തിരുനക്കര ബസ്സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ്: ഒഴിപ്പിക്കൽ തടയുമെന്ന് സംരക്ഷണസമിതി
text_fieldsതിരുനക്കര ബസ്സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ്
കോട്ടയം: തിരുനക്കരയിലെ ബസ്സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് പൊളിക്കുന്നതിന്റെ ഭാഗമായി ഒഴിപ്പിക്കാനെത്തിയാൽ തടയാൻ തിരുനക്കര ബസ്സ്റ്റാൻഡ് സംരക്ഷണസമിതിയുടെ തീരുമാനം. 10 ദിവസത്തിനകം ഒഴിയണമെന്ന നോട്ടീസിന്റെ കാലാവധി ഞായറാഴ്ചയോടെ അവസാനിച്ചു. ഒമ്പതാം തീയതിയാണ് കോടതി കേസ് പരിഗണിക്കുന്നത്. കെട്ടിടം പൊളിക്കുന്നതിന് എന്തു നടപടിയെടുത്തു എന്ന് നഗരസഭ അന്ന് കോടതിയെ അറിയിക്കണം. ഒമ്പതിന് പൊതു അവധിയായതിനാൽ തൊട്ടടുത്ത ദിവസം കേസെടുത്തേക്കും. കോടതിയലക്ഷ്യം ഒഴിവാക്കാൻ അതിന് മുന്നോടിയായി ബുധനാഴ്ച നഗരസഭ കടക്കാർക്കെതിരെ നടപടിയെടുത്തേക്കും എന്നാണ് സൂചന.
ഷോപ്പിങ് കോപ്ലക്സ് പൊളിക്കുന്നതിനെതിരെ വ്യാപാരികൾ സുപ്രീംകോടതിയിൽ ഹരജി നൽകിയിട്ടുണ്ട്. ഇത് പരിഗണിക്കുന്നതുവരെ സമയം അനുവദിപ്പിക്കുക എന്നതാണ് വ്യാപാരികളുടെ ഉദ്ദേശം. കൗൺസിൽ തീരുമാനമെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് പൊളിക്കാൻ ഉത്തരവ് വാങ്ങിയതെന്നാണ് വ്യാപാരികളുടെ വാദം. ഇക്കാര്യം സുപ്രീംകോടതിയെ ധരിപ്പിക്കും. 52 കൗൺസിലർമാർ ഒപ്പിട്ട രേഖ സഹിതമാണ് കോടതിയിൽ സമർപ്പിച്ചത്. എന്നാൽ, ഒപ്പിട്ടെന്നുപറയുന്ന പലരും കെട്ടിടം പൊളിക്കാനുള്ള തീരുമാനം അറിഞ്ഞിട്ടില്ല. പ്രതിപക്ഷം വിയോജിപ്പ് അറിയിച്ചിരുന്നെങ്കിലും അക്കാര്യം കോടതിയെ ബോധ്യപ്പെടുത്തിയില്ല.
കെട്ടിടം പൊളിക്കുന്ന കാര്യത്തിൽ ഭരണപക്ഷത്തെ കൗൺസിലർമാർ പോലും രണ്ടു തട്ടിലാണ്. ചിലരുടെ സ്വാർഥതാൽപര്യത്തിനു വേണ്ടിയാണ് ബസ്സ്റ്റാൻഡ് കെട്ടിടം പൊളിക്കുന്നതെന്ന് വ്യാപാരികൾ ആരോപിക്കുന്നു. 2014ൽ ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ച് ട്രേഡ് സെന്റർ പണിയാനും ചിലർ രംഗത്തുവന്നിരുന്നു. അന്ന് പ്രതിഷേധത്തെുടർന്നാണ് പിൻവാങ്ങിയത്.
വിവരാവകാശ പ്രവർത്തകൻ മഹേഷ് വിജയൻ നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് കോടതി കെട്ടിടം പൊളിക്കാൻ ഉത്തരവിട്ടത്. ഇതുപ്രകാരം നഗരസഭ നടപടിയെടുക്കാത്തതിനെതിരെ കോടതിയലക്ഷ്യവുമായി ഹരജിക്കാരൻ വീണ്ടും കോടതിയെ സമീപിച്ചു. ഈ ഉത്തരവിലാണ് എന്തു നടപടിയെടുത്തു എന്ന് കോടതി ആരാഞ്ഞത്. 52 വ്യാപാരികളാണ് കെട്ടിടത്തിലുള്ളത്.കെട്ടിടം പൊളിക്കുന്നതോടെ വ്യാപാരികളെ കൂടാതെ ബസ് സ്റ്റാൻഡിനെ ചുറ്റിപ്പറ്റി ഉപജീവനം കഴിക്കുന്ന ടാക്സി ഡ്രൈവർമാരടക്കം നിരവധിപേർ വഴിയാധാരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

