‘ബഷീർ മലയാളത്തിന്റെ ഹാസ്യ ഇതിഹാസം’
text_fieldsബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്മയുടെ നേതൃത്വത്തിൽ തലയോലപ്പറമ്പ് ഫെഡറൽ
നിലയത്തിൽ നടന്ന ബഷീർ സാഹിത്യ ചർച്ച ബഷീർ സ്മാരക സമിതി വൈസ് ചെയർമാൻ
മോഹൻ ഡി. ബാബു ഉദ്ഘാടനം ചെയ്യുന്നു
തലയോലപ്പറമ്പ്: വിചിത്രമായ നാട്ടു പേരുകൾ കഥാപാത്രങ്ങൾക്ക് നൽകി സ്വയം ‘ദ പുലയൻ’ എന്ന ബിരുദം സ്വീകരിക്കുകയും പരിഹാസപൂർവം ഗവേഷണം നടത്തുകയും ചെയ്ത ബഷീർ, മലയാളത്തിന്റെ ഹാസ്യ ഇതിഹാസമാണെന്ന് സാംസ്കാരിക പ്രവർത്തകനും വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി വൈസ് ചെയർമാനുമായ മോഹൻ ഡി. ബാബു അഭിപ്രായപ്പെട്ടു.
ഭാഷയുടെ രാഷ്ട്രീയത്തെക്കുറിച്ചും പേരിന്റെ പ്രത്യയശാസ്ത്രത്തെപ്പറ്റിയും ഭാവാത്മക അന്വേഷണം നിർവഹിച്ച അദ്ദേഹത്തിന്റെ പ്രതിഭയോട് ‘യാ ഇലാഹി’ എന്ന ഗ്രന്ഥനാമം നീതി പുലർത്തുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതിയുടെ ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്മയുടെ 132ാം സാഹിത്യ ചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തലയോലപ്പറമ്പ് ഫെഡറൽ നിലയത്തിൽ നടന്ന സാഹിത്യ സദസ്സിൽ സാമൂഹിക പ്രവർത്ത-ക ജെസ്സി വർഗീസ് മോഡറേറ്ററായി. എം.കെ. കണ്ണൻ വടകര ബഷീറിന്റെ ‘ഒരു ഭഗവദ്ഗീതയും കുറെ മുലകളും’ എന്ന കഥയെക്കുറിച്ച് പ്രബന്ധമവതരിപ്പിച്ചു. അബ്ദുൽ കരിം ചൈതന്യയുടെ ‘കുഞ്ഞു മമ്മുഞ്ഞിന്റെ പുഴ’ എന്ന പുസ്തകത്തിന്റെ കവർ പ്രകാശനം നാടക-ടെലിവിഷൻ താരം നാഗേഷ് ബാബു ബഷീർ കഥാപാത്രം സെയ്തു മുഹമ്മദിന് നൽകി നിർവഹിച്ചു.
ബഷീർ സ്മാരക സമിതി ജനറൽ സെക്രട്ടറി പി.ജി. ഷാജിമോൻ, അബ്ദുൽ ആപ്പാഞ്ചിറ, ഡി. കുമാരി കരുണാകരൻ, ഡോ. എസ്. പ്രീതൻ, മോഹൻദാസ് ഗ്യാലക്സി, എ.കെ. മണി, ഫിറോഷ് മാവുങ്കൽ, സി.എ. ഉദയഭാനു, കഥാകൃത്ത് അബ്ദുൽ കരിം ചൈതന്യ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

