യുവാവിന്‍റെ മരണം ഭക്ഷ്യവിഷബാധ മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
text_fieldsമരിച്ച ജ്യോതിഷ്
കുമരകം: ഷാപ്പിലെ ഭക്ഷണം കഴിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം കാരണം കുമരകം സ്വദേശി ജ്യോതിഷ് മരിച്ചത് ഭക്ഷ്യവിഷബാധ മൂലമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ലൈസൻസ് ഇല്ലാതെയാണ് ഷാപ്പ് പ്രവർത്തിച്ചതെന്നും ഫുഡ് സേഫ്റ്റിയുടെയോ ഗ്രാമപഞ്ചായത്തിന്‍റെയോ ലൈസൻസും ജീവനക്കാർക്ക് ഹെൽത്ത് കാർഡും ഇല്ലെന്നും കണ്ടെത്തി. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കേണ്ടതുണ്ട്.
എന്നാൽ, തിരുവനന്തപുരം ലാബിലേക്ക് അയച്ച യുവാവിന്‍റെ ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം വന്നെങ്കിൽ മാത്രമേ മറ്റ് നടപടികൾ സ്വീകരിക്കാൻ കഴിയുകയൂവെന്നാണ് അധികൃതർ പറയുന്നത്. പാതോളജി ലാബിലാണ് ആന്തരികാവയവങ്ങളുടെ വിശദ പരിശോധന നടക്കുക. അതേസമയം, ഭക്ഷ്യസുരക്ഷാ വകുപ്പ് അന്വേഷണ സംഘം ശേഖരിച്ച സാമ്പിളുകളുടെ വിശദ പരിശോധന പുരോഗമിക്കുകയാണ്. ഷാപ്പ് ഉടമകളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും.
വെള്ളിയാഴ്ച വൈകിട്ടാണ് കുമളി സ്വദേശികളായ മൂന്നു സുഹൃത്തുക്കൾ ഉൾപ്പെടെ ഏഴംഗ സംഘം ശിക്കാര ബോട്ടിലെ യാത്രക്കിടെ പരിപ്പ് തൊള്ളായിരംചിറ ഷാപ്പിൽ നിന്ന് മീൻ തലക്കറിയും കള്ളും പാഴ്സൽ വാങ്ങിയത്. ഇതിൽ മരിച്ച ജ്യോതിഷ് അടക്കം അഞ്ചു പേരാണ് തലക്കറി കഴിച്ചത്. വീട്ടിലെത്തിയ ഇവർക്ക് വയറിളക്കവും ഛർദിയും അനുഭവപ്പെട്ടു. തുടർന്ന് ഇവരെ കുമരകം എസ്.എച്ച് ആശുപത്രിയിലും പിന്നീട് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ ജ്യോതിഷ് മരിച്ചു. കൂടെയുള്ളവർ ചികിത്സയിലാണ്. മരണത്തെ തുടർന്ന് ഷാപ്പ് അടപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

