മൂകാംബിക വാഹനാപകടം; മരിച്ച സ്ത്രീയുടെ ദേഹത്തുനിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച പ്രതി പിടിയിൽ
text_fieldsമരിച്ച സ്ത്രീയുടെ ശരീരത്തിൽനിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ കുന്ദാപുര പോലീസ് പിടികൂടിയ ഹേമന്ത്. പ്രതിയിൽ നിന്ന് പിടിച്ചെടുത്ത സ്വർണാഭരണങ്ങൾ
പാലാ/ഉഡുപ്പി: വാഹനാപകടത്തിൽ മരിച്ച മലയാളി തീർഥാടക ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ച കർണാടക സ്വദേശിയായ പ്രതി പൊലീസിന്‍റെ പിടിയിലായി. കൊല്ലൂർ ഗ്രാമത്തിലെ കല്യാണിഗുഡ്ഡെയിൽ താമസിക്കുന്ന നരസിംഹ ഷെട്ടിയുടെ മകന്‍ ഹേമന്ത് (40) ആണ് പിടിയിലായത്. മേയ് 17ന് കർണാടകയിലെ ബൈന്ദൂർ താലൂക്കിൽ കൊല്ലൂർ ഗ്രാമപരിധിയിലുള്ള ഡാലിയിൽ നടന്ന ദാരുണമായ വാഹനാപകടത്തിൽ മരിച്ച തീർഥാടക ജ്യോതിബിജു ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ച പ്രതിയെയാണ് കൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
മൂകാംബികയിലേക്ക് തീർഥാടനത്തിന് പോയ സംഘമാണ് അപകടത്തിൽ പെട്ടത്. മരിച്ച ജ്യോതിയുടെ ഭർത്താവ് ബിജു ഉടുപ്പിയിലെ കേരള സമാജം വൈസ് പ്രസിഡന്റ് ശ്രീകുമാറിന് വിവരം നൽകിയതിന്‍റെ അടിസ്ഥാനത്തിൽ ശ്രീകുമാർ കൊല്ലൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾക്കും തുടർ നടപടികൾക്കും നേതൃത്വം നൽകിയ ആളാണ് സേവാഭാരതി ഭാരവാഹി കൂടിയായ ശ്രീകുമാർ. കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം നടത്തി.
സി.സി ടി.വി ദൃശ്യങ്ങൾ, നാട്ടുകാർ മൊബൈൽ ഫോണുകളിൽ പകർത്തിയ ഫോട്ടോകൾ, സാങ്കേതിക വിവരങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഹേമന്ദിനെ അറസ്റ്റ് ചെയ്തത്. ഇയാൾ കുന്ദാപൂർ ആശുപത്രി മോർച്ചറിയിലെ ജീവനക്കാരനാണ്. 3.910 ഗ്രാം തൂക്കമുള്ള മോതിരം, 3.450 ഗ്രാം തൂക്കമുള്ള മാല, 7.160 ഗ്രാം തൂക്കമുള്ള ചെയിൻ എന്നിവയുൾപ്പെടെ ആകെ 2.07 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ ഇയാളിൽ നിന്ന് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

