‘എസ് 49’: വീണ്ടും കരീമഠത്തേക്ക് ബോട്ടെത്തി
text_fieldsകോട്ടയം: തുറമുഖ വകുപ്പിന്റെ എൻ.ഒ.സി ലഭിച്ചതോടെ മണിയാപറമ്പ്-ചീപ്പുങ്കൽ റൂട്ടിലെ സർവിസ് പുനരാരംഭിച്ച് ജലഗതാഗത വകുപ്പ്. നിർത്തിവെച്ച എസ് 49 ബോട്ട് ബുധനാഴ്ച ഉച്ചക്ക് രണ്ടുമുതൽ വീണ്ടും ഓടിത്തുടങ്ങി.
ഒക്ടോബർ 30ന് കരീമഠം പെണ്ണാർ തോട്ടിൽ ജലഗതാഗതവകുപ്പിന്റെ എസ് 49 ബോട്ട് വള്ളത്തിലിടിച്ച് വെച്ചൂർ സെന്റ് മൈക്കിൾസ് സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനിയായിരുന്ന അനശ്വര മരിച്ചിരുന്നു. അമ്മക്കും സഹോദരിക്കുമൊപ്പം സ്കൂൾ ബസ് എത്തുന്ന കോലടിച്ചിറ ജെട്ടിയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.
ഇവർ സഞ്ചരിച്ചിരുന്ന വള്ളത്തിൽ ബോട്ട് ഇടിക്കുകയായിരുന്നു. ഇടിയുടെ ശക്തിയിൽ വെള്ളത്തിലേക്ക് തെറിച്ചുവീണ അനശ്വരയെ കാണാതായി. പിന്നീട് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇതിനു പിന്നാലെ ബോട്ട് സർവിസ് ജലഗതാഗത വകുപ്പ് നിർത്തി. പരിശോധനക്കായി അപകടം വിതച്ച ബോട്ട് ആലപ്പുഴയിലെ യാർഡിലേക്ക് മാറ്റി.
യാത്രക്ക് ഏക ആശ്രയമായിരുന്ന ബോട്ട് സർവിസ് നിലച്ചതോടെ നാട്ടുകാരും ദുരിതത്തിലായി. പുറംലോകവുമായി ബന്ധപ്പെടാൻ പാലങ്ങളും റോഡുകളുമില്ലാത്ത തുരുത്തിലുള്ളവർക്ക് ബോട്ട് മാത്രമായിരുന്നു ഏക ആശ്രയം. കോട്ടയം, വൈക്കം, വെച്ചൂർ, കുമരകം എന്നിവിടങ്ങളിലെ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾ ബോട്ടിലായിരുന്നു യാത്ര.
ഇവർക്കും സർവിസ് നിശ്ചലമായത് തിരിച്ചടിയായി. മറ്റുള്ളവരുടെ വള്ളങ്ങളെ ആശ്രയിച്ചായിരുന്നു പലരും സ്കൂളിൽ പോകുന്നത്. പാടശേഖരങ്ങളുടെ പുറംതോടുകളിലൂടെയുള്ള യാത്ര ദുഷ്കരമാണ്. ഇതോടെ ബോട്ട് സർവിസ് പുനരാരംഭിക്കണമെന്നാവശ്യം ശക്തമായി.
എന്നാൽ, ബോട്ടിന്റെ അറ്റകുറ്റപ്പണിയും പെയിന്റിങ്ങും പൂർത്തിയായെങ്കിലും തുറമുഖവകുപ്പ് എൻ.ഒ.സി നൽകാത്തതിനാൽ നീണ്ടു. കഴിഞ്ഞ ആഴ്ച എൻ.ഒ.സി ലഭിക്കുമെന്നായിരുന്നു ജലഗതാഗത വകുപ്പ് പ്രതീക്ഷിച്ചതെങ്കിലും നടപടിയുണ്ടായില്ല. ഇതിനിടെ കഴിഞ്ഞദിവസം പരിശോധന പൂർത്തിയാക്കി ജലഗതാഗത വകുപ്പ് എൻ.ഒ.സി നൽകി.
ഇതോടെ ബുധനാഴ്ച ഉച്ചക്ക് ആലപ്പുഴയിൽനിന്ന് മുഹമ്മയിലെത്തിച്ച ബോട്ട് രണ്ടോടെ മണിയാപറമ്പ്-ചീപ്പുങ്കൽ റൂട്ടിൽ വീണ്ടും ഓടിത്തുടങ്ങി. ഒരുമാസത്തോളം നീണ്ട മണിയാപറമ്പുകാരുടെ യാത്രാദുരിതത്തിന് ഇതോടെ അറുതിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.