ആ ദുഃഖക്കാഴ്ചയിലേക്ക് വാതിൽ തുറന്നത് വാടകവീട് തരപ്പെടുത്തിക്കൊടുത്തവർ
text_fieldsദമ്പതിമാരുടെ മരണവിവരമറിഞ്ഞ് വീടിന് മുന്നിൽ തടിച്ചുകൂടിയവർ
പൊൻകുന്നം: ദമ്പതികൾ രക്തത്തിൽ കുളിച്ച് മരിച്ചുകിടക്കുന്നത് ആദ്യം കണ്ടത് ഇവർക്ക് വാടകവീട് തരപ്പെടുത്തിക്കൊടുത്ത സുഹൃത്തുക്കൾ. വീട്ടുടമ അറിയച്ചതുപ്രകാരം ഇവരെത്തി വാതിൽ തുറക്കുകയായിരുന്നു.
പൊൻകുന്നം പഴയ ചന്തക്കടുത്ത് തോണിപ്പാറ റോഡിലെ പുതുപ്പറമ്പിൽ വീടിന്റെ മുകൾനിലയിലെ വാടകവീട്ടിലാണ് ആലപ്പുഴ എണ്ണക്കാട് സ്വദേശി ജെ.സി.ബി ഡ്രൈവറായ സാജൻ, ഭാര്യ അനുഷ എന്നിവർ താമസിച്ചിരുന്നത്. രാവിലെ ഫോൺ വിളിച്ചിട്ടും കതകിൽ മുട്ടിയിട്ടും പ്രതികരണമില്ലാത്തതിനാൽ വീട്ടുടമയിൽനിന്ന് താക്കോൽ വാങ്ങി സമീപവാസികൾ ചേർന്ന് തുറന്നുകയറിയപ്പോൾ കണ്ടത്, കഴുത്തിൽ മുറിവേറ്റ് രക്തം വാർന്ന് മരിച്ച നിലയിൽ അനുഷ, സമീപം കഴുത്തിൽ മുറിവോടെ മരിച്ച നിലയിൽ സാജൻ, കട്ടിലിൽ എഴുന്നേറ്റിരുന്ന് കരയുന്ന മകൾ മൂന്നുവയസ്സുകാരി എറിക്ക.
പുതുപ്പറമ്പിൽ പാപ്പച്ചൻ തോമസിന്റെ വീടിന്റെ രണ്ടാംനിലയിൽ വാടകക്കു താമസിക്കുന്ന ദമ്പതികൾ തമ്മിൽ ഞായറാഴ്ച രാത്രിയിൽ കലഹമുണ്ടായിരുന്നു. നേരം പുലർന്നിട്ടും സാജനെയോ അനുഷയെയോ പുറത്തേക്ക് കണ്ടില്ല. വീട്ടുടമ പാപ്പച്ചൻ ബിസിനസ് ആവശ്യങ്ങൾക്കായി കോട്ടയത്തിന് പോയിരുന്നു. വീട്ടുടമ അറിയിച്ചതനുസരിച്ച് ഇവർക്ക് വീടുനൽകാൻ പരിചയപ്പെടുത്തിയവരെ വിളിച്ചുവരുത്തി.
ഇവർ ചേർന്ന് ഉടമയുടെ പക്കലുള്ള താക്കോലുപയോഗിച്ച് വീടുതുറന്നപ്പോഴാണ് സംഭവമറിയുന്നത്. ഇരുവരുടെയും സമീപത്തുനിന്ന് പൊലീസ് കത്തി കണ്ടെടുത്തു. മൃതദേഹങ്ങളിലെ മുറിവുകളുടെ സാധ്യത വെച്ച് അനുഷയെ കഴുത്തിൽ വെട്ടി കൊലപ്പെടുത്തിയ ശേഷം സാജൻ തന്റെ കഴുത്ത് മുറിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.
സാജന്റെ പേരിൽ നാട്ടിൽ മയക്കുമരുന്ന് ഉപയോഗിച്ച് പ്രശ്‌നമുണ്ടാക്കിയതുൾപ്പെടെ കേസുകളുള്ളതായി പൊലീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

