർദേശപ്രകാരം പട്ടണത്തില്‍ ഗതാഗത പരിഷ്‌കരണം നടപ്പാക്കാന്‍ തീരുമാനമായി. പേട്ടക്കവലയിലെ ഗതാഗത കുരുക്കിന് പ്രധാന കാരണമായ ദേശീയപാതയിലെ ബസ് സ്റ്റോപ്പുകള്‍ മാറ്റും. മുണ്ടക്കയം, എരുമേലി ഭാഗത്തേക്കുള്ള ബസുകള്‍ അൽപം മുന്നോട്ടു കയറ്റി നിര്‍ത്തും. ഈരാറ്റുപേട്ട ഭാഗത്തു നിന്നെത്തുന്ന വാഹനങ്ങള്‍ക്ക് ഫ്രീ ലെഫ്റ്റ് സൗകര്യം ലഭ്യമാകുന്നതിനാണിത്.
കോട്ടയം ഭാഗത്തു നിന്നുള്ള വാഹനങ്ങള്‍ പെട്രോള്‍ പമ്പിന് എതിര്‍വശത്തായി നിര്‍ത്തുന്നതിനും സൗകര്യമൊരുക്കും. ഇതിലൂടെ ജങ്ഷനിലെ തിരക്ക് കുറക്കാനും വാഹനങ്ങള്‍ സുഗമമായി കടന്നുപോകാനും സാധിക്കുമെന്നാണ് ട്രാഫിക് കമ്മിറ്റിയുടെ വിലയിരുത്തല്‍. നിലവില്‍ ഒരേ സ്ഥലത്തുതന്നെ ഇരുവശങ്ങളിലേക്കും വാഹനങ്ങള്‍ നിര്‍ത്തുന്നതിനാല്‍ മറ്റ് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുകയില്ല. ദേശീയപാതയില്‍ കുരിശുങ്കലില്‍ മുണ്ടക്കയം ഭാഗത്തേക്കുള്ള ബസ് സ്റ്റോപ് മുന്നിലേക്ക് ആക്കും. തമ്പലക്കാട് ഭാഗത്തുനിന്നെത്തുന്ന വാഹനങ്ങള്‍ക്ക് എളുപ്പം ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതിനാണിത്. കോട്ടയം ഭാഗത്തേക്കുള്ള ബസ് സ്‌റ്റോപ് കാത്തിരിപ്പ് കേന്ദ്രത്തോട് ചേര്‍ന്നാക്കും. ടി.വി.എസ് റോഡ് വണ്‍വേ ആക്കും. ദേശീയപാതയില്‍നിന്ന് വാഹനങ്ങള്‍ക്ക് പ്രവേശിക്കാം. ഈ വഴി തിരികെ ഇറങ്ങാന്‍ കഴിയില്ല. ഇതു വഴി കയറുന്ന വാഹനങ്ങള്‍ പുത്തനങ്ങാടി വഴി കുരിശുങ്കലില്‍ ദേശീയപാതയില്‍ പ്രവേശിക്കണം.
വ്യാപാര സ്ഥാപനങ്ങളിലേക്ക് വലിയ വാഹനങ്ങളിലേക്കുള്ള കയറ്റിറക്കങ്ങള്‍ രാവിലെ 8.30ന് മുമ്പ് പൂര്‍ത്തിയാക്കണം. വൈകുന്നേരം സ്‌കൂള്‍ വിടുന്ന സമയത്തും കയറ്റിറക്കം നിരോധിക്കും. തമ്പലക്കാട്-കാഞ്ഞിരപ്പള്ളി റോഡില്‍ ടൗണില്‍ പാര്‍ക്കിങ് ഒരുവശത്തു മാത്രമാണുള്ളത്. ദേശീയപാത 183ല്‍ പട്ടണത്തില്‍ വെള്ളവര മറികടന്ന് റോഡിലേക്ക് കയറി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത് എന്നിവയാണ് മറ്റ് നിർദേശങ്ങള്‍. മേയ് നാലിനു ശേഷമാകും പുതിയ പരിഷ്‌കരണങ്ങള്‍ നടപ്പാക്കി തുടങ്ങുകയെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ് പത്യാല, വൈസ് പ്രസിഡന്റ് സുനില്‍ തേനംമാക്കല്‍ എന്നിവര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

