ഇലവീഴാപൂഞ്ചിറ; അനധികൃത നിർമാണവും കൈയേറ്റങ്ങളും തടയും
text_fieldsഈരാറ്റുപേട്ട: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഇലവീഴാപ്പൂഞ്ചിറയിൽ നടക്കുന്ന അനധികൃത കൈയേറ്റങ്ങളും നിർമാണ പ്രവർത്തനങ്ങളും തടയുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
അനധികൃതമായി തടിവെട്ടിയ സ്ഥലവും പൊതുസ്ഥലത്ത് സ്വകാര്യവ്യക്തി റോഡ് നിർമിച്ച സ്ഥലവും പഞ്ചായത്ത് ഭരണസമിതി പരിശോധിക്കും. പൂഞ്ചിറയുടെ വിവിധ പ്രദേശങ്ങളിൽ അനധികൃത കൈയേറ്റങ്ങളും നിർമാണ പ്രവർത്തനങ്ങളും വ്യാപകമാകുന്നതായി പരാതി ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന പഞ്ചായത്ത് കമ്മിറ്റിയിൽ വിഷയം ചർച്ചക്കെടുത്തിരുന്നു. തുർന്നാണ് നടപടികൾ സ്വീകരിക്കുന്നതിനായി സ്ഥലം സന്ദർശിക്കാൻ തീരുമാനിച്ചത്.
വിനോദസഞ്ചാര വികസനത്തിനായി സർക്കാർ പദ്ധതികൾ നടപ്പാക്കുന്ന പ്രദേശത്തുതന്നെ പ്രകൃതിയെ നശിപ്പിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ ആശങ്കക്കിടയാക്കിയിരുന്നു. ഇവിടത്തെ ജൈവ അടയാളമായ ചിറ്റീന്തും വ്യാപകമായി വെട്ടിനശിപ്പിച്ചിട്ടുണ്ട്. പ്രദേശവാസികളുടെ വരുമാനമാർഗംകൂടിയാണ് ചിറ്റീന്ത്. കുന്നിൻപ്രദേശങ്ങളിലെ സ്വാഭാവിക ജല ഒഴുക്ക് തടസ്സപ്പെടുത്തുന്ന നിർമാണങ്ങളും മലഞ്ചെരിവുകളുടെ സ്ഥിരതയെ ബാധിക്കുന്ന അനധികൃത പ്രവർത്തനങ്ങളും ഭാവിയിൽ ഗുരുതര ദുരന്തങ്ങൾക്ക് കാരണമാകുമെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു.
പ്രകൃതിയെ അവഗണിച്ചുള്ള അനധികൃത നിർമാണങ്ങളും കുന്നിൻപ്രദേശങ്ങളിലെ നിയന്ത്രണമില്ലാത്ത മനുഷ്യ ഇടപെടലുകളും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ ദുരന്തങ്ങളുടെ സാധ്യത വർധിപ്പിക്കുന്നതായി വിദഗ്ധർ ആവർത്തിച്ച് ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇലവീഴാപ്പൂഞ്ചിറ പോലുള്ള പരിസ്ഥിതി ദുർബല മേഖലകളിൽ അനധികൃത കൈയേറ്റങ്ങളും നിർമാണങ്ങളും ഉടൻ കണ്ടെത്തി തടയാൻ ബന്ധപ്പെട്ട വകുപ്പുകൾ സംയുക്ത പരിശോധന നടത്തണമെന്നും നിയമലംഘകർക്കെതിരെ മാതൃകപരമായ നടപടി സ്വീകരിക്കണമെന്നും നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

