സീറ്റ് കൂടും; പാലാ പിടിക്കുമെന്ന് സി.പി.എം
text_fieldsകോട്ടയം: ജില്ലയിൽ സീറ്റ് നില മെച്ചപ്പെടുമെന്ന് സി.പി.എം വിലയിരുത്തൽ. ശക്തമായ ത്രികോണ പോരാട്ടം നടന്ന പാലായിൽ ജോസ് കെ. മാണി ഉറപ്പായും വിജയിക്കുമെന്നാണ് ബൂത്ത് തിരിച്ച അവലോകനത്തിനു ശേഷം പാർട്ടിയുടെ കണക്ക്. സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തുമെന്നും ജില്ല സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. ഒമ്പതു നിയോജക മണ്ഡലം കമ്മിറ്റികളില്‍നിന്നും ലഭിച്ച വിശദ കണക്കുകള്‍ പരിശോധിച്ചാണ് ഈ ഈ നിഗമനം. പാലായില്‍ ജോസ് കെ. മാണി പതിനായിരത്തിനടുത്ത് വോട്ടിന് ജയിക്കുമെന്നാണ് ബൂത്ത് ഏജന്‍റുമാർ നല്‍കിയ കണക്കുകളിലെ സൂചന. ഷോൺ ജോർജിന്റെ സാന്നിധ്യം ജോസ് കെ. മാണിക്ക് അനുകൂലമായതായാണു വിലയിരുത്തൽ.
ഏറ്റുമാനൂരില്‍ അവസാന നിമിഷം യു.ഡി.എഫ് ശക്തമായ മത്സരം നടത്തിയെങ്കിലും വി.എന്‍. വാസവന്റെ രാഷ്ട്രീയത്തിനതീതമായ വ്യക്തിബന്ധങ്ങളും മറ്റും തുണയാകുമെന്നാണു കണക്കുകൂട്ടല്‍. സി.പി.ഐയിലുണ്ടായ വിഭാഗീയതകളും മുൻ എം.എൽ.എ കെ. അജിത്തിന്റെ സ്ഥാനാര്‍ഥിത്വവും യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ മികവും വൈക്കത്ത് പോരാട്ടം കനപ്പിച്ചെങ്കിലും ജയിച്ചുകയറാമെന്നു പാർട്ടി വിലയിരുത്തുന്നു. പതിനായിരത്തില്‍ കുറയാതെ ഭൂരിപക്ഷം ലഭിക്കുമെന്നാണ് ബൂത്ത് തല വിവരങ്ങൾ ക്രോഡീകരിച്ചുള്ള വിലയിരുത്തല്‍.
കാഞ്ഞിരപ്പള്ളിയില്‍ എന്‍. ജയരാജ് മികച്ച ജയം നേടുമെന്ന് വിലയിരുത്തിയ യോഗം പൂഞ്ഞാറിലും ചങ്ങനാശ്ശേരിയിലും കടുത്ത മത്സരം നേരിടേണ്ടിവന്നതായി അംഗീകരിക്കുന്നു. കാഞ്ഞിരപ്പള്ളിയിൽ ക്രൈസ്തവ വോട്ടുകൾ യു.ഡി.എഫിൽ കേന്ദ്രീകരിച്ചെങ്കിലും നായർ, ഈഴവ വോട്ടുകളിൽ കൂടുതൽ വിഹിതവും ഒരു വിഭാഗം മുസ്ലിം വോട്ടുകളും ലഭിച്ചത് ഗുണകരമായി. പൂഞ്ഞാറില്‍ ന്യൂനപക്ഷ വോട്ടുകളുടെ എകീകരണം നടന്നിട്ടില്ലെങ്കില്‍ ജയം ഉറപ്പാണ്. അല്ലെങ്കില്‍ ചെറിയ പരാജയ സാധ്യതയാണ് പൂഞ്ഞാര്‍ മണ്ഡലം കമ്മിറ്റി റിപ്പോർട്ട് മുന്നോട്ടുവെക്കുന്നത്. ക്രൈസ്തവ വോട്ടുകൾ പി.സി. ജോർജിന് കൂടി ലഭിക്കുകയും മുസ്ലിം വോട്ടുകൾ യു.ഡി.എഫിൽ കേന്ദ്രീകരിക്കുകയും ചെയ്താൽ പൂഞ്ഞാർ കൈവിട്ടേക്കാമെന്നാണ് ആശങ്ക.
കടുത്ത മത്സരമാണെങ്കിലും ചങ്ങനാശ്ശേരിയിൽ ജോബ് മൈക്കിള്‍ എം.എല്‍.എ എന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വോട്ടായി വിജയിക്കുമെന്നാണ് കണക്കുകൂട്ടൽ. കടുത്തുരുത്തിയില്‍ ശക്തമായ പോരാട്ടം നടത്താനായെങ്കിലും വിജയം ഉറപ്പ് പറയുന്നില്ല. അനുകൂല ഘടകങ്ങള്‍ പലതുണ്ടായെങ്കിലും വോട്ടായി പ്രതിഫലിച്ചോ എന്ന് ഉറപ്പിക്കാൻ കഴിയില്ല. ബി.ജെ.പി വോട്ടുകള്‍ ഇവിടെ യു.ഡി.എഫിനു മറിഞ്ഞിട്ടുണ്ടോയെന്നും ആശങ്കയുണ്ട്.
കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ നല്ല ഫൈറ്റ് നടത്താനായി. ഇവിടെയും ബി.ജെ.പി വോട്ടുകള്‍ യു.ഡി.എഫിനു പോയിട്ടുണ്ട്. എങ്കിലും കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷം കുറയും. പുതുപ്പള്ളിയില്‍ അഭിമാനകരമായ മത്സരം നടത്താനായെന്നും ചാണ്ടി ഉമ്മന്‍റെ ഭൂരിപക്ഷം കുറക്കാനാവുമെന്നും റിപ്പോർട്ട് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

