നെടുംകുന്നം സർവിസ് സഹകരണ ബാങ്ക് അഡ്മിനിസ്‌ട്രേറ്റിവ് ഭരണത്തിലേക്ക്
text_fieldsനെടുംകുന്നം: അവിശ്വാസത്തിലൂടെ പ്രസിഡന്‍റിനെ പുറത്താക്കിയ 1271ാം നമ്പർ സൗത്ത് സർവിസ് സഹകരണ ബാങ്ക് അഡ്മിനിസ്‌ട്രേറ്റിവ് ഭരണത്തിലേക്ക് മാറും. ഭരണ സമിതിയിൽനിന്ന് യു.ഡി.എഫ് അംഗങ്ങൾ രാജിവെച്ചതോടെയാണിത്.എൽ.ഡി.എഫ് ഭരിക്കുന്ന ബാങ്കിലെ ഒമ്പതംഗ ഭരണസമിതിയിൽനിന്ന് മൂന്ന് യു.ഡി.എഫ് അംഗങ്ങളാണ് രാജിവെച്ചത്. അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്ത എൽ.ഡി.എഫിലെ രണ്ട് അംഗങ്ങൾ കഴിഞ്ഞദിവസം രാജിവെച്ചിരുന്നു.
ഇതോടെയാണ് ബാങ്ക് അഡ്മിനിസ്‌ട്രേറ്റിവ് ഭരണത്തിലേക്ക് മാറുന്നത്. സി.പി.എം അംഗം ജോൺസൺ സ്‌കറിയ, സി.പി.ഐ അംഗം ജയിംസ് ആന്‍റണി ചാത്തംപാറ, യു.ഡി.എഫ് അംഗങ്ങളായ ജോൺസൺ ടി. ഇടത്തിനകം, രവി വി. സോമൻ, വിൻസി രാജൻ എന്നിവരാണ് രാജിവെച്ചത്.
നവംബർ 24നാണ് ബാങ്ക് പ്രസിഡന്‍റിനെ അവിശ്വാസത്തിലൂടെ പുറത്താക്കിയത്. യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസത്തെ എൽ.ഡി.എഫിലെ രണ്ട് അംഗങ്ങളാണ് അനുകൂലിച്ചത്. ഒമ്പതംഗ ഭരണസമിതിയിലെ അഞ്ചംഗങ്ങൾ അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്തതോടെ ഭരണകക്ഷിയിലെ നാല് അംഗങ്ങൾ വിട്ടുനിന്നു.
എൽ.ഡി.എഫിന്‍റെ ഭീഷണിയെ തുടർന്നാണ് വിമത അംഗങ്ങൾ രാജിവെച്ചതെന്നും ബാങ്കിന്‍റെ ഉടമസ്ഥതയിലുള്ള നീതി മെഡിക്കൽ സ്റ്റോറിൽ ഭരണസമിതി അംഗം ഷാജി മാത്യു കണ്ണന്താനം സാമ്പത്തിക ക്രമക്കേട് നടത്തിയത് കണ്ടെത്തിയെന്നും യു.ഡി.എഫ് ആരോപിച്ചു. നവംബർ 16ന് നടന്ന അടിയന്തര കമ്മിറ്റിയിൽ ഷാജി മാത്യു കുറ്റം സമ്മതിച്ചതാണെന്നും ഭരണസമിതി അംഗം രവി വി. സോമൻ ചങ്ങനാശ്ശേരി അസി. രജിസ്ട്രാർ, കോട്ടയം ജോയന്‍റ് രജിസ്ട്രാർ ജനറൽ എന്നിവർക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് രാജിവെച്ചതെന്നും യു.ഡി.എഫ് അംഗങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

