പൊളിക്കണോ, പുതുക്കണോ?
text_fieldsകാലപ്പഴക്കംമൂലം അപകടാവസ്ഥയിലായ മൂലമറ്റത്തെ ഷോപ്പിങ് കോംപ്ലക്‌സ്
മൂലമറ്റം : കാലപ്പഴക്കം മൂലം അപകടാവസ്ഥയിലായ മൂലമറ്റം പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സ് പൊളിച്ചുനീക്കിയേക്കും. ബലപ്പെടുത്തണമെങ്കിൽ 75 ലക്ഷം രൂപയും പൊളിച്ചുനീക്കാൻ 15 ലക്ഷം രൂപയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 75 ലക്ഷം രൂപ മുടക്കി ബലപ്പെടുത്തിയാലും മൂന്ന് വർഷം മാത്രമാണ് ഉത്തരവാദിത്തം നൽകുന്നത്. അതിനാൽ ജനങ്ങളുടെകൂടി അഭിപ്രായം സ്വരൂപിച്ച ശേഷമേ എന്ത് ചെയ്യണമെന്ന അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂ.
ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന രണ്ടുകവാടങ്ങളുടെയും മുകളിലെ സ്ലാബ് തുടർച്ചായി അടർന്നുവീഴുന്ന അവസ്ഥയിലാണ്. ബസ് സ്റ്റാൻഡിലേക്ക് യാത്രക്കാരും വാഹനങ്ങൾ കയറുന്നതും ഇറങ്ങുന്നതുമെല്ലാം ഈ കവാടത്തിലൂടെയാണ്. കവാടത്തിനു മുകൾഭാഗം അടർന്നിരിക്കുകയാണ്. കെട്ടിടത്തിന്റെ പല ഭാഗത്തുനിന്നും കോൺക്രീറ്റ് പാളികൾ അടർന്നുവീഴുന്നത് പലപ്പോഴും അപകടകാരണമാകാറുണ്ട്.
ഒട്ടേറെ വ്യാപാര സ്ഥാപനങ്ങൾ, ജില്ല മണ്ണു സംരക്ഷണ ഓഫിസ്, സ്‌കൂൾ ഓഫ് ഫാഷൻ ഡിസൈനിങ്, പട്ടികവർഗ മെഡിക്കൽ യൂനിറ്റ് തുടങ്ങിയ സ്ഥാപനങ്ങളും ഈ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നുണ്ട്. ഈ സ്ഥാപനങ്ങളിലെത്തുന്നവർ ഏറെ ഭയന്നാണ് ഇവിടെ ഇരിക്കുന്നത്. മൂന്നാം നിലയിലുള്ള ഗവ. സ്‌കൂൾ ഓഫ് ഫാഷൻ ഡിസൈനിങ്ങിലെ വിദ്യാർഥികളും ജീവനക്കാരും പട്ടികവർഗ ട്രൈബൽ മെഡിക്കൽ യൂണിറ്റ് ജീവനക്കാരുമാണ് ഏറെ ഭീതിയിലായിരിക്കുന്നത്. കെട്ടിടത്തിൽനിന്ന് കോൺക്രീറ്റ് പാളികൾ ഏറെ അടർന്നുവീഴുന്നത് മൂന്നാം നിലയിലാണ്. കോൺക്രീറ്റ് പാളികൾ റോഡിലേക്കും അടർന്നുവീഴുന്നുണ്ട്. ഇതുമൂലം ബസ് സ്റ്റാൻഡിലെത്തുന്നവർ പലപ്പോഴും അപകടങ്ങളിൽനിന്ന് തലനാരിഴക്കാണ് രക്ഷപ്പെടുന്നത്. കെട്ടിടത്തിലെ തകരാറുകൾ പരിഹരിക്കുന്നതിനായി പഞ്ചായത്തിന് എല്ലാവർഷവും ലക്ഷക്കണക്കിനു രൂപ ചെലവഴിക്കേണ്ടതായും വരുന്നുണ്ട്. കെട്ടിടത്തിലെ അപകടാവസ്ഥ ഒഴിവാക്കാൻ എന്ത് ചെയ്യണം എന്നത് 23ന് ചേരുന്ന യോഗത്തിൽ ധാരണയായേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

