പ്രചാരണം മുറുകുമ്പോഴും ഇരുമുന്നണിയിലും ‘കല്ലുകടി’
text_fieldsകോട്ടയം: മുമ്പെങ്ങും കാണാത്ത നിലയിൽ കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ പ്രചാരണം മുറുകുമ്പോൾ പ്രവർത്തനത്തെച്ചൊല്ലി ഇരുമുന്നണിയിലും മുറുമുറുപ്പ്. എൽ.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴികാടന്റെയും യു.ഡി.എഫിന്റെ ഫ്രാൻസിസ് ജോർജിന്റെയും വിജയത്തിനായി ഇരുമുന്നണിയും കടുത്ത പ്രചാരണത്തിലാണ്. വിഷു ആശംസകൾ ഉൾപ്പെടെ വീടുകളിൽ എത്തിക്കാനുള്ള നടപടികളാണ് നടക്കുന്നത്. കോൺഗ്രസിന് ഏറെ സ്വാധീനമുള്ള മണ്ഡലത്തിൽ അവരുടെ നേതൃത്വത്തിലാണ് യു.ഡി.എഫ് പ്രചാരണമെങ്കിൽ സി.പി.എമ്മാണ് എൽ.ഡി.എഫ് സ്ഥാനാർഥിക്കായി സജീവമായുള്ളത്.
എന്നാൽ ചിലർ പ്രചാരണത്തിൽ സജീവമല്ലെന്നതാണ് ഇരുമുന്നണികളിലും മുറുമുറുപ്പുണ്ടാക്കിയിട്ടുള്ളത്. കഴിഞ്ഞദിവസം ചേർന്ന യു.ഡി.എഫ് അവലോകന യോഗത്തിൽ ചില തർക്കങ്ങൾ ഈ വിഷയത്തിലുണ്ടായെന്ന് മുന്നണി വൃത്തങ്ങൾ സമ്മതിക്കുന്നു. കോൺഗ്രസിലെ ഒരു പ്രധാന നേതാവ് അപ്രമാദിതിത്വം കാട്ടുന്നെന്ന ആക്ഷേപവും മറ്റൊരു ജില്ല നേതാവിനെതിരെ മറ്റൊരു സ്ഥാനാർഥിയുടെ പേര് പറഞ്ഞുള്ള പരാമർശവുമുണ്ടായതായാണ് വിവരം. കേരള കോൺഗ്രസിന്റെ പ്രവർത്തനത്തെ ചൊല്ലിയും അടുത്തിടെയുണ്ടായ രാജി വിവാദങ്ങളും ചർച്ചയായെന്നറിയുന്നു. തർക്കങ്ങൾ രൂക്ഷമായതിനെ തുടർന്ന് ഒരു മുതിർന്ന നേതാവും ജില്ലയിലെ മറ്റൊരു നേതാവും യോഗം പൂർത്തിയാകാതെ മടങ്ങിയെന്നും അറിയുന്നു.
സി.പി.എം നേതാക്കൾ പ്രചാരണത്തിൽ മുറുകുമ്പോൾ രണ്ട് ഇടത്യുവജന സംഘടനാ നേതാക്കൾ ലക്ഷദ്വീപിൽ വിനോദയാത്രക്ക് പോയത് എൽ.ഡി.എഫിലും മുറുമുറുപ്പുണ്ടാക്കി. യുവനേതാക്കൾ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ വിനോദയാത്രാ ചിത്രം പങ്കുവച്ചതോടെയാണ് ലക്ഷദ്വീപ് യാത്ര വിവാദമായത്. തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിൽ എത്തിനിൽക്കുമ്പോൾ ഇത്തരമൊരു യാത്ര വേണമായിരുന്നോയെന്ന് മുന്നണി വൃത്തങ്ങൾ ചോദിക്കുന്നത്. എന്നാൽ ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുകയും വിവാദമാവുകയും ചെയ്തതോടെ അക്കൗണ്ടുകൾ ഇവർ പ്രൈവറ്റ് ഒൺലി ആക്കിയിട്ടുണ്ട്.
ശക്തമായ മത്സരം നടക്കുന്ന കോട്ടയം സീറ്റിൽ സി.പി.എം ശക്തികേന്ദ്രങ്ങളിൽ തുഷാർ വെള്ളാപ്പള്ളിയുടെ വരവോടെ വോട്ടു ചോർച്ച കേരള കോൺഗ്രസ് (എം) ഭയക്കുന്നുണ്ട്. എന്നാൽ, ഈ മേഖലകളിൽ പ്രത്യേക ശ്രദ്ധ പുലർത്തുന്നുണ്ടെന്നാണ് സി.പി.എം നൽകിയിട്ടുള്ള ഉറപ്പ്. ഈ മേഖലകളിൽ ശക്തമായ പ്രവർത്തനം നടക്കുന്നുണ്ടെന്നും യുവനേതാക്കളുടെ യാത്ര വിഷയമാക്കേണ്ടതില്ലെന്നുമാണ് മുന്നണി വൃത്തങ്ങൾ നൽകുന്ന വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.