ആത്മഹത്യഭീഷണി മുഴക്കിയ വ്യാപാരി കടതുറന്നു
text_fieldsrepresentational image
അതിരമ്പുഴ: ചുമട്ടുതൊഴിലാളികള്‍ ലോഡ് ഇറക്കാത്തതില്‍ പച്ചക്കറി വ്യാപാരം നഷ്ടത്തിലായതിനെ തുടര്‍ന്ന് ട്രേഡ് യൂനിയനുകള്‍ ജീവിക്കാന്‍ സമ്മതിക്കുന്നില്ലെന്ന് ആരോപിച്ച് ആത്മഹത്യഭീഷണി മുഴക്കിയ വ്യാപാരി പി.എസ്. സതീഷ് തിങ്കളാഴ്ച പച്ചക്കറിക്കട തുറന്ന് പ്രവര്‍ത്തിപ്പിച്ചു.
15 വര്‍ഷമായി അതിരമ്പുഴയില്‍ പച്ചക്കറി വ്യാപാരം നടത്തുന്ന സതീഷിന്റെ കടയില്‍ സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി സംഘടനയിൽപെട്ട തൊഴിലാളികളാണ് വീട്ടില്‍ സ്റ്റോക്ക് ചെയ്യുന്ന പച്ചക്കറികള്‍ ഇറക്കണമെന്ന് ആവശ്യപ്പെട്ട് വീടിനുമുന്നില്‍ കൊടി കുത്തുകയും ഗേറ്റ് പൂട്ടുകയും ചെയ്തത്.
തമിഴ്നാട്ടില്‍നിന്നെത്തിയ പച്ചക്കറി ഇറക്കാതെ വന്നപ്പോള്‍ ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്ന് ആരോപിച്ചാണ് സതീഷ് ആത്മഹത്യഭീഷണി മുഴക്കിയത്. സതീഷിന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട ഏറ്റുമാനൂര്‍ മുന്‍സിഫ് കോടതിയുടെ ഉത്തരവിനെതിരെ യൂനിയന്‍ നേത്യത്വം ജില്ല കോടതിയെ സമീപിച്ചെങ്കിലും വിധി സ്റ്റേ ചെയ്യാതെ പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഉത്തരവിറക്കിയിരുന്നു.
കോടതി ഉത്തരവ് പ്രകാരം സതീഷിന്റെ കടക്ക് പൊലീസ് സംരക്ഷണം ലഭിച്ചിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച കടതുറക്കുകയാണെന്ന് കാണിച്ച് സതീഷ് പൊലീസ് അധികൃതര്‍ക്കും ലേബര്ഡിപ്പാര്ട്ട്മെന്റിനും കത്ത് നല്‍കുകയും രാവിലെ പൊലീസ് സംരക്ഷണയിൽ സ്ഥാപനത്തിലേക്കുള്ള ലോഡ് ഇറക്കുകയും ചെയ്തു. തുടര്‍ന്നാണ് കട പ്രവര്‍ത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

