വിഷം കലക്കുന്നത് കുടിവെള്ളത്തിൽ
text_fieldsകോട്ടയം: ചെറുതും വലുതുമായ 47 കുടിവെള്ള പദ്ധതികളിലൂടെ 10 ലക്ഷത്തോളം പേരിലേക്ക് കുടിവെള്ളമായി എത്തുന്നതും മീനച്ചിലാറിലെ വെള്ളമാണ്. നഗരങ്ങൾക്കൊപ്പം മെഡിക്കല്‍ കോളജ് പോലെ സ്ഥാപനങ്ങളിലും ഇതേ ജലമെത്തുന്നു. നദിയിലെ ഒാരോ ചലനവും ജനങ്ങളെ നേരിട്ട് ബാധിക്കും.
എന്നിട്ടും ഇതിെൻറ ഗൗരവം അധികൃതർ ഒരുകാലത്തും ഉൾക്കൊണ്ടിട്ടില്ല. കോട്ടയം നഗരത്തോട് ചേർന്ന പൂവത്തുംമൂട് ശുദ്ധീകരണ പ്ലാൻറിൽനിന്നാണ് കോട്ടയം നഗരസഭയിലും സമീപ പഞ്ചായത്തുകളിലും ഇപ്പോൾ ശുദ്ധജലം എത്തിക്കുന്നത്. മീനച്ചിലാറ്റിൽനിന്ന് വെള്ളം പമ്പുചെയ്ത് പൂവത്തുംമൂട്ടിലെ 18 ദശലക്ഷം ലിറ്റർ ശേഷിയുള്ള പ്ലാൻറിലെത്തിക്കുകയാണ്. ഇത്തരത്തിൽ നദിയിലുടനീളം വിവിധ കുടിവെള്ള പദ്ധതികൾക്കായി നിരവധി കിണറുകളാണുള്ളത്.
നഗരങ്ങളിലെ മലിനജലമെല്ലാം നദിയിലേക്ക് എത്തുന്നതിന് തടയിടാൻ ലക്ഷ്യമിട്ട് ഒന്നരപ്പതിറ്റാണ്ട് മുമ്പ് കോട്ടയത്ത് സീവേജ് ട്രീറ്റ്മെൻറ് പ്ലാൻറ് സ്ഥാപിച്ചെങ്കിലും ആഴ്ചകൾക്കുള്ളിൽ ഇതിന് പൂട്ടുവീണു. ഫലമോ നഗരമാലിന്യങ്ങൾ നേരിട്ട് വെള്ളത്തിലേക്ക്. മൂന്ന് പതിറ്റാണ്ടുമുമ്പ് പാലായിലും ട്രീറ്റ്മെൻറ് പ്ലാൻറിനെക്കുറിച്ച് തകൃതിയായി ആലോചനകൾ നടന്നിരുന്നു. നഗരത്തിലെ ഓടകളെല്ലാം യോജിപ്പിച്ച് മലിനജലമെല്ലാം വലിയ ടാങ്കിലേക്ക് ശേഖരിക്കും.
ടാങ്കില്‍ എത്തുന്ന മാലിന്യങ്ങള്‍ പ്ലാൻറില്‍ വേര്‍തിരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യും. ശുദ്ധീകരിച്ച ജലം മീനച്ചിലാറ്റിലേക്ക് ഒഴുക്കാനുമായിരുന്നു പദ്ധതി. എന്നാൽ, ഭരണസമിതി വേണ്ടത്ര താൽപര്യം കാണിക്കാത്തതിനാല്‍ പദ്ധതി ഉപേക്ഷിക്കപ്പെട്ടു. മറ്റ് നഗരസഭകൾ ഇത്തരം ചർച്ചകളുടെ അടുത്തുപോലും എത്തിയിട്ടില്ല. ഈരാറ്റുപേട്ടപോലെ ജനസാന്ദ്രത കൂടിയ നഗരസഭകൾ കൃത്യമായ മാലിന്യസംസ്കരണ സംവിധാനങ്ങൾ രൂപപ്പെടുേത്തണ്ടതാണെങ്കിലും നടപടിയില്ല. അശാസ്ത്രീയ ചെക്ഡാം നിർമാണവും പുഴയുടെ ഒഴുക്കിന് വലിയ കോട്ടമാണ് സൃഷ്ടിച്ചത്. സമയബന്ധിതമായി ഡാമുകൾ ശുചീകരിക്കാത്തതിനാൽ ചളി അടിഞ്ഞിരിക്കുകയാണ്.
മീനച്ചിലാറിെൻറ കിഴക്കൻ പ്രദേശങ്ങളായ ചോലത്തടം, അടിവാരം, തീേക്കായി പ്രദേശങ്ങളിൽ നടക്കുന്ന കൈതകൃഷിക്ക് ആവശ്യമായി ട്രാക്ടർ ഉപയോഗിച്ച് മണ്ണ് ഇളക്കുന്നതും മീനച്ചിലാർ കലങ്ങി ഒഴുകാൻ കാരണമാകുന്നു. അന്തർസംസ്ഥാന തൊഴിലാളികൾക്കായി പുഴയുടെ തീരങ്ങളിൽ നിർമിച്ച കെട്ടിടങ്ങളിൽനിന്നും മാലിന്യങ്ങൾ പുഴയിലേക്ക് എത്തുന്നു. ആറ്റുതീരങ്ങളിൽ പണിയുന്ന കെട്ടിടങ്ങളിൽനിന്നുള്ള മാലിന്യങ്ങൾ വ്യാപാര സ്ഥാപനങ്ങളുടെ മാലിന്യക്കുഴലുകൾ ഉൾപ്പെടെ പുഴയിലേക്ക് തന്നെയാണ് തുറന്നുവിടുന്നതെന്നത് പരസ്യമായ രഹസ്യമാണ്. ഇവിടെനിന്നുള്ള ഭക്ഷണ അവശിഷ്ടങ്ങൾ അടക്കം നദിയിലെത്തുന്നു.
ഇതിൽ നല്ലൊരു ശതമാനവും ചെക്ഡാമുകളിൽ തങ്ങി പുഴ മലിനമാകുന്നു. ആറ്റുതീരങ്ങളിൽ പണിയുന്ന കെട്ടിട മാലിന്യങ്ങളും കുഴലുകളിലൂെട മീനച്ചിലാറിലേക്ക് ഒഴുകുന്നു. ഇവക്ക് തടയിട്ടാലേ നദിയെ തിരിച്ചുപിടിക്കാനാകൂ. ഇതിന് ആദ്യം നഗരസഭകൾ മാലിന്യസംസ്കരണ പ്ലാൻറുകൾക്ക് രൂപം നൽകണമെന്ന് മീനച്ചിലാർ നദിസംരക്ഷണസമിതി ചൂണ്ടിക്കാട്ടുന്നു. പിന്നെ നാടും സ്വയം നിയന്ത്രിക്കണം, മാലിന്യങ്ങൾ വലിച്ചെറിയാതെ.
സ്വയം നിയന്ത്രണം എളുപ്പമാർഗം –നദീ സംരക്ഷണ സമിതി
സ്വയം ഒാരോരുത്തരും നിയന്ത്രണം പാലിക്കുകയാണ് നദിയെ ശുദ്ധമായി നിലനിർത്താനുള്ള വഴിയെന്ന് മീനച്ചിൽ നദീസംരക്ഷണ സമിതി പ്രസിഡൻറ് ഡോ. എസ്. രാമചന്ദ്രൻ. പുഴയിലേക്കും കൈവഴികളിലും തോടുകളിലും മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് അവസാനിപ്പിക്കണം. നഗരസഭ ഭരണകൂടങ്ങൾ മാലിന്യം പുഴയിലേക്ക് ഒഴുക്കാതെ സംസ്കരിക്കാൻ സംവിധാനമുണ്ടാകും. മലിനജലം ശുദ്ധീകരിച്ചശേഷം നദിയിലേക്ക് ഒഴുക്കാൻ സംവിധാനം വേണം.
പല രാജ്യങ്ങളിലും ഓടകളിൽനിന്ന് അടക്കം ജലം ശുചീകരിച്ചാണ് ജലസ്രോതസ്സുകളിലേക്ക് ഒഴുക്കുന്നത്. നഗരങ്ങളിൽ വഴിയോരച്ചെടികൾക്ക് അടക്കം നനക്കാനും ഇൗ ജലം ഉപയോഗിക്കാം. ജനങ്ങളുടെ ആരോഗ്യമടക്കം പരിഗണിക്കുേമ്പാൾ ഇതിനുവേണ്ടിവരുന്ന ചെലവ് വലുതല്ല. മീനച്ചിൽ നദീതടങ്ങളിലൂടെയുള്ള യാത്രകളിലെല്ലാം തീരത്തെ മരങ്ങൾ കൊടിതോരണങ്ങൾപോലെ പ്ലാസ്റ്റിക്കുകൾ കാണാം. പ്ലാസ്റ്റിക് കർശനനിയന്ത്രണം വന്ന ഘട്ടത്തിൽ ഇത് കുറഞ്ഞിരുന്നു. കോവിഡ് കാലത്ത് നിയന്ത്രണം അയഞ്ഞതോടെ വീണ്ടും പ്ലാസ്റ്റിക്കുകൾ നിറയുന്നു. ഒാരോ മഴക്കും ഒഴുകിപ്പോകുന്നതിെൻറ ഇരട്ടിയാണ് തൊട്ടടുത്ത ദിവസങ്ങളിൽ നദിയിലേക്ക് എത്തുന്നത്. നമ്മുടെ ജീവിതമാണെന്നുകണ്ട് മാലിന്യങ്ങൾ ജലത്തിലേക്ക് ഉപേക്ഷിക്കുന്ന സ്വഭാവം കൈവെടിയുകയാണ് ആദ്യം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.