ചുങ്കം സി.എം.എസ് കോളജ് ഹൈസ്കൂളിൽ വീണ്ടും മോഷണം; ഒരുവര്‍ഷത്തിനിടെ മൂന്നാംതവണ
text_fieldsകോട്ടയം: ചുങ്കം സി.എം.എസ് കോളജ് ഹൈസ്കൂളിൽ വീണ്ടും മോഷണം. ഒരുവര്‍ഷത്തിനിടെ മൂന്നാംതവണയാണ് നടക്കുന്നത്. ബുധനാഴ്ച രാവിലെ ജീവനക്കാരൻ സ്കൂൾ തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. വാതിൽ തുറക്കാൻ ശ്രമിച്ചപ്പോൾ കതക് അടർന്നു താഴെ വീഴുകയായിരുന്നു.
തുടർന്നുള്ള പരിശോധനയിൽ സി.സി ടി.വിയുടെ ഹാർഡ് ഡിസ്ക് ഉൾപ്പെടെ കവർന്നതായി കണ്ടെത്തി. ഓഫിസ് മുറിയിൽ സൂക്ഷിച്ച അരലക്ഷം രൂപ വിലവരുന്ന ഡി.എസ്.എല്‍ കാമറ, സി.സി ടി.വി കാമറകള്‍ എന്നിവയും നഷ്ടമായിട്ടുണ്ട്.ചൊവ്വാഴ്ച രാത്രിയിലാണ് മോഷണമെന്നാണ് പൊലീസിെൻറ നിഗമനം. സ്കൂൾ കെട്ടിടത്തിെൻറ രണ്ടാംനിലയിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്. കമ്പ്യൂട്ടർ ലാബ് അടക്കമുള്ളവയും ഇവിടെയാണ്.
ഇതിന് സുരക്ഷ വർധിപ്പിക്കുന്നതിെൻറ ഭാഗമായി രണ്ടാംനിലയിലേക്കുള്ള പടികളിൽ ഗ്രിൽ ഘടിപ്പിച്ചിരുന്നു. ഗ്രില്ല് തകര്‍ക്കാതെ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ബസിെൻറ മുകളിലൂടെ ഷെയ്ഡിൽ കയറിയ മോഷ്ടാവ് ഇതുവഴി രണ്ടാംനിലയിലേക്ക് എത്തുകയായിരുന്നു. ഓഫിസിെൻറ വാതിൽ പൊളിച്ചുമാറ്റിയ നിലയിലായിരുന്നു.
പൂട്ട് തകർത്ത് ലൈബ്രറി, ലാബോറട്ടറി എന്നിവിടങ്ങളില്‍ കയറിയിട്ടുണ്ട്. മുറി അലങ്കോലമാക്കുകയും ചെയ്തിട്ടുണ്ട്.
അലമാരയുടെ പൂട്ടുകൾ തകർത്താണ് സി.സി ടി.വി കാമറകളും ഹാർഡ് ഡിസ്കും മുറിച്ചുമാറ്റി കടത്തിയത്. 70,000 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നതെന്ന് പ്രധാനാധ്യാപകൻ ബിനോയി പി.ഈപ്പൻ പറഞ്ഞു. കോട്ടയം വെസ്റ്റ് പൊലീസ് തെളിവുകൾ ശേഖരിച്ചു.
വിരലടയാള വിദഗ്ധരും എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ സ്‌കൂളിലെ അലമാരയില്‍നിന്ന് 30,000 രൂപയും സെപ്റ്റംബറില്‍ 60,000 രൂപയും കവര്‍ന്നിരുന്നു.
ചാരിറ്റി പ്രവർത്തനത്തിനായി സൂക്ഷിച്ച പണമാണ് കവർന്നത്. ഇതോടെയാണ് സ്‌കൂളില്‍ സി.സി ടി.വി കാമറ സ്ഥാപിച്ചത്. സെപ്റ്റംബറില്‍ നടന്ന മോഷണക്കേസിൽ ഒരു പ്രതിയെ പിടികൂടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.