സംസ്കരിക്കാനിടമില്ല; പൊറുതിമുട്ടി നാട്ടുകാർ
text_fieldsഅറ്റകുറ്റപ്പണിക്കായി അടച്ചിട്ട മുട്ടമ്പലം ശ്മശാനം
കോട്ടയം: നഗരസഭ പരിധിയിൽ ആരെങ്കിലും മരിച്ചാൽ സംസ്കരിക്കാനിടമില്ലാത്ത അവസ്ഥയാണ്. സാധാരണക്കാരന്റെ ഏക ആശ്രയമായ മുട്ടമ്പലം ശ്മശാനം അറ്റകുറ്റപ്പണിക്കായി അടച്ചിട്ടിട്ട് രണ്ടാഴ്ച. എന്നാൽ ഇതുവരെ പണി തുടങ്ങാനായിട്ടില്ല.നിലവിൽ കോട്ടയം നഗരസഭ പരിധിയിൽ മരിക്കുന്നവരുടെ മൃതദേഹം ഏറ്റുമാനൂരിലെ നഗരസഭ ശ്മശാനത്തിലെത്തിച്ച് സംസ്കരിക്കേണ്ട ഗതികേടാണ്.
രണ്ടു ഫർണസുകളിൽ ഒന്ന് ഏറെ നാളായി കേടായിരുന്നു. അവശേഷിച്ച ഒരു ഫർണസിലാണ് മൃതദേഹം അടക്കിയിരുന്നത്. അതാണ് ഇപ്പോൾ പണി മുടക്കിയത്. ഒക്ടോബറിലും ഈ ഫർണസ് കേടായിരുന്നു. അന്ന് കോൺഗ്രസ് നേതാവിന്റെ മൃതദേഹം പൂർണമായി കത്തിയില്ല. തുടർന്ന് ഇന്ധനം ഒഴിച്ച് കത്തിക്കുകയായിരുന്നു. യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതിനാൽ ബ്ലോവറിന്റെ ബെയറിങ് കേടായതാണ് ഫർണസ് പ്രവർത്തന രഹിതമാവാൻ കാരണം.
ബ്ലോവറിന്റെ ബെയറിങ് മാറ്റി ഫർണസ് പ്രവർത്തിപ്പിക്കുകയായിരുന്നു. ഒരാഴ്ചയോളം അടച്ചിട്ടാണ് പണി നടത്തി പ്രവർത്തനം പുനഃരാരംഭിച്ചത്. കൃത്യമായ അറ്റകുറ്റപ്പണികളില്ലാതെ കാലങ്ങളായി നശിക്കുകയാണ് ശ്മശാനം. പുകക്കുഴൽ പൊട്ടി. ടാങ്കിലെ വെള്ളം യഥാസമയം മാറ്റാൻ കഴിയുന്നില്ല. ദിവസം അഞ്ചുവരെ മൃതദേഹങ്ങൾ ദഹിപ്പിക്കാറുണ്ട് ഇവിടെ. എന്നാൽ അതിനനുസരിച്ച് കൃത്യമായ അറ്റകുറ്റപ്പണി നടക്കാറില്ല. ഫർണസ് കേടാവുന്നത് പതിവാണ്.
നഗരത്തിൽ മൃതദേഹങ്ങൾ ദഹിപ്പിക്കാനുള്ള ഏക ആശ്രയമാണ് മുട്ടമ്പലം ശ്മശാനം. നഗരത്തിലെ ഒന്നേമുക്കാൽ ലക്ഷം ജനങ്ങളും അടുത്ത പഞ്ചായത്തുകളും ശ്മശാനത്തെ ആശ്രയിക്കുന്നുണ്ട്. ശ്മശാനത്തോട് അധികൃതർ അവഗണന കാണിക്കുന്നു എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇപ്പോൾ അറ്റകുറ്റപ്പണി ആരംഭിച്ചാലും ഒരു മാസമെങ്കിലും അടച്ചിടേണ്ടിവരും. അത്രയും നാൾ നഗരത്തിൽ ആരും മരിക്കാതിരിക്കട്ടെ എന്നാണ് ജനങ്ങളുടെ പ്രാർഥന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

