കാലവർഷമിങ്ങെത്തി; വെള്ളത്തിലാവുമോ കോട്ടയം: മുന്നൊരുക്കം പൂർത്തിയായില്ല
text_fieldsകോട്ടയം: ഇത്തവണ കോവിഡും അപ്രതീക്ഷിതമായെത്തിയ മഴയും കാലവർഷമുന്നൊരുക്കങ്ങൾക്ക് തടയിട്ടു. ഭൂരിഭാഗം മേഖലകളിലും തോടുതെളിക്കലും മാലിന്യം നീക്കലും നടന്നിട്ടില്ല.
മഴക്കാലം എത്തുന്നതിനുമുേമ്പ തോടുകൾ തെളിക്കുന്നത് വെള്ളപ്പൊക്കത്തിെൻറ ആക്കം കുറക്കാൻ സഹായിക്കും. കോട്ടയം നഗരസഭ നേതൃത്വത്തിൽ കോടിമത മുതൽ കച്ചേരിക്കടവ് ബോട്ടുജെട്ടി വരെയും ചന്തക്കടവ് തോടും മാലിന്യം നീക്കി ശുചീകരിക്കുന്ന പണി പുരോഗമിക്കുന്നുണ്ട്. എന്നാൽ, മറ്റിടങ്ങളിൽ യാതൊന്നും നടന്നിട്ടില്ല.
ന്യൂനമർദത്തിെൻറ ഭാഗമായി പെയ്ത മഴയിൽ പലയിടത്തും ആറുകളിലും തോടുകളിലും മാലിന്യം കൂടിക്കിടക്കുകയാണ്. വേനൽമഴക്കിടെ ഉണ്ടായ ആദ്യവെള്ളപ്പൊക്കത്തിെൻറ ദുരിതം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിൽനിന്ന് നീങ്ങിയിട്ടില്ല. അതിനിടെയാണ് കാലവർഷവും എത്തുന്നത്.
അശാസ്ത്രീയ നിർമാണങ്ങൾ പുഴയുടെ വഴിമുടക്കി
പഴയ കാലത്തിൽനിന്ന് വ്യത്യസ്തമായി ഒറ്റമഴക്കുതന്നെ നിറയുന്ന മീനച്ചിലാർ പാലാ മുതൽ കോട്ടയം നഗരത്തിലും അയ്മനം, കുമരകം, ആർപ്പൂക്കര പോലുള്ള പടിഞ്ഞാറൻ മേഖലകളെയും ഇപ്പോൾ ഒരുപോലെ കണ്ണീരിലാഴ്ത്തുകയാണ്. വെള്ളപ്പൊക്കത്തിെൻറ പ്രധാന കാരണങ്ങളിലൊന്ന് അശാസ്ത്രീയ നിർമാണങ്ങളാണ്. നിർമാണപ്രവൃത്തികൾമൂലം പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയപ്പെട്ടു. പാലായിലെ പാലത്തിൽനിന്ന് അഞ്ചു കി.മീറ്റർ താഴേക്കും മുകളിലേക്കും പുഴയിലൂടെ സഞ്ചരിച്ചാൽ 50 കൊല്ലത്തിനിടയിൽ ഉണ്ടായതും ഇപ്പോഴും തുടരുന്നതുമായ നിർമിതികളും കൈയേറ്റങ്ങളും മൂലം പുഴയുടെ ഇടത്തിൽ വന്ന കുറവും ഇത് നീരൊഴുക്കിനെ എങ്ങനെ ബാധിച്ചു എന്നും മനസ്സിലാക്കാം. ഈ 10കി.മീറ്ററിൽ പുഴയിൽ 10 പാലങ്ങളാണുള്ളത്. ഒരു കി.മീ. റോഡിന് വേണ്ടി നിർമിച്ചതാണ് ആദ്യത്തെ പാലം. വ്യാപകമായി തീരം കെട്ടിയിട്ടുമുണ്ട്. തൊട്ടരികെ കടപ്പാട്ടൂരിൽ ഇരട്ടപ്പാലം, മുത്തോലി പാലം, ചേർപ്പുങ്കൽ ഇരട്ടപ്പാലം, കുമ്മണ്ണൂർ പാലം. പാലാ പാലത്തിനപ്പുറം റിവർവ്യൂ റോഡിനുവേണ്ടി മൂന്നുതവണ നികത്തി. വ്യാപകമായി ആറ്റിലേക്കിറക്കി മതിൽക്കെട്ടുകൾ നിർമിച്ചിട്ടുണ്ട്. കൂടാതെ കളരിയാമ്മാക്കൽ പാലം, തറപ്പേൽ കടവ് പാലം, ഭരണങ്ങാനം പാലം, വട്ടോളിക്കടവ് പാലം. ഇതു പോരാതെ അരുണാപുരത്ത് പുതിയ റഗുലേറ്റർ കം ബ്രിഡ്ജ് വരുന്നു. പ്രകൃതിയുടെ എൻജിനീയറിങ് തകർത്തുകൊണ്ട് വികസനമെന്ന പേരിൽ നടക്കുന്ന നിർമാണപ്രവർത്തനങ്ങൾക്ക് തടയിടാെത വെള്ളപ്പൊക്കം നിയന്ത്രിക്കാനാവില്ല.
പണ്ടും ഉണ്ടായിരുന്നു വെള്ളപ്പൊക്കം
78 കിലോ മീറ്റർമാത്രം നീളമുള്ള മീനച്ചിലാറിെൻറ കരയിലുള്ളവർക്ക് വെള്ളപ്പൊക്കം പുതുമയല്ല. വെള്ളപ്പൊക്കത്തെ നേരിടാൻ പഠിച്ചവരായിരുന്നു പഴയ ജനത. അന്നത്തെ മീനച്ചിലാറിെൻറ സ്വഭാവവും രീതികളും നാട്ടുകാർക്ക് പരിചിതമായിരുന്നു.
മീനച്ചിലാർ കവിഞ്ഞൊഴുകിയിരുന്നത് ഇരുകരകളിലെയും പാടങ്ങൾക്കും തോടുകൾക്കും വെള്ളം പകുത്തുനൽകി ആയിരുന്നു. ആ മീനച്ചിലാറിെൻറ നിഴൽ മാത്രമേ ഇപ്പോഴുള്ളൂ. വെള്ളം ഒഴുകിപ്പോവാനുള്ള വഴികൾ അടഞ്ഞു. വയലുകൾ നികത്തിയതോടെ വെള്ളം സംഭരിക്കാൻ ഇടമില്ലാതായി.കൈയേറ്റങ്ങൾ, വികസനമെന്ന പേരിൽ നടക്കുന്ന നിർമാണപ്രവൃത്തികൾ തുടങ്ങി പുഴ മെലിയാൻ ഒട്ടേറെ കാരണങ്ങൾ പരിസ്ഥിതിപ്രവർത്തകർക്ക് ചൂണ്ടിക്കാട്ടാനുണ്ട്. സമുദ്രനിരപ്പിൽനിന്ന് 1,100 അടി ഉയരമുള്ള വാഗമണ്ണിൽനിന്നാണ് മീനച്ചിലാറിെൻറ ഉദ്ഭവം. മുകളിൽനിന്ന് ഒഴുകി വേമ്പനാട്ടുകായലിൽ എത്താൻ മണിക്കൂറുകളെടുക്കും. അത് കണക്കാക്കിയാണ് പഴമക്കാർ കോട്ടയത്തെ വെള്ളപ്പൊക്കം നിശ്ചയിച്ചിരുന്നത്.പാലായിൽ പെയ്യുന്ന മഴവെള്ളം എത്ര സമയം കൊണ്ട് കോട്ടയത്തെത്തുമെന്ന് പഴമക്കാർക്കറിയാം. അവരുടെ അനുഭവപരിചയത്തിൽനിന്നുള്ള കണക്കാണിത്.
പാലായിലെ ജലനിരപ്പുമാത്രം വെച്ച് ഇത് സാമാന്യമായി പറയാമെങ്കിലും മറ്റുചില ഘടകങ്ങൾ കൂടി ഉണ്ടെന്ന് മീനച്ചിൽ നദീസംരക്ഷണസമിതി പ്രസിഡൻറ് ഡോ. എസ്. രാമചന്ദ്രൻ പറയുന്നു. പാലാക്കും കിടങ്ങൂരിനുമിടയിൽ അഞ്ചു പ്രധാനതോടുകൾ പുഴയിൽ ചേരുന്നുണ്ട്. ഈ ഇടനാടൻ തോടുകളുടെ വൃഷ്ടിപ്രദേശങ്ങളിലെ മഴയുടെ കണക്ക് പരിഗണിക്കണം.
കിടങ്ങൂരിനുതാഴെ വലിയ അളവിൽ വെള്ളമെത്തുന്നത് കട്ടച്ചിറത്തോടും പന്നഗംതോടും വഴിയാണ്. ഈ തോടുകളിലെ അവസ്ഥയും പാലായിലെ ജലനിരപ്പും ചേർത്താണ് കോട്ടയത്ത് എപ്പോൾ എത്ര വെള്ളം എത്തും എന്ന് പറയുക.
പണ്ട് മഴയുടെ വരവിനും പെയ്ത്തിനും കൃത്യമായ കണക്കും സമയവുമുണ്ടായിരുന്നു. പ്രവചനാതീതമായ മഴ അപൂർവമായിരുന്നു. എന്നാലിന്ന് കാലാവസ്ഥയിൽ വലിയ മാറ്റം വന്നു. ഒരു ദിവസം പെയ്യേണ്ട മഴയാണ് ഒറ്റ മണിക്കൂറിൽ പെയ്തുതീർക്കുന്നത്.
ഉണർന്നിരുന്ന് സേവ് മീനച്ചിലാർ വാട്സ് ആപ്പ് കൂട്ടായ്മ
ഒറ്റരാത്രി നിർത്താതെ മഴ പെയ്താൽ മീനച്ചിലാറിെൻറ പരിസരത്തുള്ളവർക്കറിയാം നേരം വെളുക്കുേമ്പാൾ വെള്ളം വീട്ടുമുറ്റത്തെത്തുമെന്ന്. ഇത് കണക്കാക്കി ഉറക്കമിളച്ചിരിക്കുകയാണ് പതിവ്. എന്നാൽ, ഇത്തവണ ന്യൂനമർദം കാറ്റായും മഴയായും ജില്ലയെ വിറപ്പിച്ചപ്പോൾ നാടിനുവേണ്ടി ഉണർന്നിരുന്നത് സേവ് മീനച്ചിലാർ വാട്സ് ആപ്പ് കൂട്ടായ്മയാണ്. അമ്പതിലധികം സന്നദ്ധപ്രവർത്തകരാണ് വാഗമൺ മുതൽ കുമരകം വരെ വീടുകളിലും സ്ഥാപനങ്ങളിലും മഴമാപിനികൾ സ്ഥാപിച്ച് 24 മണിക്കൂറും വിവരങ്ങൾ സമൂഹമാധ്യമങ്ങൾ വഴി അറിയിച്ചത്. ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ ആയിരങ്ങൾ ഈ വിവരങ്ങൾക്കായി കാത്തിരുന്നു.ആറ്റിൽ പലയിടങ്ങളിലും സ്കെയിലുകൾ സ്ഥാപിച്ചാണ് ജലനിരപ്പ് അറിഞ്ഞിരുന്നത്. ഗ്രൂപ് അംഗങ്ങൾ മഴയുടെ അളവും സ്കെയിലിലെ ജലനിരപ്പും പരിശോധിച്ച് യഥാസമയം ജാഗ്രതാനിർദേശങ്ങൾ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.