വഴിവിളക്കുകളില്ല; പൊൻകുന്നം ഇരുട്ടിൽ
text_fieldsപൊൻകുന്നം ബസ് സ്റ്റാൻഡിന്റെ ഞായറാഴ്ച വൈകീട്ടത്തെ ദൃശ്യം. കടകളടഞ്ഞുകിടക്കുന്നതിനാൽ വെളിച്ചമില്ല
പൊൻകുന്നം: വൈകുന്നേരങ്ങളിൽ പൊൻകുന്നത്തെത്തിയാൽ ടൗണിന്റെ പകിട്ടില്ല. വെളിച്ചമില്ലാത്ത വഴികളിലൂടെ യാത്ര ചെയ്യണം. ബസ് സ്റ്റാൻഡിലേക്ക് കടന്നാലും വെളിച്ചമില്ല. റോഡരികിലെ കടകളുടെയും സ്റ്റാൻഡിലെ കടകളുടെയും വെളിച്ചം മാത്രമാണ് യാത്രക്കാർക്ക് തുണ. ബസ് സ്റ്റാൻഡ് കവാടത്തിൽ ഹൈമാസ്റ്റ് ലൈറ്റുണ്ടെങ്കിലും എല്ലാ ബൾബുകളും തെളിയാത്തതിനാൽ സ്റ്റാൻഡിനുള്ളിലേക്ക് വെളിച്ചമില്ല. പൊൻകുന്നം-പുനലൂർ റോഡ് തുടങ്ങുന്നിടത്തുമാത്രമാണ് കൃത്യമായി തെളിയുന്ന ഹൈമാസ്റ്റ് ലൈറ്റുള്ളത്.
തൊട്ടപ്പുറത്ത് പാലാ റോഡും ദേശീയപാതയും സംഗമിക്കുന്ന ട്രാഫിക് ജങ്ഷനാവട്ടെ ഇരുട്ടിലാണ്. ട്രാഫിക് സിഗ്നലുകളുടെയും സിഗ്നൽ തൂണുകളിൽ ഉറപ്പിച്ച പരസ്യബോർഡുകളുടെയും വെളിച്ചം മാത്രമാണിവിടെയുള്ളത്. വെളിച്ചക്കുറവ് റോഡ് മുറിച്ചുകടക്കുന്ന യാത്രക്കാർക്കാണ് വിനയാകുന്നത്.
വഴിവിളക്കില്ലാത്തതിനാൽ ഇരുവശത്തേക്കും വാഹനങ്ങൾ കടന്നുപോകുമ്പോൾ വഴിയാത്രക്കാരെ കാണാനാവില്ല. പാലാ റോഡിൽ മാത്രം വെളിച്ചക്കുറവില്ല. ഇവിടെ ചിറക്കടവ് പഞ്ചായത്തിന്റെ വഴിവിളക്കുകൾ എല്ലാ പോസ്റ്റിലുമുണ്ട്. ടൗണിലെ മറ്റുഭാഗങ്ങളിൽ വഴിവിളക്ക് സ്ഥാപിക്കാനും തകരാറിലായവ നന്നാക്കാനും നടപടി സ്വീകരിച്ചില്ലെങ്കിൽ ജനങ്ങൾ വലയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

