ജയിലിൽ തിരക്കുണ്ട്, പുതിയത് നിർമിക്കാൻ സ്ഥലമില്ല
text_fieldsകോട്ടയം: 65 വർഷം പഴക്കമുള്ള ജില്ല ജയിൽ കെട്ടിടം അസൗകര്യങ്ങളുടെയും പരാധീനതകളുടെയും ഇടയിൽ വീർപ്പുമുട്ടുന്നു. സ്ഥലസൗകര്യമില്ലാതെ നട്ടംതിരിയുന്ന ജില്ല ജയിൽ ഉചിതമായ സ്ഥലത്തേക്ക് മാറ്റാൻ സർക്കാറിൽ നിന്ന് അനുമതി തേടി കാത്തിരിപ്പാണ് ജയിൽ അധികൃതർ. 15 സെല്ലുകളിലായി 55 പേരെ പാർപ്പിക്കാവുന്ന ജയിലിൽ 25ലേറെ ജീവനക്കാരും 120ലധികം തടവുകാരുമുണ്ട്. തിങ്ങിനിറഞ്ഞ ജയിലിൽ നിന്ന് മറ്റു ജയിലുകളിലേക്ക് തടവുകാരെ മാറ്റിപ്പാർപ്പിക്കേണ്ട അവസ്ഥയാണിപ്പോൾ. ഉയരം കുറഞ്ഞ ചുറ്റുമതിലാണ് ഇവിടുത്തെ മറ്റൊരു പ്രധാനപ്രശ്നം.
അധികൃതരുടെ അഭ്യർഥന പ്രകാരം ജില്ല ജയിൽ സ്ഥാപിക്കാൻ നാട്ടകം ട്രാവൻകൂർ സിമന്റ്സിന്റെ സ്ഥലത്തിനായി സമീപിച്ചെങ്കലും ഫലം നിരാശയായിരുന്നു. രണ്ടര ഏക്കർ മുതൽ അഞ്ച് ഏക്കർ വരെയുള്ള സ്ഥലം ഇതിനായി കണ്ടെത്തി നൽകണം. നാട്ടകം സിമന്റ്സിന്റെ സ്ഥലം കിട്ടില്ലെന്ന് ഉറപ്പായതോടെ മറ്റ് മൂന്നു സ്ഥലങ്ങളാണ് ജയിൽ അധികൃതരുടെ ആലോചനയിലുള്ളത്. ചിങ്ങവനം സ്പോർട്സ് കോളജിന് വേണ്ടി മുമ്പ് സർക്കാർ കണ്ടെത്തിയ ഇലക്ട്രോ കെമിക്കൽസിന്റെ(ടെസിൽ) സ്ഥലം, മണിമലയിൽ റബർ ബോർഡിന്റെ കൈവശമുള്ള ഭൂമി, വെള്ളൂരിലെ കെ.പി.പി.എല്ലിന്റെ സ്ഥലത്ത് അവശേഷിക്കുന്ന ഭാഗം എന്നിവയിൽ ഏതെങ്കിലുമാണ് അധികൃതരുടെ ആലോചനയിലുള്ളത്.
ചിങ്ങവനത്ത് ടെസിലിന് പാട്ടത്തിന് നൽകിയിരുന്ന 11.25 ഏക്കർ സ്ഥലം ഇപ്പോൾ സർക്കാറിന്റെ കൈവശമുണ്ട്. സ്പോർട്സ് കോളജ് തുടങ്ങുന്നത് അനിശചിതത്വത്തിലായതോടെ സ്ഥലത്തിന് വേണ്ടി ജയിൽ വകുപ്പ് മുമ്പ് അപേക്ഷ നൽകിയിരുന്നു. എന്നാൽ, അനുകൂല മറുപടി നേടാനായില്ല. ഇതിനായി വീണ്ടും കത്ത് നൽകാനാണ് അധികൃതരുടെ തീരുമാനം. മണിമലയിൽ സർക്കാർ റബർ ബോർഡിന് വാടകക്ക് നൽകിയ സ്ഥലത്ത് നിന്ന് അഞ്ച് ഏക്കർ ലക്ഷ്യമിട്ടും കത്ത് നൽകിയിട്ടുണ്ട്. എന്നാൽ ഇക്കാര്യങ്ങൾ എന്നത്തേക്ക് പ്രാവർത്തികമാകുമെന്ന് ജയിലധികൃതർക്ക് ഒരറിവുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.