കോവിഡ് വിരസതയില്‍ എസ്.കെ.എൻ വരച്ചത് നൂറിലധികം ചിത്രങ്ങള്‍
text_fieldsചങ്ങനാശ്ശേരി: 88ാം വയസ്സില്‍ പ്രായത്തിെൻറ അവശതകൾ മറികടന്ന് കോവിഡ്കാല വിരസതയകറ്റാൻ എസ്. കുമാരുകുട്ടന് നായര്‍ എന്ന എസ്.കെ.എൻ വരച്ചുകൂട്ടിയത് നൂറിലധികം ചിത്രങ്ങള്‍. ചിത്രകല പഠിച്ചിട്ടില്ലാത്ത ഇദ്ദേഹം സ്വതസിദ്ധമായ കഴിവില്‍ അഞ്ചുവര്‍ഷംകൊണ്ട് വരച്ചത് ആയിരത്തിലധികം ചിത്രങ്ങളാണ്. 1957 മുതല്‍ തമിഴ്നാട് വനംവകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം 1988ല്‍ നിര്‍ബന്ധിത പെന്ഷന് (വി.ആര്.എസ്) എടുത്ത് നാട്ടില്‍ സ്ഥിരതാമസമാക്കിയതോടെയാണ് വരയുടെ ലോകത്തേക്ക് കടന്നത്.
ചങ്ങനാശ്ശേരി പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിെൻറ പടിഞ്ഞാറെ നടയില്‍ താഴത്താമഠമാണ് ജന്മഗൃഹം. 15ാം വയസ്സില്‍ ഒന്നുരണ്ടു ചിത്രങ്ങള്‍ വരച്ചതാണ് ചിത്രകലയിലെ ആകെ അനുഭവസമ്പത്ത്. പിന്നീട് തൊഴിൽതേടി തമിഴ്നാട്ടിലേക്ക് കടന്നു. ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ മാറ്റിെവച്ച കാന്‍വാസ് 2015ലാണ് വീണ്ടും പൊടിതട്ടിയെടുത്തത്.
ഗാന്ധിജി, ഭഗത് സിങ്, നെഹ്റു, സര്‍ദാര്‍ പട്ടേല്‍, അംബേദ്കര്‍ തുടങ്ങിയ സ്വാതന്ത്ര്യസമര സേനാനികളും ഇന്ദിര ഗാന്ധി, നരേന്ദ്ര മോദി, നിര്‍മല സീതാരാമന്, അമിത്ഷാ, രാഹുല്‍ ഗാന്ധി തുടങ്ങിയ ദേശീയ നേതാക്കള്‍ക്കും പുറമെ മന്നത്ത് പത്മനാഭന്, കെ.പി. കേശവമേനോന്, കെ. കരുണാകരന്, പിണറായി വിജയന്, കെ.കെ. ശൈലജ, എം.പി. വീരേന്ദ്രകുമാര്‍, കെ.എം. മാണി, ഫിഡല്‍ കാസ്ട്രോ, ട്രംപ്, കുമാരനാശാന്, ചങ്ങമ്പുഴ കൃഷ്ണപിള്ള, വൈക്കം മുഹമ്മദ് ബഷീര്‍, സുഗതകുമാരി, യേശുദാസ്, ഉഷ ഉതുപ്പ്, മോഹന്‍ലാല്‍ അടക്കമുള്ളവരുടെ ജീവൻതുടിക്കുന്ന ചിത്രങ്ങൾ ഇദ്ദേഹം വരച്ചിട്ടുണ്ട്.
വിരാട് കോഹ്ലി മുതല്‍ ശ്രീശാന്ത് വരെ ക്രിക്കറ്റ് താരങ്ങളും പി.ടി. ഉഷ മുതല്‍ ഐ.എം. വിജയന് വരെ കേരള കായികതാരങ്ങളും കഥകളി, തെയ്യം അടക്കമുള്ള കേരളീയ കലാരൂപങ്ങളും മാതാ അമൃതാനന്ദമയി അടക്കമുള്ള ആത്മീയാചാര്യന്മാരുടെയും വര്ണചിത്രങ്ങളും വരച്ചുകൂട്ടി.
പെന്‍സില്‍ ഉപയോഗിച്ച് വരക്കുന്ന ചിത്രങ്ങള്‍ പിന്നീട് വര്‍ണങ്ങളേകി മനോഹരമാക്കുകയാണ് ഇദ്ദേഹത്തിെൻറ രീതി. ദേവന്മാരുടെ ചിത്രങ്ങള്‍ അയല്‍ക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും സൗജന്യമായി നല്‍കാറുണ്ട്.
നല്ലൊരു കര്ഷകന് കൂടിയാണ് എസ്.കെ.എന്‍. 2004 മുതല്‍ വാഴപ്പള്ളി പഞ്ചായത്തിലെ കൂനന്താനത്ത് നന്ദനം വീട്ടില്‍ താമസിക്കുന്നു. ഭാര്യ അമ്മിണിയമ്മ ഇത്തിത്താനം മുല്ലശ്ശേരില്‍ കുടുംബാംഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.