പുത്തൻചന്ത സ്റ്റേഡിയം 28ന് സമർപ്പിക്കും
text_fieldsനിർമാണം പൂർത്തിയായ പുത്തൻചന്ത സ്റ്റേഡിയം
മുണ്ടക്കയം: കായികവിനോദങ്ങൾക്ക് ആധുനിക സൗകര്യങ്ങളൊരുക്കി മുണ്ടക്കയം പുത്തൻചന്തയിലെ പഞ്ചായത്ത് സ്റ്റേഡിയം 28ന് തുറന്നു നൽകും. വൈകുന്നേരം നാലിന് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. ഒരു നിയോജകമണ്ഡലത്തിൽ ഒരു കളിസ്ഥലമെന്ന സർക്കാർ പദ്ധതിയിൽപ്പെടുത്തിയാണ് മുണ്ടക്കയം പഞ്ചായത്തിന്‍റെ പുത്തൻചന്ത സ്റ്റേഡിയം നിർമാണം ആരംഭിച്ചത്. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ വികസനഫണ്ടിൽനിന്ന് ഒന്നേകാൽ കോടി രൂപ അനുവദിച്ചു.
വോളിബാൾ, ഫുട്ബാൾ, ക്രിക്കറ്റ് തുടങ്ങിയ കായികവിനോദങ്ങൾക്ക് സ്റ്റേഡിയത്തിൽ സൗകര്യമുണ്ട്. ഗ്രൗണ്ടിനുചുറ്റും വേലി, കാണികൾക്ക് ഇരുന്ന് കളി ആസ്വദിക്കാൻ ഗാലറി എന്നിവയും ഒരുക്കിയിട്ടുണ്ട്.
ഫ്ലഡ്‌ലൈറ്റ് മാതൃകയിൽ 200 വാട്ട്സിന്‍റെ നാല്പതോളം വിളക്കും സ്ഥാപിച്ചിട്ടുണ്ട്. രാവിലെയും വൈകീട്ടും നടക്കുന്നതിനും വ്യായാമത്തിനുമായി ഗ്രൗണ്ടിന് ചുറ്റും 400 മീറ്ററോളം നീളത്തിൽ ഒന്നര മീറ്റർ വീതിയിൽ നടപ്പാതയും ഒരുക്കിയിട്ടുണ്ട്. സ്റ്റേഡിയത്തിലേക്കുള്ള റോഡിനു വീതി കുറവായതിനാൽ മുണ്ടക്കയം ബൈപാസിൽനിന്ന് സ്റ്റേഡിയത്തിലേക്ക് എളുപ്പത്തിൽ എത്താൻ നടപ്പാലം നിർമിക്കാനും പദ്ധതിയുണ്ട്. പുത്തൻചന്ത വഴി അല്ലാതെ നേരിട്ട് ടൗണിൽനിന്ന് ഗ്രൗണ്ടിൽ എത്താൻ കഴിയും വിധമാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് എം.എൽ.എ അറിയിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ ടീമുകളെ പങ്കെടുപ്പിച്ച് ഫു ട്ബാൾ മത്സരവും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടക സമിതി ചെയർമാൻ രജനി ഷാജി, കൺവീനർ ബെന്നി നെയ്യൂർ എന്നിവർ അറിയിച്ചു.
സംസ്ഥാനതലത്തിൽ നിരവധി മത്സരങ്ങൾ ഇവിടെ നടന്നിരുന്നു. പിന്നീട് കളിക്കളം താറുമാറായി. പ്രളയത്തിൽ മണിമലയാറ്റിലും പുല്ലകയാറ്റിലും വന്നടിഞ്ഞ മണൽ കൊണ്ടുവന്ന് ഇട്ടതോടെ സ്റ്റേഡിയം ഉപയോഗശൂന്യമാവുകയായിരുന്നു. ഏറെ പ്രതിഷേധങ്ങൾക്കും പരാതികൾക്കുമൊടുവിലാണ് സ്റ്റേഡിയം ആധുനിക നിലവാരത്തിൽ നവീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

