അപകടക്കെണിയായി പട്ടിത്താനം രത്‌നഗിരി പള്ളിവളവ്
text_fieldsപട്ടിത്താനം രത്‌നഗിരി പള്ളിവളവ്
ഏറ്റുമാനൂർ: എം.സി റോഡിൽ പട്ടിത്താനം രത്‌നഗിരി പള്ളിക്ക് സമീപം വളവില്‍ അപകടം പതിവ്. രണ്ട് കൊടുംവളവുകളാണ് ഇവിടെയുള്ളത്. ഇതിനുതാഴെ നാല്‍പതോളം അടി താഴ്ചയില്‍ കുഴിയാണ്. നിയന്ത്രണംവിട്ടാൽ വാഹനങ്ങള്‍ കുഴിയിലേക്ക് വീഴും.ശനിയാഴ്ച വളവിന് സമീപം രണ്ട് അപകടങ്ങളാണുണ്ടായത്. ഏറ്റുമാനൂര്‍ ക്ഷേത്രദര്‍ശനത്തിനുപോയ കാട്ടാമ്പാക്ക് സ്വദേശികള്‍ സഞ്ചരിച്ച കാറും അയ്യപ്പഭക്തരുടെ മിനിവാനും കൂട്ടിയിടിച്ചതായിരുന്നു ആദ്യത്തേത്. ആര്‍ക്കും പരിക്കില്ല.
ആ ഭാഗത്തുതന്നെ തമിഴ്‌നാട്ടില്‍നിന്ന് വന്ന ചരക്കുലോറിയും തൊടുപുഴ സ്വദേശികളുടെ കാറും കൂട്ടിയിടിച്ചു. യാത്രക്കാര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കഴിഞ്ഞമാസം ഈ വളവില്‍ കാറ് നിയന്ത്രണംവിട്ട് തൊട്ടടുത്തെ ഫ്ലക്സ് ബോര്‍ഡില്‍ തട്ടിനിന്നതിനാല്‍ അപകടം ഒഴിവായി.
2021നവംബറില്‍ തമിഴ്‌നാട്ടില്‍നിന്നുള്ള ചരക്കുമായി വന്ന ലോറി വളവിലുള്ള താഴ്ചയിലേക്ക് മറിഞ്ഞ് ചെന്നൈ സ്വദേശി ഡ്രൈവര്‍ മരിച്ചിരുന്നു. ഇരുചക്ര വാഹനമോടിക്കുന്നവരാണ് വളവില്‍ നിയന്ത്രണംവിട്ട് അപകടത്തില്‍പ്പെടുന്നത്. കഴിഞ്ഞ ദിവസം അപകത്തില്‍പ്പെട്ട ബൈക്ക് യാത്രക്കാരന്‍ തൊട്ടടുത്തെ മരത്തില്‍ തങ്ങിയിരുന്നതിനാല്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു.
അപകടങ്ങൾ പതിവായിട്ടും ഇവിടെ സംരക്ഷണവേലികള്‍ സ്ഥാപിച്ചിട്ടില്ല. വേണ്ടത്ര മുന്നറിയിപ്പ് സംവിധാനങ്ങളും ഇല്ല. വളവുകള്‍ തിരിഞ്ഞുവരുമ്പോള്‍ എതിരെവരുന്ന വാഹനങ്ങള്‍ കണ്ണില്‍പ്പെടാതെവരുന്നതും അപകടത്തിന് കാരണമാകുന്നുണ്ട്. രാത്രിയിലാണ് അപകടങ്ങള്‍ കൂടുതൽ. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
'സുരക്ഷവേലി സ്ഥാപിക്കണം'
ദിവസവും അപകടങ്ങള്‍ പതിവാണ്. ഭാഗ്യംകൊണ്ടാണ് പല ദുരന്തങ്ങളും ഒഴിവായിപ്പോകുന്നത്. നിരന്തരം അപകടങ്ങൾ സംഭവിക്കുന്ന സാഹചര്യത്തിൽ റോഡിന് ഇരുവശവും സുരക്ഷവേലി സ്ഥാപിക്കണം. വേണ്ടത്ര വെളിച്ച സംവിധാനങ്ങളും ഒരുക്കണം.
മാത്യു, വടക്കേപുതുക്കാട് (സമീപവാസി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

