യു.ഡി.എഫിൽ അസ്വസ്ഥത; വി.ഡി. സതീശനെതിരെ ഒളിയമ്പുമായി നാട്ടകം സുരേഷ്
text_fieldsകോട്ടയം: ജില്ല കോൺഗ്രസ് കമ്മിറ്റിയിൽ പൊട്ടിത്തെറി തുടരുന്നു. വി.ഡി. സതീശനെതിരെ ഒളിയമ്പുമായി ഡി.സി.സി അധ്യക്ഷൻ നാട്ടകം സുരേഷ് രംഗത്തുവന്നു. 'മരണം അറിഞ്ഞുപോകും, ചാത്തത്തിന് ആരെങ്കിലും വിളിക്കാതെ പോകാറുണ്ടോയെന്ന്' നാട്ടകം സുരേഷ് വാർത്ത സമ്മേളനത്തിൽ ചോദിച്ചു. വെള്ളിയാഴ്ച പ്രതിപക്ഷ നേതാവ് ഉദ്‌ഘാടനം ചെയ്‌ത യു.ഡി.എഫിന്‍റെ കെ-റെയിൽ വിരുദ്ധ ജനസദസ്സിൽനിന്ന് നാട്ടകം സുരേഷ് വിട്ടുനിന്നരുന്നു. ഇത് വിശദീകരിക്കാൻ വിളിച്ച വാർത്തസമ്മേളനത്തിലായിരുന്നു നാട്ടകം സുരേഷിന്‍റെ പരോക്ഷ കുറ്റപ്പെടുത്തൽ.
പ്രതിപക്ഷ നേതാവ് ഉദ്ഘാടകനായ യോഗത്തിൽ പങ്കെടുക്കാതിരുന്നത് ഡി.സി.സി പ്രസിഡന്‍റ് പദവിയുടെ മഹത്വം ഉയർത്തിപ്പിടിച്ചാണ്. കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി തുടങ്ങിയവർ കോട്ടയത്ത് പരിപാടിക്ക് വരുമ്പോൾ നേരത്തേ അറിയാറുണ്ട്. പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്ന പരിപാടി ഡി.സി.സി പ്രസിഡന്‍റിനെ അറിയിക്കേണ്ടതാണ്. അറിയിക്കാറില്ലെന്നത് ഒരു പ്രശ്നമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജില്ല യു.ഡി.എഫ് നേതൃത്വവും നാട്ടകം സുരേഷും തമ്മിൽ കുറെകാലമായി നല്ല ബന്ധത്തിലല്ല. തുടർച്ചയായി യു.ഡി.എഫ് ജില്ല നേതൃയോഗങ്ങൾ ഇദ്ദേഹം ബഹിഷ്കരിക്കുകയായിരുന്നു. ജില്ലയിൽനിന്നുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറിയും യു.ഡി.എഫ് ജില്ല കൺവീനറുമായ ജോസി സെബാസ്റ്റ്യനുമായുള്ള ശീതസമരമായിരുന്നു ഇതിന് കാരണം. ഇതിനിടെയാണ് ജനസദസ്സിന്‍റെ ഫ്ലക്സിൽനിന്ന് ഡി.സി.സി പ്രസിഡൻറിന്‍റെ ഫോട്ടോ ഒഴിവാക്കിയത് വിവാദമാക്കിയത്.
സതീശനുമായി ഇപ്പോൾ അടുത്ത ബന്ധമാണ് ജോസി സെബാസ്റ്റ്യനുള്ളത്. എന്നാൽ, ഫോട്ടോ വിവാദത്തെ വാർത്തസമ്മേളനത്തിൽ അദ്ദേഹം തള്ളി. യു.ഡി.എഫ് യോഗത്തിൽ പങ്കെടുക്കാതിരുന്നതിന് അതിന്‍റേതായ രാഷ്ട്രീയ കാരണങ്ങളുണ്ട്. കോട്ടയത്തുണ്ടായിട്ടും യു.ഡി.എഫ് യോഗത്തിൽ പങ്കെടുക്കാത്തതിന് കൃത്യമായ കാരണമുണ്ട്. എന്തുകൊണ്ട് പങ്കെടുത്തില്ലയെന്നത് പാർട്ടി വേദിയിൽ അറിയിക്കും. വിഷയങ്ങൾ പാർട്ടി വേദിയിൽ പറയും, പരിഹരിക്കും.
നിലവിൽ പരാതി നൽകേണ്ട പ്രശ്നങ്ങൾ ഒന്നുമില്ല. നേരത്തേ മാടപ്പള്ളിയിൽ യു.ഡി.എഫ് സംസ്ഥാനതല സംഘം എത്തിയപ്പോൾ കെ-റെയിൽ വിരുദ്ധസമരത്തിൽ സജീവമായിരുന്ന നാട്ടകം സുരേഷിനെ അറിയിച്ചിരുന്നില്ല. ഇതിലും അദ്ദേഹം അതൃപ്തിയിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

