ഇത് തിരുവഞ്ചൂരിന്‍റെ കോട്ട
text_fieldsതിരുവഞ്ചൂർ രാധാകൃഷ്ണൻ
കോട്ടയം: ഒരു കാലത്ത് ചുവപ്പൻ കോട്ടയായിരുന്ന കോട്ടയത്ത് നാലാം തവണയും കോട്ട കാത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ. കഴിഞ്ഞ തവണ 18743 വോട്ടിനായിരുന്നു ജയമെങ്കിൽ ഇക്കുറി വിജയം ഇരട്ടി വോട്ടിനാണ്. 35986 വോട്ടിനാണ് സി.പി.എമ്മിന്‍റെ അഡ്വ. കെ. അനിൽ കുമാറിനെ തുടർച്ചയായ രണ്ടാം വട്ടവും തറപറ്റിച്ചത്. എസ്.ഐ.ആറിനു ശേഷം കോട്ടയം മണ്ഡലത്തിൽ കുറവു വന്ന വോട്ടുകളിലായിരുന്നു അനിൽ കുമാറിന്‍റെ പ്രതീക്ഷ. യു.ഡി.എഫ് കേന്ദ്രങ്ങളിലാണ് വോട്ടുകളിൽ കുറവു വന്നതെന്നും അത് തനിക്ക് അനുകൂലാമാകുമെന്നുമായിരുന്നു അനിൽ കുമാർ ആവർത്തിച്ച് പറഞ്ഞത്. എന്നാൽ, എല്ലാ കണക്കുകളും തെറ്റിച്ചുകൊണ്ട് കോൺഗ്രസിലെ തലമുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ വൻ വിജയം ഉറപ്പിക്കുകയായിരുന്നു.
മറ്റ് മണ്ഡലങ്ങളിൽ വികസനം വന്നിട്ടും കോട്ടയം വികസിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ഇടതുപക്ഷത്തിന്‍റെ പ്രചാരണം. തിരുവഞ്ചൂരിന്‍റെ പ്രാദേശിക രാഷ്ട്രീയത്തിൽ കല്ലുകടിയായി ഉയർന്നുനിൽക്കുന്ന ആകാശപാത ചൂണ്ടിക്കാട്ടിയായിരുന്നു ഇടതുപക്ഷത്തിന്‍റെ മുഖ്യ ആക്രമണം. ഭരണം കിട്ടിയാൽ ആദ്യം ആകാശപാതയുടെ കാര്യത്തിൽ തീരുമാനമുണ്ടാക്കുമെന്നായിരുന്നു തിരുവഞ്ചൂരിന്‍റെ വാഗ്ദാനം. ഉമ്മൻ ചാണ്ടിയുടെ കാലത്തുണ്ടായ വികസനം കോട്ടയത്ത് തിരികെ കൊണ്ടുവരുമെന്നും തിരുവഞ്ചൂർ തറപ്പിച്ചുപറഞ്ഞിരുന്നു.
വോട്ടെണ്ണലിന്‍റെ ഒരു ഘട്ടത്തിലും വെല്ലുവിളി ഉയർത്താൻ അനിൽ കുമാറിന് കഴിഞ്ഞതുമില്ല. കോട്ടയം തിരുവഞ്ചൂർ മതിയെന്നു തീരുമാനിക്കുകയായിരുന്നു. ഉമ്മൻ ചാണ്ടി സർക്കാറിൽ ആഭ്യന്തരം അടക്കമുള്ള വകുപ്പുകൾ കൈകാര്യം ചെയ്ത തിരുവഞ്ചൂർ പുതിയ മന്ത്രിസഭയിലും ഉണ്ടാകുമെന്ന പ്രതീക്ഷയാണ് കോട്ടയത്തുകാർക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

