ആക്രിക്കടയിലെ കൊലപാതകം: തെളിവായത് സി.സി.ടി.വി ദൃശ്യം
text_fieldsകൊലപാതകം നടന്ന ആക്രിക്കടക്ക് മുന്നിൽ പൊലീസും ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തുന്നു
കട്ടപ്പന: ആക്രിക്കടയിലെ കൊലപാതകത്തിൽ പ്രധാന തെളിവായത് കടയിലെ സി.സി.ടി.വി ദൃശ്യം. കട്ടപ്പന-കൊച്ചുതോവാള റോഡരികിലെ ആക്രിക്കടക്ക് മുന്നിൽ ഉറങ്ങിക്കിടന്ന കൊല്ലം സ്വദേശി പ്രശാന്തന്റെ കൊലപാതകത്തിലാണ് പ്രതിയെ കണ്ടുപിടിക്കുന്നതിൽ കടയിലെ സി.സി.ടി.വി ദൃശ്യം പ്രധാന തെളിവായത്.
ഞായറാഴ്ച അർധരാത്രി ഇരുട്ടിൽ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് കമ്പം സ്വദേശി രമേശ് പാണ്ഡിയൻ പിടിയിലായി. ആക്രിക്കടയിലെ സി.സി.ടി.വി ദൃശ്യമാണ് ദൃക്സാക്ഷികളില്ലാത്ത കൊലപാതക കേസിൽ പൊലീസിന് തുണയായത്. കടക്ക് മുന്നിലെ ഷട്ടറിനു സമീപത്തായാണ് ക്രൂരമായ മർദനവും കൊലപാതകവും നടന്നത്. രാത്രിയിൽ നന്നായി മദ്യപിച്ച ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായി.
ഇതിനിടയിൽ രമേശ് പാന്ധ്യൻ പ്രശാന്തനെ ക്രൂരമായി മർദിച്ചു. തുടർന്ന് താഴെ വീണ പ്രശാന്തിനെ തൊഴിക്കുന്നതും ചവിട്ടുന്നതും മർദിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രതിരോധിക്കാൻപോലും കഴിയാത്തവിധം അവശനായി കുഴഞ്ഞുവീണ പ്രശാന്തന് പ്രതികരണമില്ലെന്ന് കണ്ട് രമേശ് അവിടുന്ന് മുങ്ങി. രാവിലെ കട തുറക്കാനെത്തിയവരാണ് ഒരാൾ മരിച്ചുകിടക്കുന്നതായി കണ്ടത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തെ തുടർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കട്ടപ്പന ടൗണിൽ സമൂഹികവിരുദ്ധ ശല്യം വർധിക്കുകയും മദ്യപിച്ച് അന്തർ സംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം പതിവാകുകയും ചെയ്തിട്ടും പൊലീസ് നിഷ്ക്രിയമാണെന്ന് ആക്ഷേപം ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

