നിലംപൊത്താനൊരുങ്ങി 'അക്ഷര കലവറ'
text_fieldsനിലംപൊത്താറായ മറിയപ്പള്ളി മഹാത്മജി സ്മാരക ഗ്രന്ഥശാല
കോട്ടയം: ഒരുകാലത്ത് തലമുറയെ മുഴുവൻ അറിവിന്‍റെയും സാഹിത്യത്തിന്‍റെയും ലോകത്തിലേക്ക് നയിച്ച ഗ്രന്ഥശാല ഇന്ന് കാടുപിടിച്ച് പൊട്ടിപ്പൊളിഞ്ഞ് ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. മറിയപ്പള്ളിയിലെ മഹാത്മജി സ്മാരക ഗ്രന്ഥശാലയുടെ അവസ്ഥയാണ് ഇത്തരത്തിൽ വഷളായിരിക്കുന്നത്. ആര്‍.ശങ്കര്‍ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഉദ്ഘാടനം ചെയ്ത ലൈബ്രറിയാണ് എം.സി റോഡിനുസമീപം പ്രേതകുടീരം പോലെ നിലകൊള്ളുന്നത്
1964ലാണ് ലൈബ്രറി പ്രവര്‍ത്തനം ആരംഭിച്ചത്. തുടക്കത്തിൽ നല്ല രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഗ്രന്ഥശാലയുടെ പ്രവർത്തനം കാലക്രമേണ ശോച്യാവസ്ഥയിലാവുകയായിരുന്നു. നാലുസെന്‍റ് സ്ഥലത്ത് സ്ഥിതിചെയ്യുന്ന കെട്ടിടം ഇന്ന് കാടുപിടിച്ച നിലയിലാണ്. കെട്ടിടം പൂർണമായും ചിതൽകേറി ഉപയോഗശൂന്യമായി. കെട്ടിടത്തിന്‍റെ വാതിലുകളും ജനാലകളും തകർന്ന് ഇല്ലാതായി. കെട്ടിടത്തിന്‍റെ ചുമരുകൾ നിലംപതിച്ച നിലയിലും മേൽക്കൂര ഏതുനിമിഷവും തകർന്ന് നിലംപൊത്താവുന്ന അവസ്ഥയിലുമാണ്. പലയിടത്തും മേൽക്കൂരയിലെ ഓടുകൾ താഴെവീണ് പൊട്ടിയതിനെ തുടർന്ന് മഴ പെയ്താൽ വെള്ളം മുഴുവൻ കെട്ടിടത്തിന് ഉള്ളിലേക്ക് വീഴുന്ന സ്ഥിതിയാണ്. ലൈബ്രറിയിലുണ്ടായിരുന്ന ഉപകരണങ്ങളെല്ലാം ഉപയോഗശൂന്യമായി. സീലിങ് ഫാനുകൾ തുരുമ്പെടുത്ത് നശിക്കുകയും പുസ്തകങ്ങൾ സൂക്ഷിച്ചിരുന്ന ഷെൽഫുകൾ ചിതലരിച്ച് നിലംപൊത്തിയ നിലയിലുമാണ്.
കെട്ടിടത്തിന്‍റെ കാലപ്പഴക്കംമൂലം യഥാസമയം അറ്റകുറ്റപ്പണി നടത്താൻ കഴിയാത്ത സാഹചര്യമുണ്ടായി. കൂടാതെ ലൈബ്രറി കമ്മിറ്റിയുടെ പ്രവർത്തനം സജീവമാകാതെ വന്നതും കെട്ടിടം ക്രമേണ നശിക്കുന്നതിനും ലൈബ്രറിയുടെ പ്രവർത്തനം നിലക്കുകയും ചെയ്തു. സാഹിത്യപ്രവർത്തക സംഘം വക ഇന്ത്യപ്രസ് സ്ഥിതിചെയ്യുന്നത് ഇതിന് സമീപത്താണ്. നാലര ഏക്കർ സ്ഥലത്താണ് അക്ഷര മ്യൂസിയം പദ്ധതി ആവിഷ്‌കരിക്കുന്നത്. മഹാത്മജി സ്മാരക ഗ്രന്ഥശാലക്കായി വിട്ടുകൊടുത്ത സ്ഥലത്തിന് ഭൂരേഖയില്ലാത്ത അവസ്ഥയിലുമാണ്.
എം.സി റോഡ് വികസനത്തിനായി കെട്ടിടം സ്ഥിതിചെയ്തിരുന്ന ഭാഗത്തെ രണ്ടുസെന്‍റ് റോഡിനായി വിട്ടുനൽകിയെങ്കിലും ഭൂരേഖകളില്ലാത്തതിനാൽ സർക്കാറിലേക്ക് എടുത്ത ഭൂമിയുടെ നഷ്ടപരിഹാരവും ലഭിച്ചില്ല. വിട്ടുകൊടുത്ത സ്ഥലത്തിന്‍റെ മിച്ചഭൂമിയിൽ പുതിയ കെട്ടിടം നിർമിക്കുന്നതിനായി നിരവധിതവണ ശ്രമിച്ചെങ്കിലും ഭൂരേഖ ഇല്ലാത്തതിനാൽ സാധിച്ചില്ല. ഭൂരേഖ ഇല്ലാത്തതിനാൽ പുതിയ കെട്ടിടം പണിയുന്നതിനും തടസ്സം നേരിടുന്നു. സർക്കാർ ഇടപെട്ട് പട്ടയം നൽകിയാൽ മാത്രമേ ഇനി പുതുതായി ലൈബ്രറി നവീകരിച്ചെടുക്കാൻ സാധിക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

