ഡിജിറ്റൽ സർവേ; മണിമല വില്ലേജിലെ അപാകത പരിഹരിക്കാൻ സൂപ്പർ ടീമിനെ നിയോഗിച്ചു
text_fieldsമണിമല: മണിമല വില്ലേജിൽ ഡിജിറ്റൽ സർവേയിലുണ്ടായ അപാകത പരിഹരിക്കാനായി സൂപ്പർ ടീമിനെ നിയോഗിച്ചു. വനവും കർഷകരുടെ ഭൂമിയും ഒരേ സർവേ നമ്പറിൽപെട്ടതിനാൽ പട്ടയം നൽകുന്നതിന് തടസ്സമുണ്ടായ സാഹചര്യത്തിലാണ് ടീമിനെ നിയോഗിച്ചത്.
മണിമല വില്ലേജിലെ തെക്കേ അതിർത്തിയിൽ താമസിക്കുന്ന ആലപ്ര പുളിക്കൻപാറ, പൊന്തൻപുഴ പ്രദേശത്ത് നിരവധി കർഷകരുടെ ഭൂമിക്ക് നാളിതുവരെ പട്ടയം ലഭിച്ചിട്ടില്ല. ഈ പ്രദേശം 1975ലെ ബി.ടി.ആർ പ്രകാരം വനം എന്നു രേഖപ്പെടുത്തിയതാണ് പട്ടയത്തിന് തടസ്സമായത്. 1907ലെ സെറ്റിൽമെന്റ് രജിസ്റ്റർ പ്രകാരം ഈ പ്രദേശം സർവേ നമ്പർ 111/1ൽ ഉൾപ്പെട്ടതാണ്. എന്നാൽ, വനവും കർഷകരുടെ ഭൂമിയും ഒരേ സർവേ നമ്പറിൽപെട്ടതിനാൽ കർഷകർക്ക് പട്ടയം ലഭിക്കുന്നതിന് തടസ്സമായി.
എന്നാൽ, ഈ പ്രദേശം ആലപ്ര റിസർവിന്റെ വടക്കേ അതിരായ പുളിക്കൻപാറ തോടിനും പൊന്തൻപുഴ തോടിനും അതിനു നടുവിലൂടെ പോകുന്ന ലൈൻ കട്ടിലും വെളിയിലാണ് എന്ന് തെളിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആലപ്ര റിസർവിന്റെ വടക്കെ അതിർത്തിയും മണിമല വില്ലേജിന്റെ തെക്കേ അതിർത്തിയും പരിശോധിച്ച് റിപ്പോർട്ട് ചെയ്യുന്നതിനായി സൂപ്പർ ടീമിനെ നിയമിച്ച് ഉത്തരവായത്. പുളമ്പാറ തോടിനു മറുകരയിൽ താമസിക്കുന്ന കൈവശ കർഷകരുടെ ഭൂമി പുറമ്പോക്ക് എന്നും റിമാർക്സ് ഭാഗത്ത് വനം എന്നും രേഖപ്പെടുത്തിയത് തിരുത്താൻ നടപടി സ്വീകരിക്കുന്നതിന് റവന്യൂ മന്ത്രി കെ. രാജനുമായി ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, സി.പി.ഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ശരത് മണിമല എന്നിവർ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

