മലങ്കര-മീനച്ചില്‍ കുടിവെള്ള പദ്ധതി യാഥാർഥ്യമാകുന്നു
text_fieldsകോട്ടയം: ജില്ലയിലെ 13 പഞ്ചായത്തുകളില്‍ കുടിവെള്ളം എത്തിക്കുന്ന മലങ്കര-മീനച്ചില്‍ കുടിവെള്ള പദ്ധതിക്ക് ഭരണാനുമതി നല്‍കിയതായി മന്ത്രി റോഷി അഗസ്റ്റ്യന്‍ അറിയിച്ചു. 1250 കോടിയുടെ പദ്ധതിയിലൂടെ അരലക്ഷത്തോളം കുടുംബങ്ങള്‍ക്ക് വെള്ളം ലഭ്യമാകും. വര്‍ഷം മുഴുവന്‍ ജലം ലഭിക്കുന്നതാണ് പദ്ധതി.
മലങ്കര ഇറിഗേഷന്‍ ഡിപ്പാർട്മെന്റിന് കീഴിലുള്ള മലങ്കര റിസര്‍വോയറില്‍നിന്ന് ജില്ലയിലെ 13 പഞ്ചായത്തുകള്‍ക്ക് ജലം എത്തിക്കുന്ന സമഗ്രപദ്ധതിയാണിത്. നീലൂരില്‍ സ്ഥാപിക്കുന്ന ജലശുദ്ധീകരണ ശാലയില്‍നിന്ന് പ്രതിദിനം 40 ദശലക്ഷം ലിറ്റര്‍ വെള്ളം വിതരണം ചെയ്യാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
മുന്‍മന്ത്രി കെ.എം. മാണിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്തതാണ് പദ്ധതി. ഒന്നേമുക്കാല്‍ ഏക്കറോളം ഭൂമി ഇതിനായി കണ്ടെത്തി ഏറ്റെടുത്തിരുന്നു. എന്നാല്‍, പലതരത്തിലുള്ള സാമ്പത്തികപ്രതിസന്ധി കാരണം പദ്ധതി നീളുകയായിരുന്നു. കുടിവെള്ള ക്ഷാമം നേരിടുന്ന ഈ പഞ്ചായത്തുകളില്‍ ജലജീവന്‍ മിഷനിലൂടെ പദ്ധതി നടപ്പാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.
ഈ പദ്ധതിക്ക് ബദലായി കൂറ്റനാല്‍ കടവിലും കളരിയാമാക്കലിലും മീനച്ചിലാറിന് കുറുകെ ചെക്ക് ഡാമുകള്‍ നിര്‍മിച്ച് മൂന്നു പദ്ധതികളായിട്ട് മറ്റൊരു പദ്ധതി പരിഗണിച്ചു പഠനം നടത്തിയിരുന്നു. എന്നാല്‍, മീനച്ചിലാറിലെ ജലദൗര്‍ലഭ്യം മൂലം ഇവ പ്രായോഗികമല്ലെന്ന് കണ്ടെത്തി ഉപേക്ഷിക്കുകയായിരുന്നു.
മലങ്കര കുടിവെള്ള പദ്ധതിയുടെ ചെലവ് കൂടുതലാണെങ്കിലും വര്‍ഷം മുഴുവന്‍ ജലലഭ്യത ഉറപ്പാക്കാനും ജനങ്ങള്‍ക്ക് കടുത്തവേനലില്പോലും വെള്ളം തടസ്സമില്ലാതെ വിതരണം ചെയ്യാനും സാധിക്കുമെന്നതിനാല്‍ വീണ്ടും ഈ പദ്ധതിയിലേക്ക് മടങ്ങിയെത്തുകയായിരുന്നു. ജലവിഭവ വകുപ്പിന്റെ സമഗ്ര ഗ്രാമീണ കുടിവെള്ള പദ്ധതിയായ ജലജീവന്‍ മിഷന്റെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ് മലങ്കര- മീനച്ചില്‍ കുടിവെള്ള പദ്ധതിയെന്ന് മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സ്ഥലം എം.എൽ.എമാരെയും ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി യോഗം വിളിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കുടിവെള്ളം ലഭിക്കുന്ന പഞ്ചായത്തുകള്‍
മൂന്നിലവ്, മേലുകാവ്, കടനാട്, രാമപുരം, തിടനാട്, ഭരണങ്ങാനം, മീനച്ചില്‍, തലപ്പലം, തലനാട്, തീക്കോയി, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, കൂട്ടിക്കല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

