മീനടത്ത് എം.ഡി.എം.എ വേട്ട; ദമ്പതികളും സുഹൃത്തും അറസ്റ്റിൽ
text_fieldsപിടിയിലായ പ്രതികൾ
കോട്ടയം: വാടകക്ക് വീടെടുത്ത് കാറിൽ ലഹരിമരുന്ന് ആവശ്യക്കാർക്ക് എത്തിച്ചിരുന്ന ദമ്പതികളും സുഹൃത്തും പിടിയിൽ. പുതുപ്പള്ളി മീനടം ഇരവുചിറ വെള്ളത്തടത്തിൽ എ.കെ. അമൽ ദേവ് (38), ഭാര്യ ശരണ്യ രാജൻ (36), സുഹൃത്ത് ആലപ്പുഴ സ്വദേശി മാരാരിക്കുളം മായിത്തറ തിരുവിഴ പുകലപ്പുരയ്ക്കൽ രാഹുൽ രാജ് (33) എന്നിവരാണ് പൊലീസ് പിടിയിലായത്. മീനടത്ത് വാടകക്ക് താമസിച്ചായിരുന്നു ലഹരി വ്യാപാരം. കാറിൽ ലഹരി മരുന്ന് ഒളിപ്പിച്ച് ആവശ്യക്കാർക്ക് എത്തിച്ചു നൽകുന്നതാണ് പതിവ്. വിൽപന കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് പൊലീസ് പിടിയിലായത്. 68 ഗ്രാം എം.ഡി.എം.എ. ഇവരിൽനിന്നു പിടികൂടി.
ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ലഹരിവിരുദ്ധസേനയായ ഡാൻസാഫ് സംഘം, പാമ്പാടി പൊലീസ്, ഇന്‍റലിജൻസ് വിഭാഗം എന്നിവർ ചേർന്നാണ് ഇവരെ പിടിച്ചത്. ബംഗളൂരുവിൽനിന്നാണ് ഇവർ ലഹരി എത്തിച്ചിരുന്നത്. പാമ്പാടിയിലും സമീപപ്രദേശങ്ങളിലും ഇവർ വിൽപന നടത്തുന്ന വിവരം ലഭിച്ചതിനെ തുടർന്ന് ദിവസങ്ങളായി രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു.
അമൽദേവും രാഹുൽ രാജും വധശ്രമം, ലഹരി വിൽപന തുടങ്ങി നിരവധി കേസുകളിൽ പ്രതികളാണ്. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലടക്കം അമലിനെതിരെ കേസുണ്ട്. രാഹുലിന് അറസ്റ്റ് വാറണ്ടുള്ളതിനാൽ ദമ്പതികളോടൊപ്പം ഇവിടെ ഒളിച്ചു താമസിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

